വയനാടിന് രാഹുൽ ഗാന്ധി വക അൻപതിനായിരം കിലോ അരി, അടുത്തതായി ക്ലീനിംഗ് സാധനങ്ങളെത്തും
Recommended Video
കല്‍പ്പറ്റ: കനത്ത മഴയും ഉരുള്‍പൊട്ടലും തകര്‍ത്തെറിഞ്ഞ വയനാട്ടിലേക്ക് സഹായവുമായി രാഹുല്‍ ഗാന്ധി എംപി. അന്‍പതിനായിരം കിലോ അരി അടക്കമുളള വസ്തുക്കളാണ് രാഹുല്‍ ഗാന്ധി വയനാടിന് നല്‍കിയത്. എംപിയുടെ ഓഫീസ് വഴിയാണ് രാഹുലിന്റെ സഹായം. നേരത്തെ പുതപ്പ്, പായ അടക്കമുളള വസ്തുക്കളും രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിച്ചിരുന്നു. ഇപ്പോള്‍ പതിനായിരം കുടുംബങ്ങള്‍ക്ക് വേണ്ടിയുളള ഭക്ഷ്യസാധനങ്ങള്‍ അടക്കമുളള സഹായമാണ് രാഹുല്‍ സ്വന്തം മണ്ഡലത്തിന് നല്‍കിയിരിക്കുന്നത്.
അര്‍ഹരായ കുടുംബങ്ങളിലേക്ക് കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകങ്ങള്‍ വഴിയാണ് വസ്തുക്കള്‍ വിതരണം ചെയ്യുന്നത്. രാഹുല്‍ ഗാന്ധിയുടെ സഹായത്തിന്റെ തുടര്‍ച്ചയായി ക്ലീനിംഗ് സാധനങ്ങള്‍ അടക്കമുളളവയും വയനാട്ടിലെത്തും. ബാത്ത്റൂം, നിലം വൃത്തിയാക്കല്‍ എന്നിവയ്ക്കുളള സാധനങ്ങള്‍ അടക്കമുളള കിറ്റാണ് ഇനിയെത്തുക.
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വയനാട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ പതിനഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുകയുണ്ടായി. ദുരന്തത്തിന്റെ ഇരകളായ തന്റെ വോട്ടര്‍മാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും രാഹുല്‍ ഗാന്ധി സമയം കണ്ടെത്തി.
മലപ്പുറം, വയനാട് കളക്ടര്‍മാരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. വയനാടിനൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ചാണ് രാഹുല്‍ ഗാന്ധി മടങ്ങിപ്പോയത്. വയനാട്ടിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുല്‍ ഗാന്ധി കത്തെഴുതിയിരുന്നു. ഈ മാസം അവസാനം രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലെത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.