സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് മുഖ്യമന്ത്രി, മരണം 22, ദുരിതാശ്വാസ ക്യാംപുകൾ 315, ആശങ്ക വേണ്ട
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ 22 പേരുടെ മരണം സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതി അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി സംസ്ഥാനത്ത് അതിതീവ്ര മഴയാണെന്നും എന്നാല്‍ അമിത ആശങ്ക വേണ്ടെന്നും വ്യക്തമാക്കി. കഴിഞ്ഞ പ്രളയകാലത്തേത് പോലുളള അവസ്ഥ ഇല്ലെന്നും എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് കോഴിക്കോട് ജില്ലകളിലാണ് അതീതീവ്ര മഴയുളളത്.
24 മണിക്കൂര്‍ ശക്തമായ മഴ പെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. നാളെയോടെ മഴയുടെ തീവ്രത കുറയും. എന്നാല്‍ ആഗസ്റ്റ് 15ന് വീണ്ടും മഴയ്ക്ക് സാധ്യത ഉണ്ട്. സംസ്ഥാനത്ത് ഇതുവരെ 315 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നിരിക്കുന്നത്. 22, 165 പേരാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത്. വയനാട്ടില്‍ മാത്രം പതിനായിരത്തോളം പേര്‍ ക്യാംപുകളിലാണ്.
പ്രളയബാധിത ജില്ലകളില്‍ മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതലകള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നദികളില്‍ അപകടകരമാം വിധം ജലനിരപ്പ് ഉയരുകയാണ്. പെരിയാര്‍, വളപട്ടണം, കുതിരപ്പുഴ എന്നിവയെല്ലാം നിറഞ്ഞ് ഒഴുകുകയാണ്. കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്. വയനാട് ജില്ലയിലെ ബാണാസുര സാഗര്‍ അണക്കെട്ട് ഉടന്‍ തുറക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുറ്റ്യാടി, പെരിങ്ങല്‍ക്കുത്ത് ഡാമുകള്‍ തുറന്നിട്ടുണ്ട്.
Recommended Video
സംസ്ഥാനത്ത് ഇതുവരെ 24 സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. ഇനിയും ഉരുള്‍ പൊട്ടാനുളള സാധ്യതയുണ്ട്. മേപ്പാടി പുത്തുമലയില്‍ അപകടം നടന്ന സ്ഥലത്തിന് എതിര്‍ വശത്തുളളവര്‍ ഒറ്റപ്പെട്ട് പോയിരിക്കുകയാണ്. അവരെ രക്ഷപ്പെടുത്താനുളള നീക്കം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ്, ഫയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മേപ്പാടിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരന്ത പ്രതികരണ സേനയുടെ 13 ടീമുകള്‍ എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.