പ്രളയത്തില്‍ നിന്ന് ചവിട്ടിക്കയറാന്‍ മുതുക് താഴ്ത്തി കൊടുത്ത ഈ യുവാവിനെ അറിയുമോ?
മലപ്പുറം: പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്തുന്ന കാഴ്ചയില്‍ വ്യത്യസ്തമായിരുന്നു മുതുക് താഴ്ത്തി കൊടുത്ത് 'ചവിട്ടി കയറൂ ഉമ്മാ' എന്ന അടിക്കുറിപ്പോടെ പ്രചരിച്ച വീഡിയോ. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡോയില്‍ കാണുന്ന വ്യക്തിയെ വണ്‍ ഇന്ത്യ മലയാളം തേടിപ്പിടിച്ചു. പ്രചരിക്കുന്ന വീഡിയോയില്‍ ഏത് സ്ഥലത്ത് നടന്ന രക്ഷാപ്രവര്‍ത്തനമാണ് എന്ന് വ്യക്തമല്ലായിരുന്നു. വീഡിയോയില്‍ കാണുന്ന മതിലില്‍ ചെമ്മാട് എന്ന് എഴുതിയത് കണ്ട അധികമാളുകളും പറഞ്ഞു... അത് മലപ്പുറം തന്നെയെന്ന്.
മൃതദേഹങ്ങൾ വെള്ളത്തിനടയിൽ.. പറവൂരിൽ നിന്നും ദയനീയ കാഴ്ച! സഹായം വേണ്ടെന്ന് നാട്ടുകാർ
വിവരങ്ങള്‍ തേടിയിറങ്ങിയപ്പോള്‍ സംഗതി ശരിതന്നെ. മലപ്പുറം വേങ്ങരക്കടുത്ത മുതലമാട് നടന്ന രക്ഷാ പ്രവര്‍ത്തനത്തിനിടെ എടുത്ത വീഡിയോ. കാഴ്ചക്കാരില്‍ ആര്‍ക്കോ തോന്നിയ നിസ്സാര കാര്യം. പക്ഷേ, ഇന്ന് ഈ വീഡിയോയും അതിലെ വ്യക്തിയും സോഷ്യല്‍ മീഡിയയുടെ വിശാല ലോകത്ത് ചര്‍ച്ചയാണ്. വീഡിയോയില്‍ മുതുക് താഴ്ത്തി കൊടുത്ത് വൃദ്ധയായ സ്ത്രീക്ക് ട്യൂബ് വള്ളത്തിലേക്ക് ചവിട്ടി കയറാന്‍ സഹായിക്കുന്ന ആ വ്യക്തി ജൈസലാണ്. അദ്ദേഹവുമായി ഫോണില്‍ നടത്തിയ സംഭാഷത്തിന്റെ ചുരുക്കം ഇങ്ങനെ....
മലപ്പുറം താനൂര്‍ സ്വദേശി
മലപ്പുറം ജില്ലയുടെ തീരപ്രദേശമായ താനൂരാണ് ജൈസലിന്റെ ജന്മദേശം. താനൂര്‍ ചാപ്പപ്പടിയിലെ മുഹ്‌യുദ്ദീന്‍ പള്ളിക്ക് സമീപം താമസിക്കുന്ന ഹംസക്കോയയുടെ മകനാണ് ജൈസല്‍. ഇപ്പോള്‍ താമസം പരപ്പനങ്ങാടി സദ്ദാം ബീച്ചിലാണ്. ട്രോമ കെയര്‍ സംഘത്തില്‍ അംഗമാണ് ജൈസല്‍.
കഷ്ടതകള്‍ മാറ്റിവച്ച്
ജൈസല്‍ ഉള്‍പ്പെടെയുള്ള യുവാക്കളുടെ ഒരു സംഘമാണ് മുതലമാട് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മറ്റു ഒട്ടേറെ സന്നദ്ധ പ്രവര്‍ത്തകരും രക്ഷാ പ്രവര്‍ത്തന രംഗത്ത് സജീവമാണെന്ന് ജൈസല്‍ പറയുന്നു. കടലില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ട് ഉപജീവനം നയിക്കുന്ന ജൈസല്‍ വീട്ടിലെ കഷ്ടതകള്‍ മാറ്റിവച്ചാണ് നാടിന്റെ രക്ഷയ്ക്ക് ഇറങ്ങിയിരിക്കുന്നത്.
ഇപ്പോള്‍ തൃശൂരില്‍
മുതലമാട് പ്രദേശങ്ങൡലെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ജൈസലും സംഘവും തൃശൂരിലെ മാളയിലേക്ക് പോകുന്നതിനിടെയാണ് വണ്‍ ഇന്ത്യ മലയാളവുമായി സംസാരിച്ചത്. തൃശൂര്‍ പോലീസിന്റെ അഭ്യര്‍ഥന മാനിച്ചാണ് ജൈസല്‍ ഉള്‍പ്പെടെയുള്ള ട്രോമ കെയര്‍ സന്നദ്ധ സംഘം മാളയിലേക്ക് പുറപ്പെട്ടത്.
29 ദിവസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചു
പ്രളയം ദുരിതം വിതച്ചപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് തിരിക്കുകയായിരുന്നു ജൈസലും സംഘവും. തീരദേശങ്ങളിലെ ഒട്ടേറെ പേര്‍ ജൈസലിനൊപ്പമുണ്ട്. മുതലമാടില്‍ നിന്ന് 29 ദിവസം പ്രായമുള്ള കുഞ്ഞിനെ സുരക്ഷിതമായി രക്ഷിച്ചെടുത്ത അനുഭവവും ജൈസല്‍ പങ്കുവച്ചു.
ഒട്ടേറെ മൃതദേഹങ്ങള്‍
ഒട്ടേറെ മൃതദേഹങ്ങള്‍ ഇവരുടെ സംഘം കണ്ടെടുത്തിരുന്നു. പ്രളയം വന്ന ശേഷം മുഴുസമയ രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ് ജൈസലും സംഘവും. ഇനി എന്ന് നാട്ടിലേക്ക് തിരിക്കുമെന്ന് ജൈസലിന് നിശ്ചയമില്ല. നാട് ദുരിതത്തില്‍ അകപ്പെടുമ്പോള്‍ അടങ്ങിയിരിക്കാന്‍ സാധ്യമല്ലെന്ന് ജൈസലും സഹപ്രവര്‍ത്തകരും പറയുന്നു.
ട്യൂബുകള്‍ പലക വച്ച് കെട്ടി
പക്ഷേ, മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഇവര്‍ക്കില്ല എന്നതാണ് ഒരു ആവലാതി. പ്രളയമേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ വേണ്ട യാതൊരു സുരക്ഷയും ഇവര്‍ക്കില്ല. രണ്ട് ട്യൂബുകള്‍ ശേഖരിച്ച് കൂട്ടിക്കെട്ടി, അതില്‍ പലക കൊണ്ട് ഇരിക്കാന്‍ സൗകര്യമൊരുക്കിയാണ് ഇവരുടെ രക്ഷാപ്രവര്‍ത്തനം.
200ഓളം പേരെ രക്ഷിച്ചു
കൂടുതല്‍ സജീകരണങ്ങളുണ്ടെങ്കില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാമായിരുന്നുവെന്ന് ജൈസല്‍ പറയുന്നു. ട്രോമകെയര്‍ മലപ്പുറം ജില്ലാ സെക്രട്ടറി പ്രജീഷ്, താനൂരിലെ ക്യാപ്റ്റന്‍ പി കെ അബ്ദുല്ല, അബ്ബാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതത്. 200ഓളം പേരെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെടുത്തി. എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും ജൈസല്‍ വിശദമാക്കി.