കക്കയം ഡാമിന്‍റെ ഷട്ടറുള്‍ ഉടന്‍ ഉയര്‍ത്തും!! പ്രദേശവാസികള്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം
കോഴിക്കോട്: കക്കയം ഡാമിൻറെ ഷട്ടറുകൾ ഉടന്‍ ഉയര്‍ത്തുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. 120 സെൻറീമീറ്ററാണ് ഉയര്‍ത്തുക. കുറ്റ്യാടി നദിയുടെ തീരത്തുള്ള കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, ചെറുവണ്ണൂർ, തുറയൂർ എന്നീ പഞ്ചായത്തുകളിലും പയ്യോളി മുനിസിപ്പാലിറ്റിയിലും വടകര താലൂക്കിലെ മരുതോങ്കര, കുറ്റ്യാടി, വേളം, ആയഞ്ചേരി, തിരുവള്ളൂർ, മണിയൂർ, വടകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഉള്ളവരും അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രി അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ മാറി താമസിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വയനാട് ബാണാസുര സാഗര്‍ അണക്കെട്ടും പെട്ടെന്ന് തന്നെ തുറന്നേക്കും. 775.6 മീറ്ററാണ് ബാണാസുര സാഗറിന്റെ സംഭരണ ശേഷി. നിലവില്‍ ജലനിരപ്പ് 771.2 മീറ്റര്‍ ആയിട്ടുണ്ട്. 773.9 എന്ന നിലയിലെത്തിയാല്‍ നിയന്ത്രിതമായ അളവില്‍ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടും. കഴിഞ്ഞ വർഷം ബാണാസുര ഡാം പെട്ടെന്ന് തുറന്ന് വിടേണ്ടി വന്നതാണ് വയനാട്ടിലെ പ്രളയം രൂക്ഷമാക്കിയത്.
അതേസമയം ഇടുക്കി ഡാം ഉള്‍പ്പെടെ തുറന്നുവിടുന്നുവെന്നതരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി കെഎസ്ഇബി രംഗത്തെത്തിയിട്ടുണ്ട്.പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്നും ചില ചെറുകിട ഡാമുകള്‍ മാത്രമാണ് തുറന്നുവിട്ടതെന്നും കെഎസ്ഇബി അറിയിച്ചു.
Recommended Video
ഇടുക്കി, പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വൻകിട ഡാമുകളിലെല്ലാം കൂടി നിലവിൽ 30% ത്തിൽ താഴെ വെള്ളം മാത്രമാണ് ഉള്ളത്. ഇടുക്കിയിൽ വെറും 30% മാത്രമാണ് ഇന്നത്തെ ജലനിരപ്പ്. ഈ ഡാമുകൾ എല്ലാം തുറന്നു വിട്ടു എന്ന നിലയിൽ വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ നടക്കുകയാണ്. ചില ചെറുകിട ഡാമുകൾ മാത്രമാണ് തുറന്നുവിടേണ്ടി വന്നിട്ടുള്ളത്. മൊത്തത്തിൽ ഡാമുകൾ തുറന്നു വിട്ടു എന്ന രീതിയിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും കെഎസ്ഇബി വ്യക്തമാക്കി.