മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142 അടിയായി; ജാഗ്രതാ നിര്‍ദേശം, കനത്ത മഴ തുടരും; റെഡ് അലര്‍ട്ട്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142 അടിയായി. ഡാമിന്റെ പരമാവധി ശേഷിയാണിത്. ഇടുക്കിയില്‍ മഴ തുടരുകയാണ്. വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നു. 13 സ്പില്‍വെകള്‍ വഴിയും വെള്ളം പുറത്തുവിടുകയാണ്. സംസ്ഥാനത്ത് വരുദിവസങ്ങളിലും കനത്ത മഴ തുടരാന്‍ സാധ്യതയുണ്ട്. ദുരന്തനിവാരണ അതോറിറ്റി ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കി.
മലപ്പുറം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലായി ബുധനാഴ്ച ആറ് പേര്‍ മരിച്ചു. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 49 ആയി. വിവിധ ജില്ലകളില്‍ ഓഗസ്റ്റ് 16 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. വിശദവിവരങ്ങള്‍ ഇങ്ങനെ....
ദുരിതപ്പെയ്ത്ത് തുടരുന്നു; മൂന്നാറിൽ പ്രളയം,വയനാടും ഒറ്റപ്പെട്ടു...പന്ത്രണ്ട് ജില്ലകളിൽ റെഡ്അലേർട്ട്
ശക്തമായ മഴ ഇനിയും
വിവിധ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളില്‍ വ്യാഴാഴ്ച വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലക്കാര്‍ അതീവ ജാഗ്രത പാലിക്കണം. ശക്തമായ മഴ തുടരും. നദിക്കരകളില്‍ കഴിയുന്നവര്‍ മാറിത്താമസിക്കണം.
തലസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട്
ആലപ്പുഴ, തൃശൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ബുധനാഴ്ച വരെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരത്തും കൊല്ലത്തും ഓറഞ്ച് അലര്‍ട്ടാണുള്ളത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ 11 ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ നിന്ന് വരുന്ന വെള്ളത്തിന്റെ അളവ് കൂട്ടി.
പട്ടാമ്പി പാലം അടച്ചു
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് ക്രമേണ വര്‍ധിപ്പിക്കും. ബുധനാഴ്ച പുലര്‍ച്ചെയാണ് അണക്കെട്ട് തുറന്നത്. മൂന്നാറില്‍ ലോഡ്ജിന് മുകളില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പട്ടാമ്പി പാലം അടച്ചു.
വയനാട് ഒറ്റപ്പെട്ടു
പ്രളയ ദുരന്തം കൂടുതലുണ്ടായ ജില്ലകളിലൊന്നാണ് വയനാട്. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഗതാഗതം താറുമാറി. വയനാട്ടിലേക്ക് കടക്കാന്‍ മറ്റു ജില്ലക്കാര്‍ക്ക് സാധിക്കാത്ത അവസ്ഥയാണ്. താമരശേരി ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായി.
മലപ്പുറത്ത് ഏഴിടങ്ങളില്‍ ഉരുള്‍പ്പൊട്ടി
കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ പലയിടത്തും ഉരുള്‍പ്പൊട്ടലുണ്ടായി. പല സ്ഥലങ്ങളിലും പാലങ്ങളും റോഡുകളും ഒലിച്ചുപോയി. മലപ്പുറത്ത് കനത്ത നഷ്ടമാണുണ്ടായിരിക്കുന്നത്. ഏഴിടങ്ങളില്‍ ഉരുള്‍പ്പൊട്ടി. കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് മൂന്ന് പേര്‍ മരിച്ചു.
കുടിവെള്ള ക്ഷാമം രൂക്ഷം
പൊന്നാനിയിലും ആലപ്പുഴയിലും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങിയെന്നാണ് വിവരം. ആലപ്പുഴയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഗതാഗതം മൊത്തമായി താറുമാറായിട്ടുണ്ട്. ശബരിഗിരി പദ്ധതിയിലെ വിവിധ ഡാമുകള്‍ തുറന്നുവിട്ടു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയായി. അണക്കെട്ടിന്റെ പരമാവധി ശേഷിയാണിത്.
വിസമ്മതിച്ച് തമിഴ്‌നാട്
മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വിസമ്മതിക്കുന്നതാണ് ഒരു വെല്ലുവിളി. സുപ്രീംകോടതി ഉത്തരവ് പ്രകാരം 142 അടി വരെ ജലനിരപ്പ് ഉയര്‍ത്താം. ഇപ്പോള്‍ അതാണ് സംഭവിച്ചിരിക്കുന്നത്. ഡാമിലേക്ക് ഒഴുകിയെത്തുന്നതിന്റെ എത്രയോ തുച്ഛമായ അളവിലാണ് ഇപ്പോള്‍ തുറന്നുവിടുന്നത്. മേഖലയിലെ ജനങ്ങള്‍ ആശങ്കയിലാണ്.