സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ കൊച്ചി എൻഐഎ ഓഫീസിൽ: ഇരുവരുടെയും കൊവിഡ് ഫലം കാത്ത് അധികൃതർ
കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെ എൻഐഎ ഓഫീസിലെത്തിച്ചു. കൊച്ചി കടവന്ത്ര ഗിരിനഗർ റോഡിലാണ് എൻഐഎ ഓഫീസ് സ്ഥിതിചെയ്യുന്നത്. ഇതോടെ കോൺഗ്രസ്, ബിജെപി പ്രവർത്തകരാണ് പ്രതിഷേധവുമായി എൻഐഎ ഓഫീസിന് മുമ്പിലെത്തിയത്. പ്രതിഷേധക്കാർ തടിച്ചുകൂടിയതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. ഇതോടെ പ്രതികളെ എൻഐഎ ഓഫീസിലേക്ക് കയറ്റിയ ശേഷം ഗേറ്റടയ്ക്കുകയായിരുന്നു.
എല്ലാ പഴുതുകളുമടച്ച് എൻഐഎ: സന്ദീപിന്റെ വീട്ടിലെത്തിയത് ഓട്ടോയിൽ, തൊട്ടുപിന്നാലെ റെയ്ഡ്
പ്രതികളെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ച് കൊറോണ വൈറസ് പരിശോധനയ്ക്കായുള്ള സ്രവം ശേഖരിച്ച ശേഷമാണ് എൻഐഎ ഓഫീസിലെത്തിക്കുന്നത്. രാവിലെ ആറ് മണിയോടെയാണ് സ്വർണ്ണക്കടത്തുകേസിലെ രണ്ട് പ്രതികളുമായി എൻഐഎ സംഘം കേരളത്തിലേക്ക് പുറപ്പെടുന്നത്. യാത്രാ മധ്യേ പലയിടത്തുവെച്ചും വാഹന വ്യൂഹത്തിന് നേരെ പ്രതിഷേധം ഉണ്ടായിരുന്നു. പ്രതികളുമായി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട സംഘത്തിന്റെ വണ്ടി വടക്കഞ്ചേരിക്ക് സമീപത്ത് വെച്ച് ടയർ പഞ്ചറായതോടെ മറ്റൊരു വാഹനത്തിലേക്ക് പ്രതികളെ മാറ്റിയ ശേഷമാണ് യാത്ര തുടർന്നത്. കൊച്ചിയിലേക്കുള്ള യാത്രക്കിടെ ഓരോ സ്റ്റേഷൻ പരിധിയിൽ വെച്ചും പോലീസി സംഘം സുരക്ഷയൊരുക്കിയാണ് പ്രതികളെ എൻഐഎ ഓഫീസിലെത്തിക്കുന്നത്. വാളയാറിൽ വെച്ച് പോലീസ് ഇടപെട്ടാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം ഒഴിവാക്കിയത്.
ബെംഗളൂരുവിൽ സ്വപ്നയും സന്ദീപും താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് ശനിയാഴ്ച ഉച്ചയോടെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് വൈകിട്ട് ഏഴ് മണിയോടെ ഇവരെ കസ്റ്റഡിയിലെടുക്കുന്നത്. സ്വർണ്ണക്കടക്ക് കേസിൽ പ്രതി ചേർക്കപ്പെട്ട ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പ്രതികളുടെ കൊറോണ വൈറസ് പരിശോധനാ ഫലം ലഭിക്കുന്നതിന് അനുസൃതമായിട്ടായിരിക്കും ഇരുവരെയും എൻഐഎ കസ്റ്റഡിയിൽ വാങ്ങുകയെന്നാണ് വിവരം. അതേ സമയം കൊറോണ വൈറസ് പരിശോധനാ ഫലം ലഭിക്കാൻ വൈകിയാൽ പ്രതികളെ കറുകുറ്റിയിലെ കറുകുറ്റിയിലെ നിരീക്ഷണ സെല്ലിലേക്ക് മാറ്റിപ്പാർപ്പിക്കും.
സ്വർണ്ണക്കടത്ത് കേസിൽ പ്രതിചേർത്ത സ്വപ്ന സുരേഷിനും സന്ദീപിനും ഒളിവിൽ കഴിയാൻ സഹായം നൽകിയവരെക്കുറിച്ചും എൻഐയ്ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. ഇതിനിടെ കേസിൽ അറസ്റ്റിലായ സരിത്തിനെ എൻഐഎ കസ്റ്റംസ് ഓഫീസിലെത്തി ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണ ചുമതല ഡിവൈഎസ്പി രാധാകൃഷ്ണ പിള്ളയ്ക്കാണ്. എൻഐഎ എഎസ്പി ഷൌക്കത്തലി ശനിയാഴ്ച വൈകിട്ട് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയാണ് സരത്തിനെ ചോദ്യം ചെയ്യുന്നത്. കളിയിക്കാവിള കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലുള്ള രാധാകൃഷ്ണ പിള്ള കൊച്ചിയിൽ തിരിച്ചെത്തുന്നതോടെ കേസന്വേഷണം ഏറ്റെടുക്കുമെന്നാണ് സൂചന.