വിവാഹത്തിന് സ്വപ്ന ധരിച്ചത് 5 കിലോ സ്വര്‍ണം, ആഫ്രിക്കന്‍ ലഹരി മാഫിയയുമായി ബന്ധം; നിര്‍ണായക വിവരങ്ങൾ
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനതെിരെ നിര്‍ണായകമായ വെളിപ്പെടുത്തലുകളാണ് എന്‍ഐഎ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി നിര്‍ണായക സ്വാധീനമുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെ തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തിന് ആഫ്രിക്കന്‍ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന സംശയവും എന്‍ഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിലേക്ക് കടത്താന്‍ യുഎഇയില്‍ സ്വര്‍ണം എത്തിക്കുന്നത് ആഫ്രക്കയില്‍ നിന്നുള്ള ലഹരി മാഫിയയാണെന്നാണ് എന്‍ഐഎയുടെ സംശയം. വിശദാംശങ്ങളിലേക്ക്...
പ്രതി ടാന്‍സാനിയയില്‍
കേസില്‍ മുഖ്യപ്രതികളിലൊരാളായ കെടി റമീസ് ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ പല തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് എന്‍ഐഎ കണ്ടത്തിയിട്ടുണ്ട്. ഇത് കേസില്‍ അതീവ ഗൗരവത്തോടെയാണ് എന്‍ഐഎ കാണുന്നത്. ടാന്‍സാനിയയില്‍ നിന്നും പല സാധനങ്ങളും പ്രതി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്.
എന്‍ഐഎ സംശയം
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ക്ക് ആഫ്രിക്കന്‍ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയിരിക്കുന്നത്. സ്വപ്ന സുരേഷിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തായിരുന്നു എന്‍ഐഎ ഇക്കാര്യം കോടതിയെ അറിയിച്ചത്. എന്‍ഐഎ സംശയിച്ചിരിക്കുന്ന ഇക്കാര്യങ്ങള്‍ അന്വേഷഇക്കുമെന്നാണ് കരുതുന്നത്.
അഭിഭാഷകന്റെ വാദം
അതേസമയം, കേസില്‍ എന്‍ഐഎ അന്വേഷണ സംഘം ഹാജരാക്കിയ കേസ് ഡയറി പൂര്‍ണമല്ലെന്ന് സ്വപ്നയുടെ അഭിഭാഷകന് വാദിച്ചു. കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത്തരം കേസില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഹാജരായത് അതിന്റെ തെളിവാണെന്നും സ്വപ്നയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
Recommended Video
വിവാഹസമ്മാനം
സ്വപ്നയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണം വിവാഹസമ്മാനമായി ലഭിച്ചതാണെന്നാണ് അഭിഭാഷകന് പറഞ്ഞത്. ഇക്കാര്യം തെളിയിക്കാന്‍ വിവാഹഫോട്ടോ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. വിവാഹചടങ്ങില്‍ സ്വപ്ന അഞ്ച് കിലോ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചെന്ന് പ്രതിഭാഗം അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി.
നിര്‍ണായക സ്വാധീനം
മുഖ്യമന്ത്രിയുടെ ഓഫീസിലും ശിവശങ്കര്‍ വഴി സ്വപ്ന സുരേഷിന് നിര്‍ണ്ണായക സ്വാധീനം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി സാധാരണ പരിചയം മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നും എന്‍ഐഐ കോടതിയില്‍ അറിയിച്ചു.
ഫ്ലാറ്റിലെത്തി കണ്ടിരുന്നു
സ്വര്‍ണം കടത്തിക്കൊണ്ടുവന്ന ബാഗ് കസ്റ്റംസ് അധികൃതര്‍ പിടിച്ചു വെച്ചപ്പോള്‍ ബാഗ് വിട്ടു കിട്ടാന്‍ സാഹായിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന ശിവശങ്കറിനെ അദ്ദേഹത്തിന്റെ ഫ്ലാറ്റിലെത്തി കണ്ടിരുന്നു. എന്നാല്‍ അത്തരത്തില്‍ ബാഗ് വിട്ടുകിട്ടുന്നതില്‍ ശിവശങ്കര്‍ തയ്യാറായില്ലെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു.
ജോലി നല്‍കിയത്
സ്വപ്നയ്ക്ക് സ്പേസ് പാര്‍ക്കില്‍ ജോലി നല്‍കിയത് ശിവശങ്കറാണ്. അദ്ദേഹത്തില്‍നിന്ന് സ്വപ്ന ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്നു. യുഎഇ കോണ്‍സുലേറ്റില്‍ സാധാരണ ഉദ്യോഗസ്ഥ എന്നതിലുപരിയുള്ള സ്വാധീനം സ്വപ്നയ്ക്കുണ്ടായിരുന്നുവെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. ജോലി രാജിവെച്ചിട്ടും 1000 ഡോളര്‍ പ്രതിഫലത്തില്‍ അവര്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നും കോടതിയില്‍ വ്യക്തമാക്കി.