102 പേർ മരിച്ച പുല്ലുമേട് ദേശീയ ദുരന്തം, പ്രഖ്യാപിച്ചത് ഒറ്റ ദിവസത്തിൽ... 300 ലേറെ പേർ മരിച്ചിട്ടും
Recommended Video
തിരുവനന്തപുരം: മറ്റ് പല സംസ്ഥാനങ്ങളേയും പോലെ വലിയ ദുരന്തങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു നാടാണ് നമ്മുടെ കേരളം. വലിയ പ്രകൃതി ദുരന്തങ്ങള്‍ ഒന്നും തന്നെ സമീപകാല ചരിത്രത്തില്‍ കേരളം കണ്ടിട്ടേ ഇല്ല. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവും പുല്ലുമേട് ദുരന്തവും ആയിരുന്നു സമീപ കാലത്ത് കേരളത്തെ ഞെട്ടിച്ച ദുരന്തങ്ങള്‍.
നൂറിലേറെ പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട ദുരന്തങ്ങളായിരുന്നു അവ രണ്ടും. പുല്ലുമേട് ദുരന്തത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ മാത്രമായിരുന്നില്ല ഇരകള്‍. അതുകൊണ്ട് തന്നെ അത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്ന പ്രളയം, മേല്‍ സൂചിപ്പിച്ച ദുരന്തങ്ങളേക്കാളെല്ലാം ഭീകരവും ഗൗരവതരവും ആണ്. പക്ഷേ, എന്നിട്ടും എന്തുകൊണ്ട് ഈ പ്രളയക്കെടുതിയ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നില്ല?
മഴ കനത്തു... അഭയം തേടിയ പറവൂര്‍ പളളി ഇടിഞ്ഞ് വീണു.. ആറ് പേര് മരിച്ചു
പുല്ലുമേട് ദുരന്തം
2011 ജനുവരി 14 ന് ആയിരുന്നു പുല്ലുമേട് ദുരന്തം സംഭവിച്ചത്. മകരജ്യോതി കാണാന്‍ എത്തിയ അയ്യപ്പ ഭക്തര്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ പുല്ലുമേട്ടില്‍ തിക്കിലും തിരക്കിലും പെട്ട് അതി ദാരുണമായി മരിക്കുകയായിരുന്നു. ഔദ്യോഗിക കണക്ക് പ്രകാരം 102 പേര് ആണ് പുല്ലുമേട് ദുരന്തത്തില്‍ മരിച്ചത്. ഇരകളില്‍ അധികവും തമിഴ്നാട്, ആന്ധ്ര സ്വദേശികള്‍ ആയിരുന്നു.
ഒറ്റ ദിവസത്തിൽ പ്രഖ്യാപനം
യുപിഎ സര്‍ക്കാര്‍ ആയിരുന്നു അന്ന് കേന്ദ്രം ഭരിച്ചിരുന്നത്. സംഭവം നടന്ന് തൊട്ടടുത്ത ദിവസം, അതായത് 2011 ജനുവരി 15 ന് അതൊരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. എല്ലാ സഹായവും അന്ന് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. അത് ലഭ്യമാവുകയും ചെയ്തു.
പുറ്റിങ്ങൽ അപകടം
അതിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തം ആയിരുന്നു പുറ്റിങ്ങല്‍ വെടിക്കെട്ടപകടം. കൊല്ലം ജില്ലയിലെ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ 2016 ഏപ്രില്‍ 10 ന് പുലര്‍ച്ചെ ആയിരുന്നു അപകടം നടന്നത്.
ക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീ പിടിക്കുകയായിരുന്നു. 110 പേര് ആ അപകടത്തില്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്കുകള്‍. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. സംഭവ ദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറ്റിങ്ങലിലേക്ക് പറന്നെത്തി. എന്നാല്‍ അന്ന് പ്രധാനമന്ത്രി ഓടിയെത്തിയത് രക്ഷാ പ്രവര്‍ത്തനത്തേയും ആശുപത്രി പ്രവര്‍ത്തനത്തേയും ബാധിച്ചുവെന്ന് ആക്ഷേപം ഉണ്ടായിരുന്നു.
അതിലും ഭീകരം
പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നില്ല. പക്ഷേ, ഇപ്പോള്‍ കേരളത്തിലെ സ്ഥിതി അങ്ങനെയല്ല. സംസ്ഥാനം മൊത്തം ദുരന്തത്തിന്റെ പിടിയില്‍ ആണ്. ദിവസങ്ങളായി തുടരുന്ന പ്രളയത്തില്‍ പല മേഖലകളും മുങ്ങിപ്പോയിരിക്കുന്നു. ചെങ്ങന്നൂരില്‍ ഇപ്പോഴും സ്ഥിതിഗതികള്‍ സാധാരണഗതിയിലേക്ക് എത്തിയിട്ടില്ല.
പ്രധാനമന്ത്രി വന്നിട്ടും
അതിനിടെ ആണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം. പ്രധാനമന്ത്രിയുടെ വ്യോമ നിരീക്ഷണത്തിന്റെ പേരില്‍ ചെങ്ങന്നൂരില്‍ രാവിലെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം വൈകിയെന്നും ആക്ഷേപമുണ്ട്. പ്രധാനമന്ത്രിയുടെ വ്യോമ നിരീക്ഷണം ആദ്യം ഉപേക്ഷിച്ചിരുന്നു. പിന്നീട് കാലാവസ്ഥ അനുയോജ്യമായപ്പോൾ അദ്ദേഹം ദുരന്ത മേഖലകൾ ഹെലികോപ്റ്ററിൽ സന്ദർശിച്ചു.
എന്തുകൊണ്ട് പ്രഖ്യാപിക്കുന്നില്ല
പ്രളയത്തെ ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കണം എന്ന് കേരളം ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. കൂടുതല്‍ കേന്ദ്ര സേനയുടെ സഹായവും ആവശ്യപ്പെട്ടിരുന്നു. രണ്ടായിരം കോടി രൂപയുടെ ഇടക്കാല സഹായം ആവശ്യപ്പെട്ടപ്പോള്‍ രണ്ട് തവണയായി ആകെ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് അറനൂറ് കോടി രൂപ മാത്രമാണ്. മൂന്നൂറിലേറെ പേരാണ് സര്‍ക്കാര്‍ കണക്കില്‍ മാത്രം ഇതുവരെ പ്രളയത്തില്‍ മരിച്ചിട്ടുള്ളത്. യഥാര്‍ത്ഥ കണക്ക് എത്രയാകും എന്ന് ഊഹിക്കാന്‍ പോലും പറ്റാത്ത സ്ഥിതിവിശേഷം ആണ് ഇപ്പോഴുള്ളത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name
of
Donee:
CMDRF
Account
number
:
67319948232
Bank:
State
Bank
of
India
Branch:
City
branch,
Thiruvananthapuram
IFSC
Code:
SBIN0070028
Swift
Code:
SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.