കേരളത്തിൽ പുഴകൾ കരകവിഞ്ഞു; കൂടുതൽ ഡാമുകൾ തുറക്കും, ജാഗ്രത വേണമെന്ന് അധികൃതർ!
തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുകയണ്. വ്യാപക നാശ നഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച മാത്രം കനത്ത മഴയിൽ മരണപ്പെട്ടവരുടെ എണ്ണം 14ആയി. ഇതോടെ മഴക്കെടുതിയിൽ സംസ്ഥാനത്ത് 23 പേർ മരണപ്പെട്ടെന്നാണ് പുറത്ത് വരുന്ന കണക്കുകൾ. സംസ്ഥാനത്ത് 315 ക്യാംപുകൾ തുറന്നിട്ടുണ്ട്. വെള്ളിയഴ്ച രാവിലെ വരെ 22165 പേർ ദുരിതാശ്വാസ ക്യാംപുകളിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.
വയനാട് ദുരിതക്കയത്തിൽ; 105 ക്യാംപുകൾ തുറന്നു, 9951 പേർ ദുരിതാശ്വാസ ക്യാമ്പിൽ!
അതേസമയം ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത് വയനാടാണ്. വയനാട് ജില്ല പൂർണ്ണമായും ഒറ്റപ്പെട്ടുകിടക്കുന്ന ആവസ്ഥയാണ്. മഴയ്ക്കൊപ്പം ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമായതോടെയാണ് ദുരിതം വിതച്ചത്. പുത്തുമലയിലെ ഉരുൾപൊട്ടൽ ഭീതിജനകമായിരുന്നു. ഇതുവരെ നാല് മൃതദേഹങ്ങൾ മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
പുഴകൾ കരകവിഞ്ഞു
പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ്. ഇതാണ് പലയിടത്തും വെള്ളം കയറാൻ കാരണം. ചാലക്കുടി പുഴ കരകവിഞ്ഞ് ഒഴുകാൻ തുടങ്ങി പ്രദേത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം. പറമ്പിക്കുളത്തു നിന്നും ആളിയാറിലേക്ക് വെള്ളം തുറന്നുവിടുന്ന കനാലിൽ തടസമുണ്ടായതിനാൽ ചാലക്കുടി പുഴയിൽ ഇനിയും ജലനിരപ്പ് ഉയരാനുള്ള സാഹചര്യമാണുള്ളതെന്നാണ് റിപ്പോർട്ട്.
പമ്പ ത്രിവേണിയിലെ കടകളിൽ വെള്ളം കയറി
പമ്പയിലും മറ്റ് നദികളിലും ജവനിരപ്പ് അമിത തോതിൽ ഉയർന്നിട്ടില്ല. പത്തനംതിട്ടയിൽ മഴയ്ക്ക് നേരിയതോതിൽ ശമനമുണ്ടായതാണ് കാരണം. പമ്പ, അച്ചൻകോവിലാർ, മണിമലയാർ എന്നീ നദികൾ കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയിട്ടുണ്ട്. പമ്പ ത്രിവേണിയിലെ കടകളിൽ വെള്ളം കയറി. അതേസമയം ഇടുക്കി ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്.
ബാവലിപ്പുഴ കരകവിഞ്ഞു
കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ ബാവലിപ്പുഴ കരകവിഞ്ഞ് കേളകം , കൊട്ടിയൂർ, കണിച്ചാർ, കുറ്റ്യാട്ടൂർ, പാവന്നൂർകടവ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമണ്. മട്ട്നൂരിൽ മണ്ണൂർ, വെളിയമ്പ്ര എന്നിവിടങ്ങള്ലും ഇരിട്ടിയിൽ വള്ളിത്തോട്, മാടത്തിൽ ടൗണുകളും വെള്ളത്തിനടിയിലാണ്. ചാലിയാർ പുഴ കരവിഞ്ഞ് നിലമ്പൂർ നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
മുനയൻകുന്നിൽ വീടുകൾ ഒറ്റപ്പെട്ടു
കാസർകോട് തേജസ്വനി പുഴയുടെ കൈവരികൾ കര കവിഞ്ഞിരിക്കുകയാണ്. മുനയൻ കുന്നിലെ ഇരുപത്തഞ്ചോളം വീടുകൾ ഒറ്റപ്പെട്ടു കിടക്കുന്ന ആവസ്ഥയാണുള്ളത്. ജില്ലകളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുറ്റ്യാടി, ചാലിയാര്‍ പുഴകളുടെ തീരത്തുള്ളവരോട് മാറിത്താമസിക്കാന്‍ കോഴിക്കോട് ജില്ലാ കലക്‌ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡാമുകളിൽ ജലനിരപ്പ് ഉയർന്നു
അതേസമയം ഡാമുകളിൽ ജലനിരപ്പ് ഉയരുകയാണ്. കക്കയം ഡാമിന്റെ ഷട്ടർ മൂന്നടി ഉയർത്തി. നേരത്തെ 45 സെന്റീമീറ്റർ ആയിരുന്നു തുറന്നത്. വലിയ അളവിൽ വെള്ളം വരാൻ സാധ്യയുള്ളതിനാൽ തീരത്തുള്ളവരെ മാറ്റി പാർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മൂഴിയാർ ഡാമും തുറക്കാൻ സാധ്യതകളുണ്ട്.
Recommended Video
വെള്ളപ്പൊക്കം രൂക്ഷം
കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. നാല് ജില്ലകളിൽ റെഡ് അലേർട്ട് ആഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് മേപ്പാടി ചൂരൽമലയിൽ വൻ ഉരുൾപൊട്ടലിനെ തുടർന്ന് കുടങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ഹൾ സജീവമായി തുടരുകയാണ്.