"ഞങ്ങളുടെ എല്ലാം പോയി മോളേ", കവളപ്പാറ ഒട്ടേറേ കരളുകളെ പറിച്ചെടുത്ത് കൊണ്ടു പോയിരിക്കുന്നു, കുറിപ്പ്
കവളപ്പാറ: മലപ്പുറത്തെ കവളപ്പാറ കേരളത്തിലെ രണ്ടാം പ്രളയത്തിലെ ഏറ്റവും നടുക്കുന്ന ഓർമ്മയായി മാറുകയാണ്. ഒരു രാവിരുട്ടി വെളുത്തപ്പോഴേക്കും ഒരു നാടിനെ ഒന്നാകെ മണ്ണെടുത്തു. അറുപതോളം പേരാണ് ഒരുമിച്ച് ഇല്ലാതായത്. 31 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇനിയും കണ്ടെത്താനുളളത് 28 പേരെയാണ്. കവളപ്പാറയിൽ ബാക്കിയായവർ ആ കാളരാത്രിയുടെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല.
വീട്ടിലുളളവരെല്ലാം പോയി തനിച്ചായിപ്പോയവരുണ്ട് അക്കൂട്ടത്തിൽ. ഒരു ദിവസം കൊണ്ട് അനാഥരായിപ്പോയവർ. ഒരു ആശ്വാസവാക്കും ഒരു നഷ്ടപരിഹാരവും അവരുടെ വേദനകൾക്ക് പകരമാകില്ല. എങ്കിലും കേരളം ഒന്നാകെ കവളപ്പാറയിലെ മനുഷ്യർക്കൊപ്പം നിൽക്കുകയാണ്. കൈകോർത്ത് പിടിച്ച് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനുളള ശ്രമത്തിലാണ്. കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പിലെ അനുഭവം പങ്ക് വെച്ചിരിക്കുകയാണ് ഡോ. ഷിംന അസീസ്.
"ഞങ്ങളുടെ എല്ലാം പോയി മോളേ"
ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' കഴിഞ്ഞ മൂന്ന് രാവുകളുടെ പകുതിയും കവളപ്പാറയിലായിരുന്നു. അല്ല, കവളപ്പാറയിലെ അപ്രതീക്ഷിതമായ ആഘാതത്തെ അതിജീവിച്ചവർക്കൊപ്പമായിരുന്നു. "ഞങ്ങളുടെ എല്ലാം പോയി മോളേ" എന്ന് പറഞ്ഞ് വിങ്ങി പൊട്ടിയവരുടെ കൂടെ കരഞ്ഞു പോയവരാണ് നമ്മളോരോരുത്തരും. മണ്ണിൽ പൂഴ്‌ന്ന് പോയൊരാളുടെ നല്ല പാതിയെക്കണ്ടു, അവരുടെ മൂന്ന് വയസ്സുള്ള കുഞ്ഞിനേയും. അവനെ അവർ നെഞ്ചിലമർത്തിയിരിക്കുന്നു. പനിയെങ്ങനെയുണ്ടെന്ന് പരിശോധിക്കുമ്പോഴെല്ലാം ആ കുഞ്ഞിക്കണ്ണുകളിൽ ആഴ്ന്ന നിശ്ശബ്ദത മാത്രം.
കരളുകളെ പറിച്ചെടുത്ത് കൊണ്ടു പോയി
മൂന്നാം ദിവസം വീണ്ടെടുക്കപ്പെട്ട ദേഹങ്ങളിൽ അവരുടെ പ്രിയതമനുമൂണ്ടായിരുന്നു. കവളപ്പാറ ഒട്ടേറേ കരളുകളെ പറിച്ചെടുത്ത് കൊണ്ടു പോയിരിക്കുന്നു. കവളപ്പാറയിലെ ഓർമ്മകളുടെ ശ്‌മശാനത്തിൽ നിന്നും വീണ്ടെടുക്കുന്ന ശരീരങ്ങൾ പോത്തുകല്ല് ജുമാ മസ്‌ജിദിൽ വെച്ചാണ് പോസ്‌റ്റ്‌മോർട്ടം ചെയ്യുന്നത്. അന്യമതസ്‌ഥർ പള്ളിയിൽ കയറരുതെന്ന് മുറുമുറുക്കുന്നതിൽ നിന്നും പള്ളി ശുദ്ധിയായി സൂക്ഷിക്കണമെന്നുമൊക്കെ ഉരുവിട്ട് പഠിച്ചവരിൽ നിന്നും ഇറങ്ങിയോടി നമ്മൾ വെറും വെറും മനുഷ്യരാവുകയാണ്.
അവനെയാകണം പച്ചമനുഷ്യനെന്ന് വിളിച്ചത്
ആ പള്ളിയിലെ പണ്‌ഢിതരെയും ഇന്നലെ കണ്ടിരുന്നു. എല്ലാവരെയും ആശ്വസിപ്പിച്ചും ക്ഷേമമന്വേഷിച്ചും നെടുവീർപ്പുകൾ പൊഴിച്ചും... പ്രാണൻ പിരിഞ്ഞ ശരീരത്തിന് മണ്ണിനടിയിൽ മണിക്കൂറുകൾ കഴിഞ്ഞാൽ ഒരു കരിംപച്ച രാശിപ്പുണ്ടാകും. അവനെയാകണം പണ്ടാരോ പച്ചമനുഷ്യനെന്ന് വിളിച്ചത്. അസ്‌തിത്വം അവിടെയാണ്. അവിടെ നമ്മൾ മനുഷ്യൻ മാത്രവുമാണ്. പലപ്പോഴും നമ്മളിലുള്ള മനുഷ്യരെ നേരിൽ കാണാൻ ഇത്ര പേർ ഉയിർ നൽകേണ്ടി വരുന്നല്ലോ...
അവരെ ചേർത്ത് പിടിക്കാതെ വയ്യ
കവളപ്പാറ തന്ന അനുഭവങ്ങൾ മൗനമായി പിടികൂടിയിരിക്കുന്നതിൽ നിന്നും രക്ഷപ്പെടാൻ എത്ര കാലമെടുക്കുമെന്നറിയില്ല. മനസ്സിനും ശരീരത്തിനും വയ്യാതാവുന്നത് പോലെ... നെഞ്ചിലെ ഭാരത്താൽ കണ്ണ് നനയുന്നതൊരു ശീലമായിരിക്കുന്നു. പക്ഷേ, തളർന്ന് നിൽക്കാൻ അർഹതയില്ല. അവരെ ചേർത്ത് പിടിക്കാതെ വയ്യ, രോഗവും സങ്കടവും ഒപ്പിയെടുത്തോളാമെന്ന് വാക്ക് കൊടുത്തതാണ്... കവളപ്പാറ നമ്മുടേതായി മാറുന്നതുമവിടെയാണ്...'' എന്നാണ് കുറിപ്പ്.
കേരളത്തെ കൈപിടിച്ചുയർത്താം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക്
നിങ്ങള്‍ക്കും
സംഭാവന
നല്‍കാം:
Name
of
Donee:
CMDRF
Account
Number
:
67319948232
Bank:
State
Bank
of
India
Branch:
City
branch,
Thiruvananthapuram
IFSC
Code:
SBIN0070028
Swift
Code:
SBININBBT08
keralacmdrf@sbi
എന്ന
യുപിഐ
ഐഡി
വഴിയും
സംഭാവനകള്‍
നല്‍കാവുന്നതാണ്.
ഫേസ്ബുക്ക് പോസ്റ്റ്
ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം