കേന്ദ്ര സുസ്ഥിരവികസന സൂചികയില്‍ നമ്പര്‍ 1 ആയി കേരളം;വികസനത്തിനുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നീതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസനസൂചികയിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തിയത് വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2018 നേക്കാൾ ഒരു പോയിന്‍റ് വളര്‍ച്ച നേടിയാണ് കേരളം ഇത്തവണ ഒന്നാമതെത്തിയത്. 2018 ൽ 69 പോയിന്റായിരുന്നു വികസന സൂചികയിൽ കേരളത്തിന് ലഭിച്ചത്. ഇത്തവണ അത് 70 ആയി ഉയർന്നു.

ദാരിദ്ര്യം തുടച്ചു നീക്കൽ, ആരോഗ്യവും മികച്ച ജീവിത സാഹചര്യവും, വ്യവസായം - നവീന ആശയങ്ങൾ നടപ്പാക്കൽ -അടിസ്ഥാനസൗകര്യം എന്നീ മേഖലകളിൽ കേരളമാണ് മുന്നിൽ. വിദ്യാഭ്യാസ നിലവാരം, ലിംഗ സമത്വം, വിശപ്പു രഹിത സംസ്ഥാനം,അസമത്വം ഇല്ലാതാക്കൽ എന്നീ മേഖലകളിൽ കേരളം ആദ്യസ്ഥാനങ്ങളിൽ ഇടംനേടി. ഹിമാചല്‍ പ്രദേശാണ് രണ്ടാം സ്ഥാനത്ത്. വിദ്യാഭ്യാസം, ലിംഗ സമത്വം എന്നീ മേഖലകളില്‍ ഹിമാചല്‍ കേരളത്തിനെ പിന്തള്ളി ഒന്നാം സ്ഥാനം നേടി.
ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളെ അധികരിച്ചാണ് നീതി ആയോഗ് റിപ്പോർട്ട് തയ്യാറാക്കിയത്. 16 വിഷയങ്ങളിൽ നേടിയ നേട്ടങ്ങൾ നീതിആയോഗ് സുസ്ഥിര വികസനസൂചികയിൽ പരിഗണിച്ചത്. 50 പോയിന്‍റ് മാത്രമുള്ള ബിഹാര്‍ ആണ് ഏറ്റവും പിന്നില്‍. പട്ടികയില്‍ ആദ്യ ആറ് സ്ഥാനങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഇടംപിടിച്ചത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്ക് 67 മാര്‍ക്ക് വീതമാണ് ലഭിച്ചത്. 66 മാര്‍ക്കാണ് കര്‍ണാടകം നേടിയത്.












Click it and Unblock the Notifications