''ഈ പൈസ കൊണ്ടു എന്താവാനാ.. അതങ്ങു ഇട്ടേരെ...'' ഇതാണ് കേരളം, കണ്ണ് നനയിക്കുന്ന കുറിപ്പ്
കൊച്ചി: രണ്ടാം പ്രളയം വന്ന് മൂടിയതോടെ അതിജീവനത്തിനായുളള പോരാട്ടത്തിലാണ് കേരളം. നിരവധി ജീവിതങ്ങളുടെ നെടുവീര്‍പ്പുകളാണ് ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും ഉയരുന്നത്. ജീവിതകാലം മുഴുവന്‍ സ്വരുക്കൂട്ടിയതെല്ലാം ഒറ്റയടിക്ക് നഷ്ടപ്പെട്ടവരും ഒരു രാത്രി കൊണ്ട് അനാഥരായി മാറിയവരുമെല്ലാമുണ്ട് അക്കൂട്ടത്തില്‍.
അതിനിടെയാണ് ദുരിത ബാധിതരെ സഹായിക്കുന്നതിനുളള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും സംഭാവന നല്‍കരുത് എന്നുളള കുപ്രചാരണം നടക്കുന്നത്. കാശ് കുടുക്ക പൊട്ടിച്ച് കൊച്ച് കുട്ടികള്‍ മുതല്‍ ചിത്രം വരച്ച് നല്‍കിയും നൃത്തം ചെയ്യാന്‍ തയ്യാറായും പ്രിയപ്പെട്ട ബുള്ളറ്റ് വിറ്റും.. അങ്ങനെ നിരവധി പേരാണ് വ്യാജപ്രചാരണം മറികടന്ന് ദുരിതാശ്വാസ നിധിയില്‍ തങ്ങളുടെ പങ്ക് നല്‍കുന്നത്. അതിനിടെ വസുജ വാസുദേവന്‍ എന്ന യുവതിയുടെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
പൈസ ഇടല്ലേ.. ഇടല്ലേ
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം: '' മുഖ്യമന്ത്രിക്ക് പൈസ ഇടല്ലേ.. ഇടല്ലേ എന്നു നിങ്ങൾ നിലവിളിക്കുന്നില്ലേ.. അതിനെ പറ്റിയാ... കഴിഞ്ഞ പ്രളയ കാലത്താണ്.. CUSATഇൽ ക്യാമ്പ് നടക്കുന്ന സമയം. എന്റെ താമസവും ജോലിചെയ്യുന്ന ബ്രാഞ്ചും എല്ലാം CUSATനു അടുത്തുള്ള കങ്ങരപ്പടി എന്ന സ്ഥലത്തതാണ്. സാധാരണക്കാരാണ് കൂടുതലും. ഒരു ദിവസംപ്രായമുള്ള ഒരമ്മ ബാങ്കിലേക്ക് കേറി വന്നു. ആ വരലും നിപ്പും ഒക്കെ കണ്ടാ അറിയാം, ആദ്യമായാണ് ബാങ്കിനുള്ളിലേക്ക് കേറുന്നത് എന്ന്.
പുള്ള ഇതങ്ങിട്ടെരെ
അടുത്ത് ചെന്ന് ഞാൻ കാര്യം തിരക്കി."വെള്ളം കേറി ദുരിതപ്പെടുന്നവർക് മുഖ്യമന്ത്രിയുടെ ആ ഫണ്ടില് ഇവിടെ പൈസ ഇടാൻ പറ്റുമോ മോളേ.. കുറച്ചു പൈസ ഉണ്ട് കയ്യിൽ.. പെട്ടെന്ന് എന്തേലും ആപത്ത് പറ്റിയാ പുള്ളകൾക് (പുള്ള എന്നാൽ മോൻ/മോള് എന്നൊക്കെയാ ഇവിടുത്തെ നാട്ടുഭാഷയിൽ) ഒരു സഹായമാട്ടേന്നു കൂട്ടി വച്ചതാ.. ഇതിപ്പോ വെള്ളം കേറി ഒഴുകിപ്പോനാ വിധിയെങ്കിൽ, ഇതു പെട്ടീലിരുന്നാ ആർക്കു ഗുണം..? പുള്ള ഇതങ്ങിട്ടെരെ..ന്ന് ഒരു പ്ളാസ്റ്റിക് കവർ എനിക്ക് നീട്ടി ആ 'അമ്മ.
ഞാനേ ആശോത്രി പോകാൻ ഇറങ്ങിയതാ
"ഇതെത്ര രൂപയുണ്ട്.." അറിയില്ല.. വീട്ടിലിരുന്നു എണ്ണി പെറുക്കിയാ പുള്ളോള് കാണും.. പിന്നീ ഇടല് നടക്കൂല്ല.. "ഞാനേ ആശോത്രി പോകാൻ ഇറങ്ങിയതാ. ഒരു രസീത് പൂരിപ്പിക്കണം.. അമ്മേടെ ഒരു ഒപ്പ് വേണം.. "ഓ.. അതൊന്നും വേണ്ട ... പുള്ള ഇതെങ്ങിട്ടാൽ മതി." ഒടുവിൽ ഞാൻ നിർബന്ധിച്ച് വൗച്ചറിൽ പേരും ഒപ്പും വാങ്ങി, ആശുപത്രിയിൽ നിന്ന് തിരികെ വരും വഴി വന്നു രസീതു വാങ്ങി കൊള്ളാം (വാങ്ങിയില്ലെങ്കിൽ അതു എന്റെ ജോലിയെ ബാധിക്കും എന്നു പറഞ്ഞോണ്ട് മാത്രം സമ്മതിച്ചു) എന്ന ഉറപ്പിൻ മേൽ ആളെ വിട്ടു..
എണ്ണി എടുത്തപ്പോൾ, 44100/-രൂപ
അകത്തു കൊണ്ടുപോയി പൊതി തുറന്ന് കുറേ പേപ്പർ പൊതികളിലായിരുന്ന നോട്ടുകൾ എല്ലാം കൂടി എണ്ണി എടുത്തപ്പോൾ, 44100/-രൂപ..!! ഒരു പക്ഷെ ഇത്രേം രൂപ ഉണ്ടന്ന് ആ അമ്മക്ക് അറിയിലെങ്കിലോ... എന്തോ ഞാൻ ആ പൈസ ഇട്ടില്ല... കുറേ കഴിഞ്ഞപ്പോൾ ആളെത്തി. "അമ്മേ ഇതു ഇത്തിരി കൂടുതൽ ഉണ്ടല്ലോ..ഇത്രേം ഇടണോ..? "എല്ലാങ്കുടെ എത്രെണ്ട്.." "44100/-" ന്റെ പുള്ളേ.. അവറ്റോൾടെ നെലവിളീം കഷ്ടപ്പാടും നമ്മളും കാണുന്നതല്ലേ ടീവീല്.. ഈ പൈസകൊണ്ടു എന്താവാനാ.. അതങ്ങു ഇട്ടേരെ.. അവരുടെ കണ്ണു നിറഞ്ഞു.. എന്റേം.
Recommended Video
നമ്മൾ കരകേറുക തന്നെ ചെയ്യും
അകൗണ്ടിൽ ക്യാഷ് ഇട്ട് രസീതും കൊണ്ടു പുറത്തിറങ്ങി ചെന്നു..കൈകൾ കൂട്ടി പിടിച്ച് കണ്ണ് ചേർത്തു.. പോകാനിറങ്ങിയപ്പോ വീണ്ടും ഓർമിപ്പിച്ചു "പുള്ളോള് അറിയേണ്ട.അവർക്ക് ഇഷ്ടപ്പെട്ടില്ലെലോ.." സത്യം.. അവരുടെ പേരോ എന്തിന് മുഖം പോലും എനിക്ക് നന്നായി ഓർക്കാൻ പറ്റുന്നില്ല. പക്ഷെ, പെട്ടീല് സൂക്ഷിച്ചു വച്ചിരുന്ന ആ നോട്ടുകളുടെ മണോം, തൊണ്ട ഇടറി പറഞ്ഞ വാക്കുകളും ഇപ്പോഴുംഉണ്ട് ഉള്ളിൽ. അവരെപ്പോലുള്ളവരുടെ നാടാണ് കേരളം... നമ്മൾ കരകേറുക തന്നെ ചെയ്യും.. സ്നേഹം'' എന്നാണ് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
വസുജ വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്