സ്വർണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷിന് ജാമ്യം അനുവദിക്കരുതെന്ന് എൻഐഎ, സ്വർണ്ണക്കടത്തിൽ പങ്കെന്ന് !!
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് പങ്കുണ്ടെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. സ്വപ്നയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജിയെ എതിർത്തുകൊണ്ട് കേന്ദ്രസർക്കാർ അഭിഭാഷകനാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. സ്വർണ്ണക്കടത്ത് കേസിൽ യുഎപിഎ ചുമത്തി എൻഐഎ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വപ്ന സമർപ്പിച്ച മുൻകൂർ ജാമ്യഹർജി കോടതി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. കേന്ദ്ര സർക്കാരിന് വേണ്ടി അഭിഭാഷകൻ രവി പ്രകാശാണ് കോടതിയിൽ ഹാജരായത്.
സ്വർണ്ണക്കടത്തിന്റെ മുഖ്യകണ്ണി സന്ദീപ് നായരോ? കസ്റ്റംസിനും എൻഐഎയ്ക്കും നിർണ്ണായക വിവരങ്ങൾ
സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സരിത്തിന് പുറമേ സ്വപ്ന സുരേഷും സന്ദീപ് നായരും ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണ്ണം കടത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. കേസിൽ കസ്റ്റംസ് ഇതിനകം തന്നെ സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വപ്നയുടെ അഭിഭാഷകനാണ് കേസ് ഒരാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടത്. എൻഐഎയുടെ എഫ്ഐആറിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇപ്പോൾ നടന്നിട്ടുള്ളത് സ്വർണ്ണക്കടത്ത് കേസിന്റെ പ്രാരംഭ അന്വേഷണം മാത്രമാണെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നും എൻഐഎ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
സ്വർണ്ണക്കടത്തിൽ സരിത്തിന് പുറമേ സ്വപ്നയ്ക്കും സന്ദീപിനും പങ്കുണ്ടെന്ന് സന്ദീപിന്റെ ഭാര്യ സൌമ്യ കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വപ്നയെ കണ്ടെത്തുന്നതോടെ മാത്രമേ കേസിന്റെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ എന്ന നിലപാടിലാണ് കസ്റ്റംസ്. കേസിലെ എല്ലാ കക്ഷികളുടെയും വാദം കേൾക്കുന്നതോടെ മാത്രമേ ജാമ്യഹർജി നിലനിൽക്കുമോ എന്ന് പറയാൻ പറ്റുകയുള്ളൂവെന്നും കസ്റ്റംസും ചൂണ്ടിക്കാണിക്കുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച കേസ് എൻഐഎ അന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനമുണ്ടായത്. സ്വർണ്ണക്കടത്ത് കേസ് പുറത്തുവന്ന സാഹചര്യത്തിൽ വിവിധ കേന്ദ്ര ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ എൻഐഎ അന്വേഷണം നടത്തുമെന്ന പ്രഖ്യാപനം പുറത്തുവരുന്നത്. ജൂൺ 26നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഡിപ്ലോമാറ്റിക് ബാഗേജിൽ കടത്താൻ ശ്രമിച്ച 30 കിലോ സ്വർണ്ണം പിടിച്ചെടുത്തത്.