സ്വർണ വില റെക്കോർഡില്‍: പക്ഷെ എന്തുകൊണ്ട് ഇപ്പോള്‍ തന്നെ സ്വർണം വാങ്ങണം, വിദഗ്ധർ പറയുന്നത്
കൊച്ചി: റെക്കോർഡ് കുതിപ്പിന് ശേഷം നേരിയ ആശ്വസം നല്‍കുന്ന വാർത്തകളാണ് സ്വർണ വിലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്. പവന് 45000 എന്ന നിരക്കില്‍ നിന്നും താഴേക്ക് വന്ന വില ഇപ്പോള്‍ 44640 എന്നതില്‍ തുടരുകയാണ്. ഗ്രാമിന് 5580 രൂപയുമാണ് വില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഇന്നലെയാണ് സ്വർണം ഈ നിരക്കിൽ എത്തിയത്.
ഏപ്രില്‍ 5 നായിരുന്നു സ്വർണ വില സർവ്വകാല റെക്കോർഡായ 45000 രൂപയില്‍ എത്തിയത്. ഗ്രാമിന് അന്ന് 5625 രൂപയായിരുന്നു. ഈ മാസം മൂന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 5,470 രൂപയും പവന് 43,760 രൂപയുമാണ് ഏപ്രിലിലെ ഏറ്റവും കുറഞ്ഞ വില. നിലവില്‍ ഈ വില അല്‍പം കുറഞ്ഞെങ്കിലും വീണ്ടും കുതിക്കുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

യുഎസ് ഫെഡിന്റെ പലിശ നിരക്ക് താൽക്കാലികമായി നിർത്തൽ, കുതിച്ചുയരുന്ന ക്രൂഡ് ഓയിൽ വില, യുഎസ് ഡോളറിലെ ദുർബലത തുടങ്ങിയ വിവിധ കാരണങ്ങളാണ് സ്വർണ വിലയിലെ അടുത്ത കാലത്തെ കുതിപ്പിന് ഇടയാക്കിയത്. ആഭ്യന്തര വിപണിയിൽ സ്വർണ്ണ വില 10 ഗ്രാമിന് 61,180 രൂപയിലേക്ക് ഉയർന്നു, അന്താരാഷ്ട്ര വിപണിയിലും മഞ്ഞ ലോഹ വിലകൾ വർദ്ധിച്ചു. ഔൺസിന് 2000 ഡോളർ എന്ന കടമ്പയാണ് ഭേദിച്ചത്.
സ്വർണ വിലയിലെ വർധനവ് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയ്ക്കാണ് ഇടയാക്കുന്നത്. വിവാഹത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി സ്വർണം വാങ്ങേണ്ടി വരുന്നവരാണ് കൂടുതല്‍ പ്രതിസന്ധിയിലായത്. വർഷത്തിന്റെ ആദ്യത്തില്‍ തന്നെ വിലകൂടിയിരുന്നെങ്കിലും വരും മാസങ്ങളില്‍ കുറയുമെന്ന പ്രതീക്ഷയില്‍ വാങ്ങല്‍ മാറ്റിവെച്ചവരായിരുന്നു വിവാഹ പാർട്ടികള്‍ ഉള്‍പ്പടേയുള്ള പലരും. അത്തരക്കാരുടെ നെഞ്ചിടിപ്പ് വർധിപ്പിച്ച് കൊണ്ടാണ് വില റെക്കോർഡിലേക്ക് കുതിച്ചത്.
വില ഉയർന്ന് നില്‍ക്കുന്ന ഈ സമയത്ത് സ്വർണം വാങ്ങണോ അതോ വരും ദിവസങ്ങളില്‍ കുറയുമോ എന്നാണ് പല സാധാരണക്കാരും ചോദിക്കുന്ന ചോദ്യം. എന്നാല്‍ സ്വർണ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത് പ്രകാരം ഈ വര്‍ഷം അവസാനത്തോടെ പവന് 60,000 രൂപയിലെത്തുമെന്നാണ്. അന്തർ ദേശീയ തലത്തിലുണ്ടാവുന്ന പല സാഹചര്യങ്ങളും ആ വിലയിരുത്തലുകളെ ശരിവെക്കുന്നതുമാണ്.

അതായത് ഈ വർഷം അവസാനത്തോടെയോ അല്ലെങ്കില്‍ അടുത്തവർഷം ആദ്യമോ സ്വർണം വാങ്ങേണ്ടി വരുന്നവർ ഉണ്ടെങ്കില്‍ നിലവിലെ വിലയില്‍ തന്നെ ബുക്ക് ചെയ്യുകയോ വാങ്ങി വെക്കുന്നതോ ആയിരിക്കും നന്നാവുക. ദീർഘകാലത്തെ ലാഭം ലക്ഷ്യമിട്ട് സ്വർണം വാങ്ങുന്നത് റിസ്കാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹൃസ്വകാലത്തേക്കുള്ള സ്വർണ നിക്ഷേപമാണ് പലരും പ്രോല്‍സാഹിപ്പിക്കുന്നത്.
2023 നടപ്പുവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സ്വര്‍ണവില എല്ലാ മേഖലകളിലും മികച്ച വരുമാനമാണ് നല്‍കിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വർഷത്തില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 10 ഗ്രാമിന് ഏകദേശം 8 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. മൂന്ന് മാസം കൊണ്ട് സ്വര്‍ണ വിലയില്‍ പവന് ഉണ്ടായിരിക്കുന്നത് അയ്യായിരത്തോളം രൂപയുടെ വര്‍ധനവാണ്. അക്ഷയ തൃതീയ ഉള്‍പ്പടെ വരാനിരിക്കുന്ന ഈ മാസത്തില്‍ വില വീണ്ടും ഉയരുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

നിലവില്‍ ചെറിയ സ്ഥിരത രേഖപ്പെടുത്തുന്നുണ്ടെങ്കിലും സ്വർണ വില ഇനിയും മുന്നോട്ട് പോവാന്‍ തന്നെയാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധൻ സുഗന്ധ സച്ദേവയെ ഉദ്ധരിച്ച് ദ മിന്റ് റിപ്പോർട്ട് ചെയ്യുന്നത്. ഒപെക് ഉൽപ്പാദകർ എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചുകൊണ്ട് വിപണികളെ ഞെട്ടിച്ചതോടെ ഈ ആഴ്‌ചയിലെ ക്രൂഡ് ഓയിൽ വിലയിൽ കുത്തനെയുള്ള കുതിച്ചുചാട്ടം ആഗോളതലത്തിൽ സ്റ്റിക്കി പണപ്പെരുപ്പത്തെക്കുറിച്ച് വീണ്ടും ആശങ്കയുണ്ടാക്കി, ഇത് അടക്കമുള്ള കാര്യങ്ങള്‍ സ്വർണ വിലയെ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.
"തൊഴിൽ വിപണിയിൽ വർദ്ധിച്ചുവരുന്ന സമ്മർദ്ദം കാരണം, ഫെഡറൽ പലിശ നിരക്ക് ഇനിയും വർദ്ധിപ്പിക്കില്ല, ഇത് സ്വർണവില മുന്നോട്ട് തന്നെ കുതിക്കാനുള്ള കാരണമാകുന്നു. "- സ്വസ്തിക ഇൻവെസ്റ്റ്മാർട്ടിലെ നിർപേന്ദ്ര യാദവ് പറഞ്ഞു,












Click it and Unblock the Notifications