പ്രാർത്ഥനയോടെ പന്നിയാർകുട്ടിയിലെ ജനങ്ങൾ; ഇനിയുമൊരു ദുരന്തം താങ്ങാനാകില്ല, കഴിഞ്ഞ ദിവസവും മണ്ണിടിഞ്ഞു
ഇടുക്കി: ഒരു വർഷം മുമ്പ് ദുരന്തം പേമാരിയായി പെയ്തിറങ്ങിയപ്പോൾ ഇല്ലാതായതാണ് പന്നിയാർകുട്ടി എന്ന ചെറിയ ടൗൺ. ഈ വർഷവും കനത്ത മഴ പെയ്തതോടെ പന്നിയാർക്കുട്ടിക്കാരുചെ മനസിൽ പെരുമ്പറ മുഴക്കുകയാണ്. നാമാവശേഷമായി പോയ പന്നിയാര്‍കുട്ടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം താറുമാറായി. ഇതോടെ വീണ്ടും പരിഭ്രാന്തിയിലായിരിക്കുകയാണ് ജനങ്ങൾ.
കഴിഞ്ഞ ദിവസം കാർ ചെളിയിൽ താണു. റോഡിന്റെ മുകൾഭാഗത്തെ മലയാണ് ഇടിയുന്നത്. ഇവിടെ 10 മീറ്റർ ഉയരത്തിൽ എങ്കിലും കോൺക്രീറ്റ് ഭിത്തി നിർമിച്ചാൽ അപകട സാധ്യത ഒഴിവാക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ അതിനുള്ള ഫണ്ട് ഇല്ല. അതുകൊണ്ട് തന്നെ തകർന്ന റോഡ‍് കോൺക്രീറ്റ് ചെയ്ത് താഴ്ന്ന ഭാഗത്തെ സംരക്ഷണ ഭിത്തി പൂർത്തിയാക്കാനാണ് കരാറുകാർ ശ്രമിക്കുന്നത്.

കഴിഞ്ഞ വർഷം ഓഗസ്തിൽ കനത്ത മഴയും പ്രളയവും പന്നിയാർകുടിയെ ചരിത്രത്തിൽ നിന്ന് തന്നെ മായ്ച്ചു കളയുകയായിരുന്നു. ഓഗസ്റ്റ് 17 ന് ഉച്ചയ്ക്കു ശേഷം കല്ലാർകുട്ടി– രാജാക്കാട് റോഡിലേക്ക് മല ഇടിഞ്ഞു വീണു. പന്നിയാർകുട്ടി ടൗണിയെ ഒമ്പത് കടകളും രണ്ട് വീടുകളും മണ്ണിനടിയിലാകുകയായിരുന്നു. പ്രളയത്തിൽ കടകളും സാധന സാമഗ്രികളും നശിച്ച വ്യാപാരികൾക്ക് ഇതു വരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് വീണ്ടും മണ്ണിടിയുന്നത്. കനത്ത ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങൾ.












Click it and Unblock the Notifications