കേരളത്തിന്റെ നടുവൊടിച്ച് വ്യോമസേനയുടെ ബിൽ, പ്രളയ രക്ഷാ പ്രവർത്തനത്തിന് 113,69,34,8999 രൂപ ബിൽ!
തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയത്തിന്റെ നഷ്ടങ്ങള്‍ കേരളം പരിഹരിച്ച് കൊണ്ടിരിക്കുന്നതേ ഉളളൂ. അതിനിടെ കേരളത്തിന് ഇരുട്ടടിയായിരിക്കുകയാണ് വ്യോമസേനയുടെ കോടികളുടെ ബില്‍. പ്രളയ സമയത്ത് കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാണ് വ്യോമ സേന പണം ആവശ്യപ്പെട്ടിരിക്കുന്നത്. 113,69,34,8999 രൂപ സംസ്ഥാനം നല്‍കണം എന്നാവശ്യപ്പെട്ടാണ് സര്‍ക്കാരിന് വ്യോമ സേന അറിയിപ്പ് അയച്ചിരിക്കുന്നത്.
ഈ തുക നല്‍കുന്നതില്‍ നിന്നും കേരളത്തെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് കത്ത് നല്‍കി. പ്രളയം തകര്‍ത്ത കേരളത്തിന് ഇത്രയും തുക കണ്ടെത്താന്‍ ബുദ്ധിമുട്ടാണ് എന്ന് കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
ഓഗസ്റ്റ് 15 മുതല്‍ നാല് ദിവസമാണ് വ്യോമ സേന കേരളത്തില്‍ പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് വിമാനങ്ങളും ഹെലികോപ്റ്ററുകളും മറ്റും ഉപയോഗിച്ചതിനുളള ചിലവാണ് വ്യോമസേന ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഓഖി ദുരന്ത സമയത്ത് നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിനും സംസ്ഥാനത്തിന് ഇത്തരത്തില്‍ കോടികളുടെ ബില്‍ ലഭിച്ചിരുന്നു.
26 കോടിയുടെ ബില്ലാണ് അന്ന് കേരളത്തിന് വ്യോമ സേന അയച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചു. കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ഈ തുക ഈടാക്കും എന്നാണ് കേന്ദ്രം അന്ന് മറുപടി നല്‍കിയത്. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ലഭിച്ച 2904.85 കോടി പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിന് അപര്യാപ്തമാണെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു. 31,000 കോടി രൂപയാണ് കേരളത്തില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുളളത്.