'ബിജെപിയുടെ സഹമന്ത്രിയെ കാണാനില്ല, അധ്യക്ഷൻ മുങ്ങിയ മട്ടാണ്; കള്ളകഥകളും കലാപനീക്കവും കരുതിയിരിക്കുക'
തിരുവനന്തപുരം: എല്ലാ തട്ടിപ്പുകളും വെളിപ്പെടുമെന്ന് വന്നപ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ കള്ളക്കഥകളും കലാപ നീക്കവും കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണെന്ന് മന്ത്രി ഇപി ജയരാജന്‍. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം സുഗമമമായി നടക്കുകയാണ്. കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് എന്‍ഐഎ യുഎപിഎ അടക്കം ചുമത്തി. അന്വേഷണത്തെ കുറിച്ച് ഇതുവരെ ആര്‍ക്കും പരാതിയില്ല. അതോടെ പലരും വാലിന് തീപിടിച്ച മട്ടിലായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..
തീപിടിച്ച മട്ടിലായിട്ടുണ്ട്
എല്ലാ തട്ടിപ്പുകളും വെളിപ്പെടുമെന്ന് വന്നപ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ കള്ളക്കഥകളും കലാപ നീക്കവും കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം സുഗമമമായി നടക്കുകയാണ്. കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് എന്‍ഐഎ യുഎപിഎ അടക്കം ചുമത്തി. അന്വേഷണത്തെ കുറിച്ച് ഇതുവരെ ആര്‍ക്കും പരാതിയില്ല. അതോടെ പലരും വാലിന് തീപിടിച്ച മട്ടിലായിട്ടുണ്ട്.
സഹമന്ത്രിയെ ഇപ്പോള്‍ കാണാനേയില്ല
ഡിപ്ലോമാറ്റ് ബഗേജ് അല്ലെന്ന് പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കുന്ന വാദവുമായി വന്ന ബിജെപിയുടെ കേന്ദ്ര സഹമന്ത്രിയെ ഇപ്പോള്‍ കാണാനേയില്ല. സംസ്ഥാനത്തെ ബി ജെ പി നേതാക്കള്‍ക്കും ആവേശം കുറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവ് പുറത്തുവിടുമെന്ന് വീമ്പിളക്കിയ സംസ്ഥാന അധ്യക്ഷന്‍ മുങ്ങിയ മട്ടാണ്.
സംഘപരിവാര്‍ അഭിഭാഷകന്‍
സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ യുവതിയുടെ വക്കാലത്ത് സംഘപരിവാര്‍ അഭിഭാഷകന്‍ ഏറ്റെടുത്തപ്പോള്‍ തന്നെ കാര്യങ്ങളുടെ കിടപ്പ് വ്യക്തമായിരുന്നു. സ്വര്‍ണം വിട്ടു കൊടുക്കാന്‍ കസ്റ്റംസിനെ വിളിച്ച സംഘപരിവാര്‍ ട്രേഡ് യൂണിയന്‍ നേതാവിനെ ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. ഇയാളെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടുണ്ട്.
Recommended Video
പ്രമുഖരും വലിഞ്ഞ മട്ടാണ്
തങ്ങളുടെ പേരുകളും കേസുമായി ബന്ധപ്പെട്ട് പൊങ്ങിവരാന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസിലെ പ്രമുഖരും വലിഞ്ഞ മട്ടാണ്. ഈ തിരിച്ചറിവ് ഉണ്ടായിരുന്നതുകൊണ്ടാവണം യു ഡി എഫിലെ പല ഘടകകക്ഷികളും തുടക്കത്തിലേ മൗനംപാലിച്ചത്. യുവജനങ്ങളെ തെരുവിലിറക്കി മുതലെടുക്കാനുള്ള പ്രതിപക്ഷ നീക്കം ജനം തള്ളി. കെവിഡ് സാഹചര്യത്തില്‍ ഗവണ്‍മെന്റിനെ പ്രതിസന്ധിയിലാക്കാനുള്ള ഗൂഢനീക്കമായിരുന്നു തെരുവിലെ സമരാഭാസമെന്ന് കേരളം വളരെ വേഗം തിരിച്ചറിഞ്ഞു.
കോപ്രായങ്ങള്‍
യുഡിഎഫിലും ബിജെപിയിലുമുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ കണിക പോലും ഇല്ലാതാക്കി ഈ കോപ്രായങ്ങള്‍. കേരള ഗവണ്‍മെന്റിനെ പിരിച്ചുവിടുമെന്ന ബിജെപി നേതാവിന്റെ വീരവാദം അറിവില്ലായ്മ കൊണ്ടാണെന്ന് കരുതാം. ബിജെപിക്കാരുടെ വ്യാമോഹം മാത്രമാണത്. കേരളത്തിലെ ജനങ്ങളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്. ആ വിശ്വാസത്തിന്റെ പിന്‍ബലം വേണ്ടുവോളമുള്ള ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുക തന്നെ ചെയ്യും.
അതിദയനീയമായാണ്
കാര്‍ഗോ കോംപ്ലക്‌സിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് കൈമാറി സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുകയാണ്. നെറികെട്ട രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് ഒരു മാധ്യമം നടത്തിയ ചിത്രവധം അതിദയനീയമായാണ് പൊളിഞ്ഞത്. വലിയ പാരമ്പര്യം അവകാശപ്പെടുന്ന പത്രത്തില്‍ നിന്ന് കുറേക്കൂടി അന്തസ് വായനക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.
കുഴലൂത്തുകാര്‍ക്ക്
അന്ധമായ സി പി ഐ എം വിരോധത്താല്‍ കൂടുതല്‍ അബദ്ധത്തില്‍ ചാടാതെ നോക്കുന്നതാകും ഇത്തരം കുഴലൂത്തുകാര്‍ക്ക് നല്ലത്. സ്വര്‍ണക്കടത്ത് കേസില്‍ എല്ലാ പ്രതികളെയും പിടികൂടണം. എത്ര വമ്പന്മാരായാലും രക്ഷപ്പെടരുത്. ഒന്നും ഒളിക്കാനില്ലാത്ത സംസ്ഥാന ഗവണ്‍മെന്റിനും എല്‍ ഡി എഫിനും ഇക്കാര്യത്തില്‍ തരിമ്പും ഭയമില്ല.