സ്വർണ്ണക്കടത്ത് കേസ് അന്വേഷണത്തിൽ എൻഫോഴ്സ്മെന്റ്: കേസെടുത്തു, നാല് പേർക്കെതിരെ അന്വേഷണം!!
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണക്കടത്തിന് ശ്രമിച്ച കേസ് എൻഫോഴ്സ്മെന്റ് വിഭാഗവും അന്വേഷിക്കും. ഇതോടെ എൻഫോഴ്സ്മെന്റ് സ്വർണ്ണക്കടത്ത് കേസിലെ നാല് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ, ഫൈസൽ ഫരീദ് എന്നിവർക്കെതിരെയാണ് കള്ളപ്പണം തടയൽ നിയമം അനുസരിച്ച് എൻഫോഴ്സ്മെന്റ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേ സമയം പ്രതികൾ അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടോ എന്നും എൻഫോഴ്സ്മെന്റ് ഇതോടൊപ്പം അന്വേഷിക്കും. സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയാൽ ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളും അന്വേഷണ സംഘം ആരംഭിക്കും.
യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് സംവിധാനം ഉപയോഗിച്ച് 30 കിലോ സ്വർണ്ണം കടത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. യുഎഇ കോൺസുൽ ജനറലിന്റെ പേരിൽ വന്ന ബാഗേജിൽ നിന്നാണ് കസ്റ്റംസ് അധികൃതർ സ്വർണ്ണം പിടിച്ചെടുത്തിട്ടുള്ളത്. കേസിലെ പ്രതികളായ സരിത്തും സ്വപ്ന സുരേഷും യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാർ കൂടിയായിരുന്നു. സരിത്ത് കോൺസുലേറ്റിലെ പിആഒയും സ്വപ്ന കോൺസുൽ ജനറലിന്റെ കീഴ് ജീവനക്കാരിയുമായിരുന്നു.

എൻഐഎ കേസ് ഏറ്റെടുത്ത് മണിക്കൂറുകൾക്കം ബെംഗളൂരുവിൽ വെച്ചാണ് കേസിലെ പ്രധാന പ്രതികളായ സന്ദീപ് നായരും സ്വപ്ന സുരേഷും അറസ്റ്റിലാവുന്നത്. കേസിൽ ആദ്യം കസ്റ്റംസ് പിടികൂടിയത് സരിത്തിനെയായിരുന്നു. സരിത്തിൽ നിന്ന് ലഭിച്ച വിരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സ്വപ്ന സുരേഷിലേക്കും സന്ദീപിലേക്കും നീങ്ങുന്നത്. നിലവിൽ എൻഐഎ കസ്റ്റഡിയിലുള്ള ഇരുവരെയും ചോദ്യം ചെയ്യാൻ പ്രത്യേക എൻഐഎ കോടതി കസ്റ്റംസിന് അനുമതി നൽകിയിരുന്നു. കസ്റ്റംസിനും എൻഐഎയ്ക്കും പുറമേ ഇന്റലിജൻസ് ബ്യൂറോയും കേസ് അന്വേഷണത്തിൽ പങ്കാളികളായിരുന്നു.
Recommended Video
സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സംജു, മുഹമ്മദ് അൻവർ, ജിപ്സൽ, ഹംജത് അലി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ 24ലേക്ക് മാറ്റിയിട്ടുണ്ട്. ഇതേ ദിവസം തന്നെയാണ് സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. എന്നാൽ ആഗസ്റ്റ് 5 വരെ പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്. മുഹമ്മദ് ഷാഫിയുടെ കൊറോണ വൈറസ് പരിശോധനാ ഫലം ലഭിച്ച ശേഷം ഷാഫിയെയും അബ്ദുൾ ഹമീദിനെയും കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടയയ്ക്കുന്ന കാര്യം പരിഗണിക്കും. വിദേശത്തുള്ള ഫൈസൽ ഫരീദിനെ ദുബായ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഫൈസലിനെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങളും എൻഐഎ സ്വീകരിച്ചുവരികയാണ്.












Click it and Unblock the Notifications