കേരളം കടംവാങ്ങുന്നു; ലോകബാങ്കില്‍ നിന്ന് 3000 കോടി, പ്രതിനിധികള്‍ നാളെ കേരളത്തില്‍
തിരുവനന്തപുരം: പ്രളയം നാശം വിതച്ച നാടിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടി കേരളം കടം വാങ്ങുന്നു. ലോകബാങ്കില്‍ നിന്ന് വായ്പയെടുക്കാനാണ് നീക്കം. 3000 കോടി രൂപ വായ്പ എടുത്തേക്കും. ലോക ബാങ്കിന്റെ പ്രതിനിധികള്‍ ബുധനാഴ്ച കേരളത്തിലെത്തുമെന്നാണ് വിവരം.
കുറഞ്ഞ പലിശ നിരക്കില്‍ വായ്പ വാങ്ങാനാണ് തീരുമാനം. നാശനഷ്ടങ്ങള്‍ വിലയിരുത്തിയ ശേഷമാകും തുക എത്രവേണമെന്ന് അന്തിമ തീരുമാനത്തിലെത്തുക. ജില്ലാ കളക്ടര്‍മാരോട് നാശനഷ്ടത്തിന്റെ കണക്ക് വേഗത്തില്‍ തിട്ടപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
20000 കോടി രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. യഥാര്‍ഥ കണക്ക് ലഭിക്കുമ്പോള്‍ ഇതിനേക്കാള്‍ കൂടുമെന്ന് ഉറപ്പാണ്. അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണം ചൂണ്ടിക്കാട്ടിയാണ് വായ്പ ലോകബാങ്കില്‍ നിന്ന് ആവശ്യപ്പെടുക. പ്രളയ ദുരന്തത്തില്‍ നാശനഷ്ടത്തിന്റെ വ്യാപ്തി കൂടുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തെ സഹായിക്കാന്‍ തയ്യാറാണെന്ന് നേരത്തെ ലോകബാങ്ക് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പലിശ കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ലോകബാങ്ക് പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാര്‍ പലിശ സംബന്ധിച്ചുള്ള ആവശ്യം ഉന്നയിക്കും. ലോകബാങ്കില്‍ നിന്ന് സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു
ഫെഡറല്‍ സംവിധാനത്തിന്റെ ചട്ടക്കൂട് അനുസരിച്ച് കേരളത്തിന് വിദേശ ഏജന്‍സികളില്‍ നിന്ന് വായ്പയെടുക്കാന്‍ സാധിക്കും. ഈ അവസരമാണ് കേരളം ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ വിദേശത്ത് നിന്ന് ഏതെങ്കിലും സര്‍ക്കാരിന്റെ സഹായം നേരിട്ട് സ്വീകരിക്കാന്‍ സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യമാണ് യുഎഇ സഹായം വിവാദമാകാന്‍ കാരണം.