'ജീവൻ പണയംവെച്ച് അത്യധ്വാനം ചെയ്യുകയാണ്; ദയവായി തെറിവിളി ഒഴിവാക്കൂ"
തിരുവനന്തപുരം: കേരളത്തില്‍ പ്രളയ സമാനമായ സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. മഴയും വെള്ളവും എത്തിയാല്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വരുന്ന വിഭാഗമാണ് കെഎസ്ഇബി. ജീവന്‍ പണയം വെച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനുമായി കഠിനാധ്വാനം ചെയ്താലും ജീവനക്കാര്‍ക്ക് പലപ്പോഴും കേള്‍ക്കേണ്ടി വരുന്നത് അധിക്ഷേപങ്ങളാണ്. എന്നാല്‍ അധിക്ഷേപകരോട് അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ഇബി ജീവനക്കാര്‍.

രാത്രിയെ പകലാക്കി, പെരുമഴയത്തും കാറ്റിലും സ്വന്തം ജീവൻ പണയംവെച്ച് അത്യധ്വാനം ചെയ്യുകയാണ് വെളിച്ചമെത്തിക്കാൻ കെഎസ്ഇബി ജീവനക്കാർ .ദയവായി കെഎസ്ഇബി ഓഫീസുകളിൽ തുടർച്ചയായി വിളിച്ച് തെറി പറയുന്നത് ഒഴിവാക്കണം, വകുപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വൈദ്യുതി ലൈൻ പൊട്ടി വീണു കിടക്കുന്ന തരത്തിലുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനേ അറിയിച്ച് അപകടം ഒഴിവാക്കാൻ
9496 010 101 നമ്പറിലും വൈദ്യുതി തടസം അറിയിക്കാന്‍ 1912 / 0471-2555544
ഹെല്‍പ് ലൈന്‍ നമ്പറിലും ബന്ധപ്പെടാമെന്നും പോസ്റ്റില്‍ പറയുന്നു.
ഇത്തവണത്തെ മഴയില്‍ വൈദ്യുത വിതരണ രംഗത്ത് 133.47 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. ഇതുവരെ 43.54 ലക്ഷം ഉപഭോക്താക്കള്‍ക്കാണ് വൈദ്യുതി തടസം നേരിട്ടത്.സുരക്ഷാ കാരണങ്ങളാല്‍ പലയിടത്തും ട്രാന്‍സ്ഫോര്‍മറുകള്‍ ഓഫ് ചെയ്തു വയ്ക്കേണ്ട സ്ഥിതിയാണ് ഉള്ളത്. നിലവില്‍ 11,836 ട്രാന്സ്ഫോര്‍മറുകളുടെ കീഴിലായി 21.63 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.












Click it and Unblock the Notifications