വയനാട്ടില്‍ സ്ഥിതി ഗുരുതരം, ക്യാമ്പിലുള്ളത് 64103 പേര്, ജാഗ്രതാ നിര്‍ദേശവുമായി മുഖ്യമന്ത്രി!!
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ സമാന സാഹചര്യം തുടരുന്നതിനിടെ സ്ഥിതിഗതികള്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. വാര്‍ത്താസമ്മേളനത്തിലാണ് നാട് നേരിടുന്ന ദുരന്തത്തെ കുറിച്ച് അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞത്. വയനാട്ടില്‍ സ്ഥിതി അതിഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആകെ 738 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നെന്നും, 64103 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം രക്ഷാപ്രവര്‍ത്തകര്‍ ഒഴിഞ്ഞ് പോകണമെന്ന് പറഞ്ഞാല്‍ ഉടന്‍ മാറണം. ഒരിക്കലും മടി വിചാരിച്ചിരിക്കരുത്. ജാഗ്രതാ നിര്‍ദേശങ്ങള്‍ കൃത്യമായി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ ടികെ രാമകൃഷ്ണന്, എകെ ശശീന്ദ്രന്, കടന്നപ്പള്ളി രാമചന്ദ്രന് എന്നിവര്‍ വയനാട്ടിലുണ്ടെന്നും, കൂടുതല്‍ കാര്യങ്ങള്‍ വിലയിരുത്തി വരികയാണെന്നും പിണറായി പറഞ്ഞു. ഇവര്‍ വേണ്ട നിര്‍ദേശങ്ങല്‍ നല്‍കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുന്നറിയിപ്പുകള്‍ ലഭിക്കുന്നവര്‍ മാറിത്താമസിച്ചാല്‍ അത് വലിയ ദുരന്തങ്ങളും ഒഴിവാക്കും. ഒഡീഷയിലെ പ്രളയം തടഞ്ഞത് കൃത്യസമയത്ത് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ്. നമുക്കും അത്തരം സ്ഥിതിയുണ്ടാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ മുന്നറിയിപ്പുകള്‍ അനുസരിക്കുക. ജീവനാണ് പ്രധാനം. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ അടക്കം സഹകരിക്കണമെന്നും, അവധിയെടുത്ത ജീവനക്കാര്‍ എത്രയും പെട്ടെന്ന് ജോലിയില്‍ പ്രവേശിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം ആര്‍മി യൂണിറ്റുകളെ ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ ആര്‍മി യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്. ഭോപ്പാലില്‍ നിന്ന് ഡിഫന്‍സ് എഞ്ചിനീയറിംഗ് സര്‍വീസസ് പുറപ്പെട്ടിട്ടുണ്ട്. മഴ കാരണം ട്രെയിന്‍ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടിരിക്കുകയാണ.് സാധ്യമായ രീതിയില്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രെയിനുകളില്‍ കുടുങ്ങിപ്പോയവരെ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള നടപടിയും എടുത്തിട്ടുണ്ട്. വിവിധ ജില്ലകള്‍ക്കായി 22 കോടി 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണീർ മുഖമായി കവളപ്പാറ, രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയെന്ന് എംഎൽഎ, സൈന്യം വേണം