സ്വർണക്കടത്ത് കേസ്: സ്വപ്‌നയും സന്ദീപും ഇന്ന് കൊച്ചിയിൽ എത്തും; എൻഐഎ സംഘം യാത്ര തിരിച്ചു
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ അറസ്റ്റിലായ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ഇന്ന് കൊച്ചിയിലെത്തിക്കും. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം എന്‍ഐഎ ഉദ്യോഗസ്ഥര്‍ കൊച്ചിയിലേക്ക് യാത്ര തിരിച്ചെന്നാണ് വിവരം. ഇവര്‍ക്ക് വേണ്ട സുരക്ഷ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇരുവരെയും കഴിഞ്ഞ ദിവസം രാത്രിയോടെ ബെംഗളൂരുവില്‍ വെച്ചാണ് പിടിയിലായിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘമാണ് ഇരുവരേയും പിടികൂടിയിരിക്കുന്നത്.
ബംഗളൂരുവിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ കൊച്ചിയില്‍ എത്തിക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനമാകൂ. റോഡ് മാർഗമാണ് ഇവർ ഇപ്പോൾ കേരളത്തിലേക്ക് വരുന്നത്. വിമാനമാര്‍ഗാമാണ് വരുന്നതെന്ന സൂചന നേരത്തെ പുറത്ത് വന്നിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും ഇവരെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കുക.
കൊച്ചിയിലെ വീട്ടിലേക്ക് സന്ദീപ് സഹോദരനെ വിളിച്ചിരുന്നു. ഈ സമയം കസ്റ്റംസ് വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. ഈ ഫോണ്‍വിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ദിവസങ്ങളായി സ്വപ്നയ്ക്കും സന്ദീപിനും വേണ്ടിയുളള തിരച്ചിലില്‍ ആണ് കസ്റ്റംസ്. സ്വപ്നയും സന്ദീപും കേരളം വിട്ട് കടന്നതായുളള സൂചനകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. അതിനിടെ സ്വപ്ന കൊച്ചിയില്‍ തന്നെ ഉള്ളതായും അഭ്യൂഹങ്ങള്‍ പരന്നു. സ്വപ്ന കുടുംബത്തോടൊപ്പമാണ് ബെംഗളൂരുവിലേക്ക് കടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സന്ദീപിന്റെ ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയിരിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ സന്ദീപും സ്വപ്നയും എങ്ങനെ കേരളം വിട്ട് ബെംഗളൂരുവില്‍ എത്തി എന്നത് ദുരൂഹമാണ്. സ്വര്‍ണക്കടത്ത് കേസില്‍ ഇവരെ കൂടാതെ ഫൈസല്‍ പരീത് എന്നയാളെ എന്‍ഐഎയുടെ എഫ്ഐആറില്‍ മൂന്നാം പ്രതിസ്ഥാനത്ത് ചേര്‍ത്തിട്ടുണ്ട്. കേസില്‍ എന്‍ഐഎ പ്രതികള്‍ക്ക് മേല്‍ യുഎപിഎ ചുമത്തിയിരിക്കുകയാണ്. എന്‍ഐഎ കൊച്ചി യൂണിറ്റ് ആണ് കേസ് അന്വേഷിക്കുന്നത്. സ്വര്‍ണ്ണക്കടത്തിലെ തീവ്രവാദ ബന്ധം അടക്കമാണ് എന്‍ഐഎ അന്വേഷിക്കുക.
അതേസമയം, കേസിലെ നാലാം പ്രതിയാണ് സന്ദീപ് നായര്‍. ഇയാളുടെ നെടുമങ്ങാട്ടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച ബാഗുകള്‍ കണ്ടെത്തിയെന്ന് സൂചനയുണ്ട്. 2013 മുതല്‍ കസ്റ്റംസിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയാണിയാള്‍. 2014ല്‍ അറസ്റ്റ് ചെയ്തിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതി സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സന്ദീപ് നായരുടെ പങ്ക് പുറത്തായത്. തൊട്ടുപിന്നാലെ ഇയാള്‍ മുങ്ങുകയായിരുന്നു. ഇയാളുടെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.