സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്: കാരാട്ട് ഫൈസലിന് വൻ നിക്ഷേപം, 80 കിലോ സ്വർണം വിൽക്കാൻ സഹായിച്ചു
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം വന്‍ വഴിത്തിരിവിലേക്ക്. സ്വര്‍ണക്കടത്തിലെ പ്രധാനി കൊടുവള്ളി കൗണ്‍സിലര്‍ കാരാട്ട് ഫൈസലാണെന്ന് കസ്റ്റംസ് പറയുന്നു. നയതന്ത്ര ചാനലിലൂടെ കേരളത്തിലെത്തിച്ച 80 കിലോ സ്വര്‍ണം വില്‍ക്കാന്‍ ഇയാള്‍ സഹായിച്ചെന്നും റിപ്പോര്‍ട്ട്. കാരാട്ട് ഫൈസിന് സ്വര്‍ണക്കടത്തില്‍ നിക്ഷേപമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കസ്റ്റഡിയിലുള്ള റമീസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈസലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തത്.
തൃശിനാപ്പള്ളി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ എത്തിച്ച് സ്വര്‍ണം വില്‍ക്കുകയായിരുന്നെന്നാണ് വിവരം. നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി നഗരസഭ കൗണ്‍സിലറായ കാരാട്ട് ഫൈസലിനെ ഇന്ന് പുലര്‍ച്ചയോടെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിന് പിന്നാലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടിലും ഇതിനോട് ചേര്‍ന്ന കെട്ടിടത്തിലുമാണ് കസ്റ്റംസ് വിഭാഗം റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും ലഭിച്ച വിവരത്തില്‍ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തത്.
അതേസമയം, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കേന്ദ്രമാണ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളി. തിരുവനന്തപുരം വിമാനവത്താവളം വഴി ഏകദേശം 400 കിലോയില്‍ കൂടുതല്‍ സ്വര്‍ണം കടത്തിയെന്നാണ് കസ്റ്റംസ് ഇതിനകം കണ്ടെത്തിയിട്ടുള്ളത്. ഇതിലെല്ലാം ഫൈസലിന് നിക്ഷേപം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഫൈസലിനെ ഉള്‍പ്പടെ ഡിആര്‍ഐ പ്രതി ചേര്‍ത്തിരുന്നു. ഈ കേസുകളിലെ പ്രതികള്‍ക്ക് കാരാട്ട് ഫൈസലുമായി ബന്ധമുണ്ടെന്ന് ഡിആര്‍ഐ കണ്ടെത്തുകയും ചെയ്തിരുന്നു.
Recommended Video