ഷംജു സ്വർണ്ണം കടത്തിയത് കരിപ്പൂർ വിമാനത്താവളം വഴിയും: 75 കിലോയും ജ്വല്ലറികൾക്ക് ഉരുക്കി വിറ്റു?
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന്നുവന്നിരുന്ന തട്ടിപ്പ് സംബന്ധിച്ച പുറത്തുവരുന്നത്. എൻഐഎയ്ക്ക് പുറമേ കസ്റ്റംസും എൻഫോഴ്സ്മെന്റും അന്വേഷിക്കുന്ന കേസിൽ ഇതിനകം 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്. തിരുവനന്തപുരം വിമാനത്താവളത്തിന് പുറമേ കോഴിക്കോട് വിമാനത്താവളം വഴിയും കേസിലെ പ്രതികളിലൊരാളായ ഷംജു സ്വർണ്ണം കടത്തിയെന്നാണ് കസ്റ്റംസ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്.
ധനമന്ത്രിയുടെ 'വിപ്ലവകരമായ' സ്വര്‍ണ്ണ പ്രഖ്യാപനങ്ങള്‍; തിരിച്ചറിവില്‍ സന്തോഷമുണ്ടെന്ന് വിഡി സതീശന്‍
75 കിലോ കടത്തി
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഷംജു ഉൾപ്പെട്ട മറ്റ് സ്വർണ്ണക്കടത്ത് കേസിന്റെ വിവരങ്ങൾ പുറത്തുവരുന്നു. കേരളത്തിലെ മറ്റ് വിമാനത്താവളം വഴി നടത്തിയിട്ടുള്ള സ്വർണ്ണക്കടത്ത് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. നേരത്തെ ഷംജു വഴി കോഴിക്കോട് വിമാനത്താവളത്തിലൂടെ 75 കിലോഗ്രാം വരുന്ന സ്വർണ്ണം കടത്തിയെന്നാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്.
രൂപമാറ്റം വരുത്തി വിൽപ്പന
ഇത്തരത്തിൽ കള്ളക്കടത്ത് വഴി വിദേശത്ത് നിന്ന് എത്തിച്ച സ്വർണ്ണം ഷംജുവിന്റെ ബന്ധുവിന്റെ സ്വർണ്ണ നിർമാണ ശാലയിലെത്തിച്ച് ഉരുക്കി രൂപമാറ്റം വരുത്തി ശേഷം ജ്വല്ലറി ഉടമകൾക്ക് വിൽക്കുന്ന രീതിയായിരുന്നു പിൻതുടർന്ന് വന്നിരുന്നത്. ഇത്തരത്തിൽ ഷംജു ജ്വല്ലറി ഉടമകൾക്ക് വിറ്റ ആറ് കിലോ സ്വർണ്ണം കഴിഞ്ഞ ദിവസം കസ്റ്റംസ് നടത്തിയ പരിശോധനയിൽ കണ്ടെടുക്കുകയും ചെയ്തിരുന്നു.
ജ്വല്ലറികൾക്ക് വിൽപ്പന
കള്ളക്കടത്ത് വഴിയെത്തുന്ന സ്വർണ്ണമാണ് ജ്വല്ലറികൾക്ക് നൽകുന്നതെന്നതെന്ന് അറിയാതിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ രൂപമാറ്റം വരുത്തിയ ശേഷം കൈമാറിയിരുന്നത്. കസ്റ്റംസ് നടത്തിയ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സ്വർണ്ണക്കടത്തിന് വേണ്ടി ഷംജു മൂന്ന് കോടി രൂപ മുടക്കിയതായും കസ്റ്റംസ് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിൽ സരിത്തും സ്വപ്ന സുരേഷും സന്ദീപ് നായും ബെംഗളൂരുവിൽ നിന്ന് അറസ്റ്റിലായതിന് പിന്നാലെയാണ് കോഴിക്കോട് സ്വദേശിയായ ഷംജുവും കെ ജി റമീസും അറസ്റ്റിലാവുന്നത്. കസ്റ്റംസാണ് ഇരുവരെയും പിടികൂടുന്നത്.
കുടുതൽ പേർ പിടിയിൽ
സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫി, സെയ്ദ് അലവി, അബ്ദു പിടി, എ എം ജലാൽ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സ്വദേശിയായ സംജു, ഹംജദ് അലി, മുഹമ്മദ് അൻവർ, ഹംസജ് അബ്ദു സലാം എന്നിവരെ അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് സ്വർണ്ണം കടത്താൻ പണം നൽകിയത് ഇവരാണെന്ന് എൻഐഎ ഇതിനകം തന്നെ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കുടുതൽ അറസ്റ്റും ഉണ്ടാകുമെന്നാണ് വിവരം.
ഡിപ്ലോമാറ്റിക് ബാഗേജ്
ഡിപ്ലോമാറ്റിക് ബാഗേജ് വഴി ഇതേ സംഘം 21 തവണ സ്വർണ്ണം കടത്തിയെന്നാണ് എൻഐഎയുടെ നിഗമനം. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച സംഭവം പുറത്തുവന്നതോടെയാണ് കേരളത്തിൽ ഇതേ സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൂടുതൽ പേരെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്. മലപ്പുറം കോഴിക്കോട് ജില്ലകളിലായി എൻഐഎ സംഘം കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തിരുന്നു.
പ്രതികളെ തിരിച്ചെത്തിക്കാൻ
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ നാട്ടിൽ തിരിച്ചെത്തിച്ച് അന്വേഷണം വേഗത്തിലാക്കാനാണ് എൻഐഎ നീക്കം. ഇതിൽ ഫൈസൽ ഫരീദിനെ കഴിഞ്ഞ മാസം ദുബായ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ തിരിച്ചെത്തിക്കുന്നതിനായി ദുബായിലേക്ക് പോകാൻ എൻഐഎ സംഘം വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അനുമതി തേടിയതിന് പിന്നാലെ ദുബായിലെത്തിയിരുന്നു. ചെയ്തിരുന്നു. കേസിൽ മുഖ്യപ്രതികളിൽ ഒരാളായ ഫൈസൽ ഫരീദ് അവസാനത്തെ രണ്ട് തവണ സ്വന്തം മേൽവിലാസത്തിൽ നിന്ന് തന്നെയാണ് കേരളത്തിലേക്ക് സ്വർണ്ണം അയച്ചിട്ടുള്ളതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.