കേരളം നടുങ്ങിയ നാളുകള്‍; നൂറ്റാണ്ടിലെ പ്രളയം... ഐക്യത്തോടെ ചെറുത്ത മലയാളികള്‍... പിന്നീട് സംഭവിച്ചത്
തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണ് ഈ വര്‍ഷം കേരള ജനത നേരിട്ടത്. കലി തുള്ളി മഴ വെള്ളമെത്തിയപ്പോള്‍ സംസ്ഥാനത്തെ 14 ജില്ലകളും കെടുതിയിലാണ്ടു. ഓഗസ്റ്റ് 14നാണ് പ്രളയ ജലം കേരളത്തെ വിഴുങ്ങാന്‍ തുടങ്ങിയത്. ദിവസങ്ങളോളം പ്രതിസന്ധിയില്‍ അകപ്പെട്ട മലയാളികളുടെ ഐക്യത്തോടെയുള്ള ചെറുത്തുനില്‍പ്പാണ് ഇത്രവേഗം കരകയറാന്‍ സാധ്യമായതെന്ന് ദുരന്തം നിവാരണം നിരീക്ഷിച്ചവരെല്ലാം ഒരുപോലെ സമ്മതിക്കുന്നു.
483 പേര് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 14 പേരെ കാണാതാകുകയും ചെയ്തു. പത്ത് ലക്ഷത്തിലധികം പേര് ദുരന്ത ബാധിതരായി. മധ്യകേരളത്തിലാണ് കെടുതി കൂടുതല്‍ നേരിട്ടത്. എന്നാല്‍ പ്രളയജലം വലിഞ്ഞപ്പോള്‍... മലയാളികള്‍ തിരിച്ചു സാധാരണ ജീവിതത്തിലേക്ക് എത്തിയപ്പോള്‍... എല്ലാ ഐക്യവും താറുമാറാകുകയാണോ എന്ന തോന്നലുണ്ടാക്കുംവിധമാണ് പുതിയ വിവാദങ്ങള്‍. പ്രളയകാലത്തെ ഓര്‍മകളിലൂടെ...
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇര
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരയാകുകയായിരുന്നു കേരളം എന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നു. ഇനിയും സമാനമായ ദുരന്തങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുമെന്നും മുന്നറിയിപ്പുകളുണ്ടായി. പ്രളയത്തിന് ശേഷവും വിചിത്രമായ ഒട്ടേറെ പ്രതിഭാസങ്ങള്‍ക്ക് സാക്ഷിയായി മലയാളികള്‍. ഇടുക്കിയിലും വയനാട്ടിലുമടക്കം മലയോര മേഖലകളില്‍ ഭൂമി നിരങ്ങി നീങ്ങുന്ന കാഴ്ചകളുമുണ്ടായി.
കെടുതി കൂടുതല്‍ നേരിട്ടത്
മധ്യ കേരളത്തിലാണ് പ്രളയക്കെടുതി കൂടുതലുണ്ടായത്. തെക്കന്‍ കേരളത്തിലും വടക്കന്‍ മലബാറിലും താരതമ്യേന കെടുതികള്‍ കുറവായിരുന്നു. എല്ലാ ജില്ലകളിലും കെടുതിയുണ്ടായെങ്കിലും എറണാകുളം, ആലപ്പുഴ ജില്ലകളാണ് വന്‍ പ്രതിസന്ധി നേരിട്ടത്. എല്ലാ ജില്ലകളിലും റെഡ്ഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്ന അപൂര്‍വ സാഹചര്യവുമുണ്ടായി.
ആദ്യം പതറി... പിന്നീട്
സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് പ്രളയം ഇത്ര രൂക്ഷമാകാന്‍ കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. മഴ കനക്കുന്ന വേളയില്‍ തന്നെ ഡാമുകളിലെ ജലം പതിയെ തുറന്നുവിട്ടിരുന്നെങ്കില്‍ ഇത്ര രൂക്ഷമായ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്നായിരുന്നു ആക്ഷേപം. മഴ ശക്തിപ്പെട്ടതോടെ സംസ്ഥാനത്തെ എല്ലാ ഡാമുകളിലും സംഭരണ ശേഷിയും കടന്ന് വെള്ളം പൊങ്ങി. ഇതോടെയാണ് സര്‍ക്കാര്‍ ഷട്ടറുകള്‍ തുറന്നുവിട്ടത്.
എല്ലാ ഡാമുകളും ഒരേ സമയം
എല്ലാ ഡാമുകളിലെയും ഷട്ടറുകള്‍ ഏകദേശം ഒരേസമയം തുറന്നുവിട്ടതും തിരിച്ചടിയായി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. മഴ കുറഞ്ഞതുമില്ല. സംസ്ഥാനത്തെ 54 ഡാമുകളില്‍ 35 ഉം ഒരേ സമയം തുറന്നുവിട്ടത് ആദ്യമായിട്ടായിരുന്നു. മലമ്പുഴ ഡാമിന്റെ അണക്കെട്ട് 26 വര്‍ഷത്തിന് ശേഷം തുറന്നുവിട്ടതും പ്രളയകാലത്തായിരുന്നു.
മലയാളികള്‍ മറികടന്നു...
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് എന്നിവരെല്ലാം സംസ്ഥാനം സന്ദര്സിച്ചു. വ്യോമസേനയെ വിന്യസിച്ചു. സൈന്യത്തോടൊപ്പം ജനങ്ങള്‍ ഒന്നടങ്കം രംഗത്തിറങ്ങി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കല്‍, ക്യാംപില്‍ സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയ്ക്കാണ് ആദ്യ പരിഗണന നല്‍കിയത്. വെള്ളം വലിഞ്ഞതോടെ ശുചീകരണം, ക്യാംപിലുള്ളവരെ തിരിച്ചെത്തിക്കല്‍ തുടങ്ങി ഘട്ടങ്ങളായി രക്ഷാപ്രവര്‍ത്തനം സജീവമാക്കി. പ്രാദേശിക സംഘങ്ങളും ക്ലബ്ബുകളും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമെല്ലാം അഹോരാത്രം സജീവമായതോടെ പ്രളയത്തെ അതിവേഗം മറികടക്കാന്‍ വേഗത്തില്‍ സാധിച്ചു.
കേന്ദ്രം കേരളത്തെ അവഗണിച്ചു
എന്നാല്‍, പ്രളയത്തിന് ശേഷം സംസ്ഥാന സര്‍ക്കാരിന്റെ സഹായ അഭ്യര്‍ഥനയോട് കേന്ദ്രം അവഗണന കാണിച്ചുവെന്ന ആക്ഷേപം ഉയര്‍ന്നു. യുഎഇ ഭരണകൂടം പ്രഖ്യാപിച്ച 700 കോടി രൂപയുടെ ധനസഹായം വാങ്ങാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ മൂലം സാധിച്ചില്ല. കേന്ദ്രം മതിയായ സഹായ പാക്കേജും അനുവദിച്ചില്ല. കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്ന വാദത്തിന് ബലമേകുന്ന പ്രതികരണമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.
സംസ്ഥാനത്തിന്റെ സൈന്യം
കേന്ദ്രസര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ച 600 കോടി രൂപയും ഫലത്തില്‍ കേരളത്തിന് പൂര്‍ണമായി ലഭിച്ചില്ലെന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചത്. സൈന്യത്തിന് രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല പൂര്‍ണമായും കൈമാറണമെന്നായിരുന്നു കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആവശ്യം. എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ അതിന് തയ്യാറായില്ല. മാത്രമല്ല, മല്‍സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനം ഏറെ ഉപകാരപ്പെട്ടുവെന്ന വിലയിരുത്തലുമുണ്ടായി. സര്‍ക്കാര്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ട സഹായവും വാഗ്ദാനം ചെയ്തു.
ജലം പിന്‍വാങ്ങി, പക്ഷേ വിവാദങ്ങള്‍...
മലപ്പുറത്തെ പ്രളയ ബാധിതരായ വീട്ടമ്മമാര്‍ക്ക് വള്ളത്തില്‍ കയറാന്‍ ശരീരം കുനിഞ്ഞുനിന്നു കൊടുത്ത ജൈസല്‍ എന്ന യുവാവിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ഈ ദൃശ്യങ്ങള്‍ പ്രചരിച്ചു. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര സഹായ തുക പോലും എല്ലായിടത്തും വിതരണം ചെയ്തില്ലെന്ന ആരോപണം ഉയര്‍ന്നു. ക്യാംപുകളില്‍ ചിലരുടെ അമിതമായ ഇടപെടലും വിവാദത്തിന് ഇടയാക്കി. പ്രളയ ജലം പിന്‍വാങ്ങിയപ്പോ ശക്തിപ്പെട്ടത് വിവാദങ്ങളാണ്. അതിപ്പോഴും തുടരുന്നു.
കോണ്‍ഗ്രസ് നേതാവ് വിജയന് തോമസ് ബിജെപിയിലേക്ക്; അമിത് ഷായെ കണ്ടു, പ്രഖ്യാപനം ഉടന്‍