കള്ളക്കടത്ത് സ്വര്‍ണം 12 തവണ യുഎഇ കോണ്‍സുലേറ്റില്‍ എത്തിച്ചു, പ്രതികളുടെ വെളിപ്പെടുത്തല്‍
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം 12 തവണ യുഎഇ കോണ്‍സുലേറ്റില്‍ എത്തിച്ചെന്ന് പ്രതികള്‍ അന്വേഷണ സംഘത്തിനോട് പറഞ്ഞു. കൂടാതെ സ്വപ്നയും സരിത്തും കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സമയത്തും അതിന് ശേഷവും കോണ്‍സുലേറ്റ് പരിസരവും കള്ളക്കടത്ത് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നെന്നും ചോദ്യം ചെയ്യലിനിടെ വ്യക്തമായിട്ടുണ്ട്.
വിമാനത്താവളത്തില്‍ എത്തിച്ചിരുന്ന സ്വര്‍ണം സരിത്തോ സ്വപ്നയോ സന്ദീപ് നായരുടെ വര്‍ക്ക് ഷോപ്പില്‍ എത്തിച്ച് അവിടെ നിന്ന് ഇടപാട് നടത്തുമെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ സ്വര്‍ണം 12 തവണ കോണ്‍സുലേറ്റില്‍ എത്തിച്ചിരുന്നെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ സംഭവത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുകയാണ്.
വിമാനത്താവളത്തിലെത്തുന്ന നയതന്ത്ര ബാഗേജ് കോണ്‍സുലേറ്റ് മുദ്രയുള്ള വാഹനത്തില്‍ മാത്രമാണ് കൊണ്ടുപോകാന്‍ അനുവദിക്കു. ഈ വാഹനം കോണ്‍സുലേറ്റ് പരിസരത്ത് എത്തിച്ചാണ് 12 തവണ ബാഗ് കൈമാറിയത്. ഇതുകൂടാതെ കരമനയിലെ ഒറു ജിംനേഷ്യത്തില്‍ വച്ചും സ്വര്‍ണം കൈമാറിയിട്ടുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
Recommended Video
ഇതിനിടെ, സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് വേണ്ടി മുറി ബുക്ക് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഐടി വകുപ്പില്‍ നിന്ന് മാറ്റി. മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറും അരുണും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നതോടെയാണ് അരുണിനെതിരെ നടപടി സ്വീകരിച്ചത്. ഹൈപ്പവര്‍ ഡിജിറ്റല്‍ കമ്മറ്റിയുടെ മാര്‍ക്കറ്റിംഗ് ഓപ്പറേഷന്‍സ് ഡയറക്ടറുടെ സ്ഥാനത്ത് നിന്നാണ് മാറ്റിയിട്ടുള്ളത്. എം ശിവശങ്കര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്ന് അരുണ്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
സ്വര്‍ണ്ണക്കടത്ത് മാഫിയയ്ക്ക് വേണ്ടി ഹെദര്‍ ഹൈറ്റ്സ് ഫ്ലാറ്റില്‍ മുറി ബുക്ക് ചെയ്തത് സെക്രട്ടറിയേറ്റ് ജീവനക്കാരനാണെന്ന് കസ്റ്റംസ് നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. മുറി ബുക്ക് ചെയ്യുമ്പോള്‍ ഐടി വകുപ്പില്‍ എം ശിവശങ്കറിന് കീഴിലുള്ള ജീവനക്കാരന് എന്ന പേരിലാണ് അരുണ്‍ പരിചയപ്പെടുത്തിയിരുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് എന്നിവര്‍ ഗൂഢാലോചന നടത്തിയത് ഈ ഫ്ലാറ്റില്‍ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
സ്വപ്ന സുരേഷെന്ന അവതാരപ്പിറവി എന്തേ മുഖ്യമന്ത്രി അറിഞ്ഞില്ല? പിണറായിക്കെതിരെ വി മുരളീധരൻ!
സ്വർണ്ണക്കടത്ത് കേസ് പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്തു: അരുൺ ബാലചന്ദ്രനെ ഐടി വകുപ്പിൽ നിന്ന് മാറ്റി