സ്വർണ്ണക്കടത്തിൽ രണ്ട് പേർ കൂടി പിടിയിൽ: പിടിയിലായത് പണം മുടക്കിയവർക്ക് സ്വർണ്ണമെത്തിച്ചവർ
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 14ലെത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് സംഘത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് ആദ്യമേ തന്നെ എൻഐഎ വാദിച്ചിരുന്നുവെങ്കിലും അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി കൂടി കേസിൽ അറസ്റ്റിലായതോടെ ഇത് വെളിപ്പെടുകയായിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ റമീസിനെ ചോദ്യം ചെയ്തതോടെ എൻഐഎ സംഘത്തിന് കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചത്. സ്വർണ്ണക്കടത്ത് വഴി ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതായുള്ള സൂചന അന്വേഷണ സംഘത്തിന് ലഭിച്ചത് റമീസിൽ നിന്നാണ്.
രാജസ്ഥാനിൽ അവസാന നിമിഷം അശോക് ഗെഹ്ലോട്ടിന്റെ പൂഴിക്കടകൻ; വിമതരെ മടക്കിയെത്തിക്കും!!
രണ്ട് പേർ പിടിയിൽ
സ്വർണ്ണക്കടത്ത് കേസിൽ നേരിട്ട് ബന്ധമുള്ള രണ്ട് പേർ കൂടി പിടിയിലായി. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെത്തിയ എൻഐഎ സംഘമാണ് ഷഫീഖ്, ഷറഫുദ്ദീൻ എന്നിവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ ഷറഫുദ്ദീൻ മണ്ണാർക്കാട് സ്വദേശിയും ഷെഫീഖ് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശിയുമാണ്. വിദേശത്ത് നിന്ന് ഡിപ്ലോമാറ്റിക് ബാഗേജ് വഴിയെത്തുന്ന സ്വർണ്ണം സ്വർണ്ണക്കടത്തിന് പണം മുടക്കിയവരിലേക്ക് എത്തിച്ചു നൽകുന്നതിന് നിയോഗിക്കപ്പെട്ടിരുന്ന രണ്ട് പേരാണ് എൻഐഎ സംഘത്തിന്റെ പിടിയിലായത്. സന്ദീപ് വഴി റമീസിലേക്കാണ് സ്വർണ്ണം എത്തിച്ചിരുന്നത്.
പണംമുടക്കിയവർക്ക് സ്വർണ്ണമെത്തിക്കും
കേരളത്തിനകത്ത് നിന്നും പുറത്തുനിന്നും വ്യക്തികളിൽ നിന്നും ശേഖരിച്ചാണ് സ്വർണ്ണക്കടത്തിനുള്ള പണം സംഘം കണ്ടെത്തിയിരുന്നത്. ഇങ്ങനെ പണമിറക്കിയവർക്ക് സ്വർണ്ണം എത്തിച്ച് കൊടുത്തിരുന്നവരാണ് ഇപ്പോൾ പിടിയിലായ രണ്ടുപേരും. ഇത്തരത്തിൽ 15 പേരാണ് സ്വർണ്ണക്കടത്തിന് വേണ്ടി പണം മുടക്കിയിട്ടുള്ളതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഏറ്റവും ഒടുവിൽ രണ്ട് പേർ കൂടി പിടിയിലായതോടെ ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് 14 പേരാണ് ഇതിനകം അറസ്റ്റിലായിട്ടുള്ളത്.
സ്വപ്നയ്ക്ക് ജാമ്യമില്ല
സ്വർണ്ണക്കടത്ത് കേസിൽ യുഎപിഎ നിലനിൽക്കുമെന്ന് എൻഐഎ. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ ബാധിക്കുന്നതാണ് സ്വർണ്ണക്കടത്തെന്നും യുഎപിഎ നിയമഭേദഗതി പ്രകാരം ഇത് അന്വേഷണ പരിധിയിൽ വരുമെന്നും എൻഐഎ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അറിയിച്ചിട്ടുള്ളത്. സ്വപ്ന സുരേഷ് സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായാണ് ഇതിനെ എതിർത്ത് സത്യവാങ്മൂലം സമർപ്പിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ 15ലധികം പ്രതികളുണ്ടെന്നും എൻഐഎ സംഘം കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. എൻഐഎയുടെ കേസിൽ സ്വപ്ന നൽകിയ ജാമ്യാപേക്ഷ അടുത്ത വ്യാഴാഴ്ചയാണ് കോടതി പരിഗണിക്കുക. നേരത്തെയും സ്വപ്നയ്ക്കും സന്ദീപിനും ജാമ്യം നൽകുന്നതിനെ എൻഐഎ എതിർത്തിരുന്നു.
പറഞ്ഞത് അറ്റാഷെയല്ല
യുഎഇ കോൺസുലേറ്റിലെ അറ്റാഷെ പറഞ്ഞത് പ്രകാരമല്ല സ്വപ്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ഇതേ സമയം തന്നെ ഡിപ്ലോമാറ്റിക് ബാഗേജിൽ ഭക്ഷണ സാധനങ്ങൾ മാത്രമാണെന്ന് കാണിച്ച് സ്വപ്ന വ്യാജരേഖയുണ്ടാക്കിയെന്നും എൻഐഎയുടെ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. കേസിൽ എൻഐഎ പിടികൂടിയ സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവർക്ക് രണ്ട് കോടിയിലേറെ രൂപയുടെ നിക്ഷേപമുള്ളതായി അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എൻഐഎ നേരത്തെ പിടിച്ചെടുത്ത സന്ദീപിന്റെ ബാഗ് കോടതി അനുമതിയോടെ തുറന്ന് പരിശോധിച്ചതോടെയാണ് ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച വിവരം ലഭിക്കുന്നത്. പ്രതികളുടെ നിക്ഷേപവും പണവുമെല്ലാം തന്നെ സ്വർണ്ണക്കടത്തിലൂടെ സമ്പാദിച്ചതാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ബലിയാടാക്കിയെന്ന് സ്വപ്ന
സ്വർണ്ണക്കടത്ത് കേസിന് പിന്നിൽ രാഷ്ട്രീയ താൽപ്പര്യമാണെന്നും തന്നെ ബലിയാടാക്കുകയാണെന്നുമാണ് സ്വപ്ന സുരേഷ് എൻഐഎ കോടതിയിൽ പറഞ്ഞത്. എന്നാൽ സ്വർണക്കടത്ത് കേസിന് രാഷ്ട്രീയ താൽപ്പര്യമില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ വിജയകുമാർ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ അറസ്റ്റിലായവരുടെ തീവ്രവാദ ബന്ധം തെളിയിക്കുന്നതായി എൻഐഎ ഇന്ന് കേസ് ഡയറി കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് കോടതി പരിശോധിച്ച ശേഷമായിരിക്കും സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ ജാമ്യാപേക്ഷയിൽ തീരുമാനം കൈക്കൊള്ളുക.
കൈവെട്ട് കേസിലെ പ്രതി
സ്വർണ്ണക്കടത്ത് കേസിൽ റമീസ് അറസ്റ്റിലായതോടൊണ് ആറ് പേരെക്കൂടി എൻഐഎ അറസ്റ്റ് ചെയ്തത്. അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയായ മുഹമ്മദ് അറസ്റ്റിലായതോടെയാണ് സ്വർണ്ണക്കടത്ത് കേസിൽ ഭീകരവാദം ബന്ധം സ്ഥിരീകരിക്കപ്പെടുന്നത്. സ്വർണ്ണക്കടത്തിലൂടെ ലഭിക്കുന്ന പണം വ്യാപകമായി കേരത്തിലും കേരളത്തിന് പുറത്തും പ്രവർത്തിക്കുന്ന തീവ്ര സ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് എത്തുന്നുവെന്നതിന് തങ്ങൾക്ക് തെളിവ് ലഭിച്ചുവെന്നാണ് എൻഐഎ സംഘം നൽകുന്ന വിവരം. വിദേശത്ത് നിന്നെത്തിച്ച സ്വർണ്ണം മഹാരാഷ്ട്രയിലേക്കും തമിഴ്നാട്ടിലേക്കും കൊണ്ടുപോയിരുന്നതായി റമീസ് തന്നെ വെളിപ്പെടുത്തിയിരുന്നു. തിരുച്ചിറപ്പള്ളിയിൽ രണ്ട് ഏജന്റുമാരും അറസ്റ്റിലായിരുന്നു.