'ഈ ജനങ്ങളോട് എന്ത് പറയണം'; വേദിയില്‍ വിങ്ങിപ്പൊട്ടി അന്‍വര്‍, വീണ്ടെടുക്കാന്‍ റീബില്‍ഡ് നിലമ്പൂര്‍
മലപ്പുറം: കനത്തമഴയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ദുരന്തം നേരിടേണ്ടി വന്ന പ്രദേശമാണ് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായ കവളപ്പാറയില്‍ ഉള്‍പ്പടെ നിലമ്പൂരിന്‍റെ പലഭാഗങ്ങളും പ്രളയത്തില്‍ മുങ്ങി. നിലമ്പൂര്‍ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 1000 വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. 3000 വീടുകൾ ഭാഗികമായും തകർന്നു.
അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ സോണിയാ ഗാന്ധി..?; പുതിയ അധ്യക്ഷക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ഇത്
ഈ സാഹചര്യത്തിലാണ് നിലമ്പൂരിനെ പുനര്‍നിര്‍മ്മിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പിവി അന്‍വര്‍ എംഎംഎല്‍എയുടെ നേതൃത്വത്തില്‍ റീബില്‍ഡ് നിലമ്പൂര്‍ എന്ന് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വ്യാഴാഴ്ച സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്താണ് റീബില്‍ഡ് നിലമ്പൂര്‍ പദ്ധതി രൂപീകരിച്ചത്. പദ്ധതിയിലേക്ക് ആഗ്യഗഡുവായി 10 ലക്ഷം രൂപയാണ് പിവി അന്‍വര്‍ വ്യക്തിപരമായി നല്‍കിയത്. യോഗത്തില്‍ സംസാരിക്കവെ കരച്ചില്‍ അടക്കാനാവാതെ അന്‍വറിന് പ്രസംഗം പാതിവഴിയില്‍ നിര്‍ത്തേണ്ടിയും വന്നു.
റീബില്‍ഡ് നിലമ്പൂര്‍
പോത്ത് കല്ല് ബസ്റ്റാന്‍ഡിലായിരുന്നു റീബില്‍ഡ് നിലമ്പൂരിന്‍റെ രൂപീകരണത്തിനായി സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തത്. ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ,മത-സാംസ്ക്കാരിക-സാമുദായിക സംഘടനാ പ്രതിനിധികൾ,സന്നദ്ധ സംഘടന-ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗത്തില്‍ സംസാരിച്ചുകൊണ്ടിരിക്കേയായിരുന്നു പിവന്‍ അന്‍വര്‍ വിങ്ങിപ്പൊട്ടിയത്.
കരച്ചില്‍
ജനങ്ങളുടെ ഈ പ്രയാസങ്ങള്‍ കഴിഞ്ഞ അഞ്ചാറ് ദിവസങ്ങളായി നേരില്‍ കാണുകയാണ്. എന്തുചെയ്യണം. എന്തുപറയണമെന്ന് എന്ന് പറയാന്‍ അറിയില്ല. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ കണ്ണൂര്‍ കാണാന്‍ കഴിയില്ല. ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം ഒരു രാത്രികൊണ്ട് നഷ്ടപ്പെട്ടവരോട് ഒരു എംഎല്‍എ എന്ന നിലയില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് പറയാന്‍ കഴിയാതെ വീര്‍പ്പുമുണ്ടുകയാണെന്ന് പറഞ്ഞ അന്‍വറിന് കരച്ചില്‍ നിയന്ത്രിക്കാനായില്ല. ഇതിനിടയില്‍ തന്നെ റിബില്‍ഡ് കേരളയിലേക്ക് വ്യക്തിപരമായി 10 ലക്ഷം രൂപയും അന്‍വര്‍ പ്രഖ്യാപിച്ചു.
നെഞ്ചോട് ചേർത്ത് നിർത്തുക
പിവി അന്‍വറിന്‍റെ പ്രസംഗം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. യോഗത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംഎല്‍എ അറിയിച്ചത്. നിലമ്പൂരിന്റെ നഷ്ടങ്ങളെ,നമ്മളാൽ കഴിയും വിധം പരിഹരിച്ച്,നമ്മുടെ ജനതയെ നെഞ്ചോട് ചേർത്ത് നിർത്തുക എന്ന ഉദ്ദേശത്തിലാണ് "റീബിൾഡ് നിലമ്പൂർ"പദ്ധതി രൂപീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
രക്ഷാധികാരികള്‍
സർക്കാരിനൊപ്പം തന്നെ,നമ്മളാൽ കഴിയുന്ന വിധം വിഭവങ്ങൾ സമാഹരിച്ച് നിലമ്പൂരിന്റെ പുന:സൃഷ്ടിയിൽ പങ്കാളികളാവുക എന്നതാണു ലക്ഷ്യം. രാജ്യസഭാ അംഗം പി വി.അബ്ദുൾ വഹാബ് മുഖ്യ രക്ഷാധികാരിയാണ്. എംഎല്‍എയായിരിക്കും ചെയർമാന്‍. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി പി സുഗതൻ വൈസ് ചെയർ മാനും, പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കരുണൻ പിള്ള കൺവീനറായും പ്രവർത്തിക്കും. മറ്റ് അഞ്ച് പഞ്ചായത്തുകളുടെ പ്രസിഡന്റുമാരും നിലമ്പൂർ നഗരസഭാ ചെയർപേഴ്സണും രക്ഷാധികാരികളായിരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
നഷ്ടങ്ങള്‍
1000 വീടുകൾ നിലമ്പൂർ മണ്ഡലത്തിൽ പൂർണ്ണമായി തകർന്നിട്ടുണ്ട്.3000 വീടുകൾ ഭാഗികമായി തകർന്നു.7000- ത്തോളം വീടുകളിൽ വെള്ളം കയറി.1000 കോടിയോളം വ്യാപാരികൾക്ക് നഷ്ടമായി. ഉടുതുണിക്ക് മറുതുണിയില്ലാതെ, ആയിരങ്ങൾക്ക് ക്ഷണനേരം കൊണ്ട് ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നു.#റീബിൾഡ്_നിലമ്പൂർ എന്ന പദ്ധതിയിലൂടെ,നമ്മളാൽ കഴിയും വിധം ഈ നാടിനും ഇവിടുത്തെ ജനതയ്ക്കും കൈത്താങ്ങാകേണ്ടതുണ്ട്.നിങ്ങളുടെ എല്ലാം സഹായം ഞങ്ങൾക്ക് ആവശ്യമുണ്ട്.
Recommended Video
പഴയതിലും മികച്ച നിലമ്പൂരാക്കുക
നിലമ്പൂരിനെ പഴയതിലും മികച്ച നിലമ്പൂരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ പ്രയത്നത്തിന് കൈത്താങ്ങാകേണ്ടത് നിങ്ങൾ മലയാളികൾ ഓരോരുത്തവരുമാണ്.നിങ്ങൾക്ക് കഴിയുന്ന സഹായങ്ങൾ,ഞങ്ങളെ കൈപിടിച്ച് കയറ്റാൻ ഉണ്ടാവണം. ഏവരും കൂടെയുണ്ടാകണം. റീബിൾഡ് നിലമ്പൂരിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ആദ്യ ഗഡുവായി പത്ത് ലക്ഷം രൂപ,ഞാൻ വ്യക്തിപരമായി നൽകും. കവളപ്പാറയിൽ മരണമടഞ്ഞ ജനങ്ങളുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമങ്ങളോടെ,ഈ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ തുടക്കം കുറിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അന്‍വര്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
വീഡിയോ
വേദിയില്‍ വിങ്ങിപ്പൊട്ടുന്ന പിവി അന്‍വര്‍