സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ മരിച്ചത് 95 പേർ; കവളപ്പാറയിൽ ഇനി കണ്ടെത്തേണ്ടത് 39 പേരെ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 95 ആയി. ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച മലപ്പുറം കവളപ്പാറയിൽ നിന്നും ചൊവ്വാഴ്ച 3 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ 23 മൃതദേഹങ്ങളാണ് ഇതുവരെ കവളപ്പാറയിൽ നിന്നും രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. 36 പേരെയാണ് ഇനിയും കണ്ടത്തേണ്ടത്. ഇവർക്കായുള്ള തിരച്ചിൽ വരും ദിവസങ്ങളിലും തുടരും.
കാട്ടിനുള്ളില്‍ ഉരുള്‍പൊട്ടുന്നത് മരം മുറിച്ചിട്ടാണോ'; ഇടതുപക്ഷക്കാരാണ് പ്രചാരകെന്നത് രസകരം
അതേസമയം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തമായതിനെ തുടർന്നാണ് കേരളത്തിൽ വീണ്ടും മഴ കനക്കാൻ സാധ്യത. ഇതേ തുടർന്ന് സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലേർട്ടും ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമായിരിക്കും. എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ടായിരിക്കും.
കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പ്രൊഫഷണൽ കോളേജുകൾക്കും അംഗണവാടികൾക്കും അവധി ബാധകമാണ്. അതേ സമയം കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾക്ക് ബുധനാഴ്ച അവധി ഉണ്ടായിരിക്കില്ല.
വെള്ളിയാഴ്ചയോടെ മഴ ദുർബലമാകും. അടുത്ത മൂന്ന് ദിവസങ്ങളിൽ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വയനാട് പുത്തുമലയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. മഴ മാറി നിൽക്കുന്നത് തിരച്ചിലിന് സഹായകരമാകുന്നുണ്ട്. പന്ത്രണ്ടോളം ഹിറ്റാച്ചികൾ ഉപയോഗിച്ച് മണ്ണുനീക്കിയാണ് രക്ഷാദൗത്യം നടത്തുന്നത്.