സ്വർണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. സ്വപ്നയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. രാജേഷ് കുമാർ മുഖേന ഇ ഫയലിംഗ് വഴിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. വ്യാഴാഴ്ച ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കും. സ്വർണക്കടത്ത് കേസ് പുറത്തുവന്നതോടെ കഴിഞ്ഞ നാല് ദിവസമായി സ്വപ്ന സുരേഷ് ഒളിവിലാണ്. എന്നാൽ ഇവർ രാജ്യം വിടുന്നത് തടയുന്നതിന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് കസ്റ്റംസിന്റെ നീക്കം. അതേ സമയം ഇവർ തമിഴ്നാട്ടിലേക്ക് കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ജൂൺ 26നാണ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 30 കിലോ വരുന്ന സ്വർണ്ണം കസ്റ്റംസ് അധികൃതർ പിടിച്ചെടുക്കുന്നത്.
'സുശാന്തിന്റേത് കൊലപാതകം'; ഗൂഢാലോചന നടന്നു? സിബിഐ അന്വേഷണം വേണമെന്ന് കുടുംബം
സ്വർണ്ണക്കടത്ത് കേസിൽ ഇതിനകം അറസ്റ്റിലായ സരിത്തിന്റെയും സ്വപ്ന സുരേഷിന്റെയും സുഹൃത്തായ സന്ദീപിന്റെ ഭാര്യ സൌമ്യയെ ബുധനാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തിച്ച് കസ്റ്റംസ് അധികൃതർ ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കടത്തുമായി ബുധനാഴ്ച രാവിലെയോടെ തിരുവനന്തപുരത്തെത്തിയ കസ്റ്റംസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിക്കുന്നത്. കേസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്. ആറ് മണിക്കൂർ ഇവരെ ചോദ്യം ചെയ്തെങ്കിലും സ്വർണ്ണക്കടത്തുമായി ഇവർക്ക് ബന്ധമില്ലെന്ന് വ്യക്തമായതോടെ ഇവരെ വിട്ടയയ്ക്കുകയായിരുന്നു. കേസിൽ മുൻ യുഎഇ കോൺസുലേറ്റ് പിആർഒ സരിത്ത് അറസ്റ്റിലായതിന് പിന്നാലെയാണ് ഈ സംഘവുമായി ബന്ധമുള്ള കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നത്.
Recommended Video
സ്വർണ്ണക്കടത്ത് കേസിൽ സരിത്ത് അറസ്റ്റിലായതിന് പിന്നാലെ പ്രതിയായ സ്വപ്നയ്ക്ക് വേണ്ടി കസ്റ്റംസ് അന്വേഷണം ആരംഭിച്ചിരുന്നു. ഒളിവിൽ പോയ സ്വപ്നയെയും സ്വപ്നയുടെയും സരിത്തിന്റെയും സുഹൃത്ത് സന്ദീപ് നായരെയും ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസ് പുറത്തുവന്നതിന് പിന്നാലെ സന്ദീപ് സ്ഥാപനത്തിലെത്തിയില്ലെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. സന്ദീപ് എവിടെയാണെന്ന് അറിയില്ലെന്നാണ് ഭാര്യ സൌമ്യ കസ്റ്റംസ് അധികൃതർക്ക് നൽകിയ വിവരം. എന്നാൽ സ്വർണ്ണക്കടത്തുമായി സന്ദീപിനും പങ്കുണ്ടെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സ്വപ്ന സുരേഷ് ഒളിവിൽ പോയതിന് പിന്നാലെയാണ് യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി കസ്റ്റംസ് നീങ്ങുന്നത്. യുഎഇ കോൺസുലേറ്റിലുള്ളവരുടെ സഹായമില്ലാതെ ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണ്ണം കടത്താൻ കഴിയില്ലെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. യുഎഇ അറ്റാഷെയെ ചോദ്യം ചെയ്യാനും കസ്റ്റംസ് നീക്കം ആരംഭിച്ചിട്ടുണ്ട്. അറ്റാഷെ ഉൾപ്പെടെ യുഎഇ കോൺസുലേറ്റിലുള്ളവരുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ കേസ് മുന്നോട്ടുപോകൂ എന്നുമാണ് കസ്റ്റംസിന്റെ നിരീക്ഷണം. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണത്തോട് സഹകരിക്കുമെന്ന് യുഎഇ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.