കണ്ണീർ മുഖമായി കവളപ്പാറ, രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയെന്ന് എംഎൽഎ, സൈന്യം വേണം
നിലമ്പൂര്‍: കനത്ത മഴ തുടരുന്നതിനിടെ സംസ്ഥാനത്തെ ദുരന്തമുഖമായി മാറുകയാണ് മലപ്പുറം ജില്ലയിലെ കവളപ്പാറ. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നിരവധി പേരാണ് ഇവിടെ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതികൂല കാലാവസ്ഥ മൂലം ഈ പ്രദേശത്ത് ഇതുവരെ സജീവമായ രക്ഷാപ്രവര്‍ത്തനം നടത്താനായിട്ടില്ല. അതിനിടെ കവളപ്പാറയില്‍ നിന്ന് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ അറിയിക്കുന്നു.
പിവി അൻവറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: '' ഏറെ ദു:ഖകരമായ ഒരു വാർത്തയാണ് അറിയിക്കുവാനുള്ളത്. പോത്തുകല്ല് പഞ്ചായത്തിൽ പെട്ട കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 30-ഓളം വീടുകൾ മണ്ണിനടിയിലായിട്ടുണ്ട്. ഏകദേശം അൻപതിനും നൂറിനുമിടയിൽ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് പ്രദേശവാസികളിൽ നിന്ന് ലഭ്യമായ വിവരം. മലയുടെ താഴ്‌വരയായ ഒരു പ്രദേശം ഒന്നാകെ ഉരുൾപൊട്ടലിൽ പെട്ട് ഒലിച്ച് പോയി മണ്ണിൽ അമരുകയാണുണ്ടായത്.
ദുരന്തപ്രദേശത്ത് നിന്ന് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. തിരച്ചിൽ ഏറെ ദുഷ്ക്കരമാണ്. സൈന്യത്തിന്റെ സേവനം ഉണ്ടെങ്കിൽ മാത്രമേ മണ്ണിനിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കിൽ, അവരെ രക്ഷിക്കാനാകൂ. പ്രദേശത്തേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ട്. സിഗ്നൽ ലഭ്യതയുടെ അഭാവം മൂലം കമ്മ്യൂണിക്കേഷനിലും ബുദ്ധിമുട്ടുണ്ട്.
Recommended Video
രാവിലെ മുതൽ തന്നെ ഞാനുൾപ്പെടെ കവളപ്പാറയിൽ ക്യാമ്പ് ചെയ്ത് സാധ്യമായ തരത്തിലുള്ള രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. സൈന്യത്തിന്റെ സേവനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സർക്കാർ തീരുമാനപ്രകാരം പാലക്കാട് നിന്ന് ദേശീയ ദുരന്ത നിവാരണ സേന ഉടൻ കവളപ്പാറയിൽ എത്തും. കൂടുതൽ ജീവനുകൾ നഷ്ടപ്പെടാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം. കവളപ്പാറയിലെ ജനങ്ങൾക്കൊപ്പം ഈ നാട് ഒന്നാകെ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു''.