സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ?
മാർച്ച് ആദ്യ വാരത്തിൽ നിന്ന് വിപരീതമായി മാസം പകുതിയായപ്പോഴേക്കും സ്വർണ വിലയിൽ രേഖപെടുത്തുന്നത് വലിയ ഇടിവ്. ഇറാൻ-യുഎസ് യുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ സ്വർണ വില കത്തിക്കയറിയേക്കുമെന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടത്. എന്നാൽ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ എണ്ണ വില കുതിച്ചത് സ്വർണത്തിന് തിരിച്ചടിയായി. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില തകർന്നടിയുകയാണ്. ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും വില കുറഞ്ഞു. ഇന്ന് രാജ്യാന്തര വിപണിയിൽ 4500 ന് താഴെയാണ് ഔണ്‍സ് വില രേഖപ്പെടുത്തിയത്. ഇതോടെ കേരളത്തിൽ സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണം ഉള്ളത്.
കേരളത്തിൽ സ്വർണത്തിന് വൻ തകർച്ച
കഴിഞ്ഞ ഒരാഴ്ചക്കിടെ തന്നെ വലിയ ഇടിവാണ് കേരളത്തിലെ സ്വർണ വിലയിൽ രേഖപ്പെടുത്തിയത്. മാർച്ച് 15-ന് 1,17,080-ൽ വ്യാപാരം ആരംഭിച്ച സ്വർണം തുടർന്ന് അടുത്ത ദിവസം മുതൽ കൂത്തനെ ഇടിഞ്ഞു. 16-ന് രാവിലെ 1,16,720-ലേക്ക് താഴ്ന്ന്, വൈകുന്നേരത്തോടെ 1,15,440 ആയി. തുടർന്നുള്ള ദിവസങ്ങളിലും സമാനമായ പ്രവണത കണ്ടു. 17-ന് രാവിലെ 1,16,320-ഉം വൈകുന്നേരം 1,15,920-ഉം ആയി.18-ന് 1,15,440-ഉം ആയിരുന്നു നിരക്ക്. 19-ഓടെ വിലത്തകർച്ച രൂക്ഷമായി. ഈ ദിവസം രാവിലെ 1,13,400-ലേക്ക് കൂപ്പുകുത്തിയ വില വൈകുന്നേരത്തോടെ 1,11,400-ൽ എത്തി. ഇന്നലെ 1,09,240 എന്ന നിരക്കിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. അതായത് ഒരാഴ്ചകൊണ്ട് ഒരു പവന് 7,840 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയതെന്ന് സാരം. ഏകദേശം 6.7% ശതമാനം കുറവ്.

ഇന്ന് ഒരു പവൻ സ്വർണത്തിന് 2200 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് ഒരു ഗ്രാമിന് 13380 രൂപയാണ് ഇന്നത്തെ വില. 18 ഗ്രാമിന് 11050 രൂപയും. അമേരിക്കൻ സെൻട്രൽ ബാങ്കായ യുഎസ് ഫെഡറൽ റിസർവിന്റെ തീരുമാനങ്ങളും സൂചനകളുമാണ് സ്വർണവിലയിടിവിന് കാരണമായത്. ഈ വർൽം പലിശ നിരക്കുകളിൽ വലിയ മാറ്റം വരുത്തില്ലെന്നും, 2026-ൽ ഒരു ചെറിയ നിരക്ക് കുറവ് മാത്രമാണ് ലക്ഷ്യമിടുന്നതെന്നുമാണ് ബാങ്ക് അറിയിച്ചത്. ഇത് പലിശ നിരക്കുകൾ ദീർഘകാലം ഉയർന്ന നിലയിൽ തുടരുമെന്ന പ്രതീക്ഷകളുണ്ടാക്കി.
സ്വർണത്തിന് പലിശകളൊന്നും ലഭ്യമല്ലാത്തതിനാൽ ഉയർന്ന നിരക്കുകൾ ദോഷകരമാണ്. പലിശ നൽകുന്ന ബാങ്ക് നിക്ഷേപങ്ങളെയും ബോണ്ടുകളെയും നിക്ഷേപകർ തിരഞ്ഞെടുക്കുമ്പോൾ, സ്വർണത്തിന്റെ ഡിമാൻഡ് കുറയും. യുഎസ് ഡോളർ ശക്തിപ്പെട്ടതും വില കുറയാൻ മറ്റൊരു കാരണമായി. ഡോളർ കരുത്താർജിക്കുമ്പോൾ സ്വർണം മറ്റ് കറൻസി ഉപഭോക്താക്കൾക്ക് കൂടുതൽ ചെലവേറിയതാകും.
ഇറാൻ സംഘർഷവും ഉയർന്ന എണ്ണവില മൂലമുള്ള പണപ്പെരുപ്പ ഭയങ്ങളും നിലവിലുണ്ടായിരുന്നെങ്കിലും, വിപണി ഇന്ന് പ്രധാനമായും പലിശ നിരക്ക്, ഡോളർ ഘടകങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അടുത്തിടെ സ്വർണ്ണത്തിനുണ്ടായ ഉയർന്ന വിലകളെ തുടർന്ന് ചില പ്രമുഖ നിക്ഷേപകർ ലാഭമെടുത്തതും വിലയിടിവിന് ആക്കം കൂട്ടി.
ഇനിയും താഴേക്കോ?
പണപ്പെരുപ്പ ആശങ്കകൾ ശക്തമായാൽ ആഗോള തലത്തിലുള്ള കേന്ദ്രബാങ്കുകൾ പലിശ നിരക്ക് കൂട്ടും . സ്വാഭാവികമായി ഇത് സ്വർണത്തിൻ്റെ പെരുമ ഇല്ലാതാക്കും. സ്വർണ നിക്ഷേപങ്ങൾ വിറ്റഴിക്കാൻ നിക്ഷേപകർ ശ്രമിച്ചാൽ സ്വർണം കൂടുതൽ താഴ്ചയിലേക്ക് പോകും.
കഴിഞ്ഞ കുറച്ചുനാളുകളായി ഒരു ലക്ഷമെന്ന പവൻ വിലയുമായി ആഭരണപ്രിയർ ഏറെ താതാമ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴത്തെ വിലയിടിവ് അവരുടെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. ഇനിയും വില ഇടിയുമോയെന്നതാണ് അവർ ഉറ്റനോക്കുന്നത്. സ്വർണം കുറഞ്ഞത് 60,000രൂപയിലെങ്കിലും എത്താതെ സാധാരണക്കാരനെ സംബന്ധിച്ച് മഞ്ഞലോഹത്തെ കുറിച്ച് ആലോചിക്കുക പോലും സാധ്യമല്ല. എന്തായാലും വില ഇനി 1 ലക്ഷത്തിലേക്ക് താഴേക്ക് പോകാൻ ഒരുങ്ങുകയാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications