''വാസുകി മാഡത്തിന്റെ വില മനസിലാകുന്നത് ഇപ്പോഴാണ്''; പുതിയ തിരുവനന്തപുരം കളക്ടർക്കെതിരെ പ്രതിഷേധം
തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം വിതച്ച കെടുതികളിൽ നിന്നും കരകയറുന്നതിനിടെയാണ് വീണ്ടും മഴക്കെടുതിയിൽ കേരളം വലയുന്നത്. രണ്ടാം പ്രളയത്തെയും ഒറ്റക്കെട്ടായി നേരിടുകയാണ് സംസ്ഥാനം. ഇതിനിടെ ഗുരുതരമായ വീഴ്ചയാണ് ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സംസ്ഥാനം നേരിടുന്ന സാഹചര്യത്തിന്റെ യഥാർത്ഥ ചിത്രം മനസിലാക്കാൻ ശ്രമിക്കാതെ തിരുവനന്തപുരം കളക്ടർ കെ ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
ഇടുക്കിയില്‍ ഒരു ഡാം കൂടി തുറക്കുന്നു; പൊന്‍മുടി ഡാം തുറക്കുമെന്ന് മന്ത്രി എംഎം മണി
ജീവൻ നില നിർത്താനുള്ള ഭക്ഷണത്തിനും മരുന്നിനും വസ്ത്രങ്ങൾക്കും വേണ്ടി എന്തു ചെയ്യണമെന്നറിയാതെ മനുഷ്യൻ പകച്ചു നിൽക്കുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യസാമഗ്രികൾ തൽക്കാലം ശേഖരിക്കേണ്ടതില്ലെന്നാണ് തിരുവനന്തപുരം ജില്ലാ കളക്ടർ പറയുന്നത്. സഹായം വേണമെങ്കിൽ രണ്ട് ദിവസത്തിന് ശേഷം ശേഖരിക്കാമെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ കളക്ടർ പറയുന്നു.
മറ്റു ജില്ലകളിൽ നിന്നുള്ളവർ ഇതുവരെ സഹായം അഭ്യർത്ഥിച്ചിട്ടില്ലെന്നും ആവശ്യം ഉണ്ടെന്ന് അറിയിച്ചതിന് ശേഷം മാത്രം കളക്ഷൻ സെന്റർ ആരംഭിക്കാമെന്നുമാണ് കളക്ടർ പറയുന്നത്. വീഡിയോ സന്ദേശം പോസ്റ്റ് ചെയ്ത ശേഷം കളക്ടർ അവധിയിൽ പ്രവേശിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ അവധിയൊഴിവാക്കി ജോലിയിൽ പ്രവേശിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് ഇത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളുടെയും ദൗർലഭ്യം അനുഭവിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് കളക്ടറുടെ നിരുത്തരവാദപരമായ നടപടി. സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
സോഷ്യൽ മീഡിയയിലും കളക്ടർക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഫേസ്ബുക്കിലെ വീഡിയോ സന്ദേശത്തിന് താഴെ താങ്കൾ ഈ പദവിയിൽ ഇരിക്കാൻ അർഹനല്ല, എങ്ങനെയാണ് ഇത്ര നിരുത്തരവാദിത്തപരമായി പെരുമാറാൻ കഴിയുന്നത് എന്ന് തുടങ്ങിയ വിമർശനങ്ങൾ നിറയുകയാണ്. തിരുവനന്തപുരം മുൻ കളക്ടറായിരുന്നു കെ വാസുകിയുടെ വില ഇപ്പോഴാണ് മനസിലാകുന്നതെന്നാണ് ചില കമന്റുകൾ.
കഴിഞ്ഞ തവണ സംസ്ഥാനം പ്രളയക്കെടുതികൾ നേരിട്ടപ്പോൾ തിരുവനന്തപുരം കളക്ടറായിരുന്ന കെ വാസുകി ഐഎഎസ് നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മികച്ച സംഘാടന മികവോടെ ദുരന്തമുഖത്ത് നിന്ന് കാര്യങ്ങൾ നിയന്ത്രിക്കാൻ കെ വാസുകിക്ക് സാധിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ടൺ കണക്കിന് ദുരിതാശ്വാസ സാമഗ്രികൾ തലസ്ഥാനത്ത് സജ്ജീകരിച്ചിരുന്ന കളക്ഷൻ സെന്ററിൽ നിന്നും എത്തിച്ചിരുന്നു.