സ്വർണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷിന്റെ ഹർജി വെള്ളിയാഴ്ച പരിഗണിക്കും
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴി നൂറ്റിയെട്ടാം നമ്പർ കേസായാണ് ഇത് പരിഗണിക്കുക. കേസിൽ കസ്റ്റംസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ബുധനാഴ്ച രാത്രിയാണ് സ്വപ്ന അഭിഭാഷകൻ മുഖേന ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്. കേസിൽ കസ്റ്റംസിനായി അഡീഷണൽ സോളിസിറ്റർ ജനറൽ പി വിജയകുമാറാണ് ഹാരജരാകുക.
തനിക്ക് സ്വർണ്ണക്കടത്തിൽ പ്രത്യേക്ഷമായോ പരോക്ഷമായോ ബന്ധമില്ലെന്നാണ് ജാമ്യാപേക്ഷയിൽ സ്വപ്ന വ്യക്തമാക്കിയിട്ടുള്ളത്. യുഎഇ കോൺസൽ ജനറലിന്റെ നിർദേശം അനുസരിച്ചാണ് ഡിപ്ലോമാറ്റിക് വിട്ടുനൽകുന്നതിനായി കസ്റ്റംസ് അധികൃതരെ വിളിച്ചതെന്നാണ് അവർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നത്. ബാഗേജ് വരാൻ വൈകിയതോടെ ഇക്കാര്യം തിരക്കിക്കൊണ്ട് വിളിക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നും സ്വപ്ന കൂട്ടിച്ചേർക്കുന്നു.
സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ഏത് തരത്തിലും സഹകരിക്കുമെന്ന് ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയ സ്വപ്ന അഭിഭാഷകൻ ടികെ രാജേഷ് കുമാർ വഴിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. കോൺസൽ ജനറൽ നൽകിയ സ്വഭാവ സർട്ടിഫിക്കറ്റും ജാമ്യാപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. സ്വർണക്കത്ത് കേസ് പുറത്തുവന്നതോടെ കഴിഞ്ഞ അഞ്ച് ദിവസമായി സ്വപ്ന സുരേഷ് ഒളിവിലാണ്. തനിക്ക് തട്ടിപ്പിൽ പങ്കില്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങളിൽ മനംനൊന്ത് ആത്മഹത്യ ചെയ്തേക്കുമെന്നും അവർ ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കിയിരുന്നു.
സ്വർണ്ണക്കടത്ത് കേസിൽ സരിത്ത് അറസ്റ്റിലായതിന് പിന്നാലെ പ്രതിയായ സ്വപ്നയ്ക്ക് വേണ്ടി കസ്റ്റംസ് അന്വേഷണം ആരംഭിച്ചിരുന്നു. ഒളിവിൽ പോയ സ്വപ്നയെയും സ്വപ്നയുടെയും സരിത്തിന്റെയും സുഹൃത്ത് സന്ദീപ് നായരെയും ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസ് പുറത്തുവന്നതിന് പിന്നാലെ സന്ദീപ് സ്ഥാപനത്തിലെത്തിയില്ലെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. സന്ദീപ് എവിടെയാണെന്ന് അറിയില്ലെന്നാണ് ഭാര്യ സൌമ്യ കസ്റ്റംസ് അധികൃതർക്ക് നൽകിയ വിവരം. എന്നാൽ സ്വർണ്ണക്കടത്തുമായി സന്ദീപിനും പങ്കുണ്ടെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ ഇരുവരും എവിടാണെന്നത് സംബന്ധിച്ച് വിവരമില്ല. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിൽ നിന്ന് ആവശ്യപ്പെടുമെന്ന് അറിയിച്ച കസ്റ്റംസ് കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.