കേരളത്തിന് വേണ്ടി അഭിഭാഷകര്‍ക്കൊപ്പം സുപ്രീംകോടതി കൊളീജിയം ജഡ്ജിയും! സമാഹരിച്ചത് 8 ട്രക്ക് സാധനങ്ങൾ
ദില്ലി: പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ ഈ നാടും നാട്ടുകാരും മറുനാട്ടുകാരും എല്ലാം ഒപ്പമുണ്ട്. എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചവര്‍ക്ക് വേണ്ടതെല്ലാം എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനം മാത്രം വിചാരിച്ചാല്‍ സാധിക്കില്ല. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വേണ്ടുന്ന സാധനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പോലും എത്തിക്കൊണ്ടിരിക്കുകയാണ്.
മലയാളികള്‍ ഉള്ള ഇടങ്ങളിലെല്ലാം, കേരളത്തിന് വേണ്ടി എന്ത് ചെയ്യാന്‍ പറ്റും എന്ന ചര്‍ച്ചയിലാണ്. കഴിയുന്ന സഹായങ്ങള്‍ അവരെല്ലാം എത്തിക്കുകയും ചെയ്യുന്നു. ദില്ലിയിലെ മലയാളി അഭിഭാഷക സമൂഹവും അങ്ങനെ തന്നെ. ഒറ്റ രാത്രികൊണ്ട് അവര്‍ കേരളത്തിലേക്ക് സമാഹരിച്ചത് എട്ട് ട്രക്ക് സാധനങ്ങളാണ്.
അതില്‍ എടുത്ത് പറയേണ്ട മറ്റൊന്നുകൂടിയുണ്ട്. സുപ്രീം കോടതി കൊളീജിയം ജഡ്ജിയായ ജസ്റ്റിസ് കുര്യന് ജോസഫ് എന്ന മനുഷ്യന്റെ നിസ്വാര്‍ത്ഥവും നിസ്സീമവും പ്രചോദനാത്മകവും ആയ ഇടപെടല്‍... കഴിഞ്ഞ ദിവസം രാത്രി ആറുമണിക്കൂറോളം ആണ് അദ്ദേഹം കേരളത്തിലേക്കുള്ള സാമഗ്രികളുടെ സമാഹരണത്തില്‍ അഭിഭാഷകര്‍ക്കും വളണ്ടിയര്‍മാര്‍ക്കും ഒപ്പം അവരില്‍ ഒരാളായി ചെലവഴിച്ചത്. റിപ്പോര്‍ട്ടര്‍ ടിവിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ബാലഗോപാല്‍ ആ സംഭവങ്ങള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നുണ്ട്....
പ്രളയത്തില്‍ നിന്ന് ചവിട്ടിക്കയറാന്‍ മുതുക് താഴ്ത്തി കൊടുത്ത ഈ യുവാവിനെ അറിയുമോ?
ഗോഡ്സ് ഓണ്‍ ലോയേഴ്സ്
സുപ്രീം കോടതിയിലെ മലയാളി അഭിഭാഷകരുടെ വാട്സ് ആപ്പ് കൂട്ടായ്മയാണ് ഗോഡ്സ് ഓണ്‍ ലോയേഴ്സ്. ഈ കൂട്ടായ്മയില്‍ ആയിരുന്നു കേരളത്തിന് വേണ്ടി എന്ത് ചെയ്യാം എന്ന ചര്‍ച്ച തുടങ്ങിയത്. ഒടുവില്‍ അവശ്യ സാധനങ്ങള്‍ സമാഹരിച്ച് കേരളത്തിലേക്ക് അയക്കാം എന്ന തീരുമാനത്തില്‍ എത്തി.
കഴിയുന്നത്ര സമാഹരിക്കാന്‍
രണ്ടോ മൂന്നോ ട്രക്ക് സാധനങ്ങള്‍ സമാഹരിച്ച് കേരളത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു 'ഗോഡ്സ് ഓണ്‍ ലോയേഴ്സിന്റെ' ലക്ഷ്യം. സുപ്രീം കോടതിയുടെ മുന്നിലുള്ള ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വച്ച് സാധനങ്ങള്‍ സ്വീകരിക്കാം എന്നും തീരുമാനിക്കപ്പെട്ടു. ഈ വിവരം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സുപ്രീം കോടതി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടേയും സഹായം തേടി.
അപ്രതീക്ഷിത ഒഴുക്ക്
ഏറെ സുരക്ഷ ക്രമീകരണങ്ങള്‍ ഉള്ള സ്ഥലം ആണ് സുപ്രീം കോടതി. അവിടേക്ക് സാധനങ്ങളുമായി ആളുകള്‍ ഒരുപാട് എത്തും എന്ന പ്രതീക്ഷയൊന്നും തുടക്കത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, പിന്നീട് കണ്ടത് ആളുകളുടെ ഒരു ഒഴുക്ക് തന്നെ ആയിരുന്നു.
ജസ്റ്റിസ് കുര്യന് ജോസഫ്...
രാത്രി ഏഴ് മണിയോടെ ആണ് മലയാളിയും സുപ്രീം കോടതി കൊളീജിയം ജഡ്ജിയും ആയ ജസ്റ്റിസ് കുര്യന് ജോസഫ് അവിടെ എത്തുന്നത്. തന്റേയും ജസ്റ്റിസ് കെഎം ജോസഫിന്റേയും സംഭാനകള്‍ അദ്ദേഹം അഭിഭാഷകര്‍ക്ക് കൈമാറി. എന്നാല്‍ അതുകൊണ്ട് തീര്‍ന്നില്ല കാര്യങ്ങള്‍. എന്തുകൊണ്ട് ജസ്റ്റിസ് കുര്യന് ജോസഫ് വ്യത്യസ്തനാകുന്നു എന്നതായിരുന്നു വരും മണിക്കൂറുകള്‍ തെളിയിച്ചത്.
വളണ്ടിയര്‍മാരില്‍ ഒരാളെ പോലെ
ഒരു സുപ്രീം കോടതി ജസ്റ്റിസിന്റെ എല്ലാ പ്രോട്ടോകോളുകളും മറികടന്ന്, ജസ്റ്റിസ് കുര്യന് ജോസഫ് വളണ്ടിയര്‍മാരില്‍ ഒരാള്‍ ആവുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഉടന്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു. പിന്നീട് ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സഹായങ്ങളുമായി ആളുകളുടെ പ്രവാഹം തന്നെ ആയിരുന്നു.
കൃത്യമായ നിര്‍ദ്ദേശങ്ങള്‍
കൃത്യമായ ഇടപെടലുകള്‍ ആയിരുന്നു ജസ്റ്റിസ് കുര്യന് ജോസഫ് അവിടെ നടത്തിയത് എന്ന് ബാലഗോപാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. പഴയ വസ്ത്രങ്ങള്‍ കേരളത്തിലേക്ക് അയക്കേണ്ടെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്കി. ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും എക്സപയറി ഡേറ്റും വരെ അദ്ദേഹം ശ്രദ്ധിച്ചു.
ദുരിതകാലത്തെ മുന്‍പരിചയം
ജസ്റ്റിസ് കുര്യന് ജോസഫിന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ടിട്ടുള്ള മുന്‍പരിചയവും ഉണ്ടെന്ന് ബാലഗോപാല്‍ കുറിക്കുന്നു. നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് ഉണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കിയവരില് ജസ്റ്റിസ് കുര്യന് ജോസഫും ഉണ്ടായിരുന്നു. അന്ന് അദ്ദേഹം കേരള സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് ജനറല്‍ സെക്രട്ടറി ആയിരുന്നു.
വിദ്യാര്‍ത്ഥികളുടെ സഹായം
അഭിഭാഷകരുടെ നേതൃത്വത്തില്‍ ആയിരുന്നു വിഭവ സമാഹരണം എന്ന് നേരത്തെ പറഞ്ഞല്ലോ... ഒരു ഘട്ടം കഴിഞ്ഞപ്പോള്‍, അവര്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയാത്തത്രയായി കാര്യങ്ങള്‍. ഇതോടെ വീണ്ടും മാധ്യമ പ്രവര്‍ത്തകരുടെ സഹായം തേടി. സോഷ്യല്‍ മീഡിയയിലൂടെ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് ജെഎന്‍യുവിലേയും ജാമിയ മിലിയയിലേയും വിദ്യാര്‍ത്ഥികള്‍ കൂടി എത്തി.
ആറ് മണിക്കൂറുകള്‍
രാത്രി 12 മണിവരെ സാധനങ്ങള്‍ സ്വീകരിക്കാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ അതിന് ശേഷവും ആളുകള്‍ എത്തിക്കൊണ്ടിരുന്നു. രാത്രി 12.50 ഓടെ സാധനങ്ങള്‍ എല്ലാം പാക്ക് ചെയ്തു വാഹനങ്ങളില്‍ കയറ്റി. ഇതിനെല്ലാം ശേഷം മാത്രം ആയിരുന്നു ജസ്റ്റിസ് കുര്യന് ജോസഫ് അവിടെ നിന്ന് മടങ്ങിയത്. അവിടെ കൂടിയിരുന്ന എല്ലാവര്ക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മടക്കം.
എട്ട് ട്രക്കുകള്‍
രണ്ടോ മൂന്നോ ട്രക്കിലേക്കുള്ള സാധനങ്ങള്‍ സമാഹരിക്കാം എന്ന പ്രതീക്ഷിച്ചിരുന്നവരെ ശരിക്കും അമ്പരപ്പിക്കുന്നതായിരുന്നു കാര്യങ്ങള്‍. എട്ട് ട്രക്ക് നിറയെ സാധനങ്ങള്‍ ആയിരുന്നു ദില്ലിയിലെ മലയാളി അഭിഭാഷക സമൂഹം സമാഹരിച്ചത്. അതില്‍ ഒരു ട്രക്ക് നിറയെ മരുന്നുകളും നാപ്കിനുകളും മാത്രമായിരുന്നു.
ബാലഗോപാലിന്റെ കുറിപ്പ്
ഈ കൂട്ടായ്മയില്‍ നിര്‍ണായക പങ്കുവഹിച്ചവരില്‍ ഒരാള്‍ ആയിരുന്നു മാധ്യമ പ്രവര്‍ത്തകനായ ബാലഗോപാല്‍. ആ അനുഭവം അദ്ദേഹം അത് മനോഹരമായ ഒരു കുറിപ്പായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആ കുറിപ്പ് വായിക്കാം...
സംഭാവന ചെയ്യൂ....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name
of
Donee:
CMDRF
Account
number
:
67319948232
Bank:
State
Bank
of
India
Branch:
City
branch,
Thiruvananthapuram
IFSC
Code:
SBIN0070028
Swift
Code:
SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.