താറുമാറായ ഗതാഗതം പുനഃസ്ഥാപിക്കാൻ നീക്കം; അധിക സർവ്വീസുമായി കെഎസ്ആർടിസി!
തിരുവനന്തപുരം: ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും തകർന്ന ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ഊർജിത ശ്രമത്തിലാണ് അധികൃതർ. കോഴിക്കോട് - ഷൊര്‍ണൂര്‍, പാലക്കാട് - ഷൊര്‍ണൂര്‍ റയില്‍വേ ലൈനുകള്‍ ഇനിയും ഗതാഗത യോഗ്യമായില്ല. തിരുവനന്തപുരത്ത് നിന്ന് വടക്കാഞ്ചേരി വരെയാണ് ട്രയിനുകള്‍ ഓടുന്നത്.
മധ്യ കേരളത്തിൽ വെള്ളം ഇറങ്ങി തുടങ്ങി; 15 ക്യാമ്പുകൾ അവസാനിപ്പിച്ചു, മഴയുടെ ശക്തി കുറയും!
വേണാട് എക്‌സ്പ്രസ് ഷൊര്‍ണൂര്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. ആലപ്പുഴ ലൈന്‍ പുനഃസ്ഥാപിച്ചെയെങ്കിലും ഗതാഗതം സ്വാഭാവിക നിലയിലായിട്ടില്ല. ചാലിയാറിലെ ജലനിരപ്പ് അപകട നിലയില്‍ തന്നെ തുടരുന്നതിനാല്‍ കോഴിക്കോട് - ഷൊര്‍ണൂര്‍ ട്രാക്കിലൂടെ ഗതാഗതം പൂര്‍ണമായി റദ്ദാക്കിയ നിലയാണ്. പാലക്കാട്- ഷൊര്‍ണൂര്‍ ലൈനില്‍ ട്രാക്കിലെ മണ്ണ് മാറ്റിയെങ്കിലും പരിശോധന പൂര്‍ത്തിയാക്കിയ ശേഷമേ ഗതാഗതത്തിന് തുറന്നു നൽകാൻ സാധ്യതയുള്ളൂവെന്നാണ് അറിയുന്നത്.
കൊച്ചുവേളി - ബംഗലൂരു, ഗുരുവായൂര്‍ - എഗ്മോര്‍, ചെന്നൈ സ്‌പെഷ്യല്‍ ട്രെയിനുകള്‍ തിരുനല്‍വേലി വഴി തിരിച്ചുവിട്ടു. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ റൂട്ടുകളിലേക്ക് കെഎസ്ആര്‍ടിസി പരമാവധി സര്‍വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് പാലക്കാട്, കോഴിക്കോട് ഭാഗങ്ങളിലേക്ക് സ്‌കാനിയയും സൂപ്പര്‍ ഡീലക്‌സും സര്‍വീസ് നടത്തി. കോഴിക്കോട്- മംഗലപുരം റൂട്ടിലും ഷൊര്‍ണൂര്‍- നിലമ്പൂര്‍ റൂട്ടിലും പാസഞ്ചർ ട്രെയിനുകൾ ഓടുന്നുണ്ട്.