സ്വര്‍ണക്കടത്ത്: 'ഹോട്ട് സ്‌പോട്ട്' കൊടുവള്ളി; തീവ്രവാദം, സിനിമ, രാഷ്ട്രീയം... നിര്‍ണായക വിവരങ്ങൾ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് എന്‍ഐയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് പോലീസോ, എന്‍ഐഎയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കേരളത്തില്‍ സ്വര്‍ണക്കടത്തിന്റെ കേന്ദ്രം കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ചില തീവ്ര സ്വഭാവമുള്ള സംഘടനകളെ കുറിച്ചും രാഷ്ട്രീയ നേതാക്കളെ കുറിച്ചും സിനിമ താരങ്ങളെ കുറിച്ചും എല്ലാം റിപ്പോര്‍ട്ടില്‍ സൂചനകളുണ്ടെന്നും പറയപ്പെടുന്നു.
സ്വര്‍ണക്കടത്ത് മാത്രമല്ല, ആയിരക്കണക്കിന് കോടികളുടെ ഹവാല ഇടപാടുകളിലേക്കും വെളിച്ചം വീശുന്നതാണ് ഈ റിപ്പോര്‍ട്ട് എന്നാണ് സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ...
കൊടുവള്ളി കേന്ദ്രം
കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയാണ് കേരളത്തിലെ സ്വര്‍ണക്കടത്ത് സംഘങ്ങളുടെ പ്രധാന കേന്ദ്രം എന്ന മട്ടിലാണ് സംസ്ഥാന പോലീസിന്റെ റിപ്പോര്‍ട്ട് എന്നാണ് മനോരമ ഓണ്‍ലൈന്‍, മംഗളം എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംഘടിപ്പിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ സമാഹരിച്ചാണ് എന്‍ഐഎയ്ക്ക് കൈമാറിയത് എന്നാണ് പറയുന്നത്.
തീവ്രവാദം
കേരളത്തിലേക്ക് കടത്തുന്ന സ്വര്‍ണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത് എന്നാണ് എന്‍ഐഎ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതിനെ പിന്തുണയ്ക്കുന്ന വിവരങ്ങളാണ് സംസ്ഥാന പോലീസിന്റെ റിപ്പോര്‍ട്ടിലും ഉള്ളതത്രെ. രണ്ട് തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉന്നതര്‍
ഇത്തരം സംഘങ്ങള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയത്തിലും പോലീസിലും ഉള്ള ചില ഉന്നതരും ഉണ്ടെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച ചില സൂചനകളും കേരള പോലീസിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ട് എന്നാണ് പറയപ്പെടുന്നത്. വ്യക്തിവിവരങ്ങള്‍ അടക്കമുള്ള റിപ്പോര്‍ട്ടാണ് നല്‍കിയിട്ടുള്ളത് എന്നും സൂചനകളുണ്ട്.
സ്ത്രീകളും കുട്ടികളും
സ്വര്‍ണക്കടത്തിനായി ചിലസംഘങ്ങള്‍ സ്ത്രീകളേയും കുട്ടികളേയും വരെ റിക്രൂട്ട് ചെയ്യുന്നതായും ആക്ഷേപമുണ്ട്. പലപ്പോഴും കസ്റ്റംസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇത് സഹായകമാകാറുണ്ടെന്നാണ് വിവരം. ഏതൊക്കെ രീതിയില്‍ സ്വര്‍ണം ഒളിപ്പിക്കാമെന്നത് സംബന്ധിച്ചും ഇത്തരം സംഘങ്ങള്‍ വിശദമായ പഠനം നടത്തുന്നുണ്ടെന്ന് മുമ്പേ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്.
Recommended Video
സ്വമേധയാ നല്‍കിയ റിപ്പോര്‍ട്ട്
സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരേയും കേരള പോലീസിനെതിരേയും ചിലര്‍ ആക്ഷേപങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് കേരള പോലീസ് എന്‍ഐഎയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എന്‍ഐഎ ആവശ്യപ്പെടാതെയാണ് ഇത് ഇ മെയില്‍ വഴി അയച്ചുനല്‍കിയത് എന്നാണ് മാധ്യമ വാര്‍ത്തകള്‍.
സെലിബ്രിറ്റികളും സിനിമ നടിമാരും
സെലിബ്രിറ്റികളേയും സിനിമതാരങ്ങളേയും സ്വര്‍ണക്കടത്തിന് വേണ്ടി ഉപയോഗിക്കുന്നുണ്ട് എന്നൊരു ആക്ഷേപം നേരത്തേ ഉള്ളതാണ്. ഏറ്റവും ഒടുവില്‍ ഷംന കാസിം കേസ് പോലും വെളിച്ചം വീശിയത് ഇതിലേക്കാണ്. ചെറുകിട താരങ്ങളില്‍ പലരും ഇത്തരം സ്വര്‍ണക്കടത്തുസംഘങ്ങളുടെ വലയില്‍ വീണുപോയിട്ടുണ്ടാകാം എന്നും സംശയിക്കപ്പെടുന്നുണ്ട്.
പ്രത്യേക സങ്കേതങ്ങള്‍
സ്വര്‍ണം കടത്താന്‍ പുത്തന്‍ സങ്കേതങ്ങളാണ് ഇവര്‍ ഉപയോഗിക്കുക. മെഴുകുരൂപത്തിലാക്കി സ്ത്രീകളുടെ അടിവസ്ത്രങ്ങളില്‍ വരെ സ്വര്‍ണം കടത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്ത് ഡിപ്ലോമാറ്റിക് ബാഗേജില്‍ എത്തിയ സ്വര്‍ണവും വിദഗ്ധമായി ഒളിപ്പിച്ച നിലയില്‍ ആയിരുന്നു.
ഹവാല ഇടപാടുകള്‍
സ്വര്‍ണക്കടത്തിനൊപ്പം തന്നെ ഹവാല ഇടപാടുകളും അന്വേഷിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആയിരക്കണക്ക് കോടികളാണ് ഹവാല ഇടപാടില്‍ ഓരോ വര്‍ഷവും മറിയുന്നത് എന്നാണ് സൂചനകള്‍. കൊടുവള്ളി സംഘങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലും പ്രവര്‍ത്തിക്കുന്നത് എന്നാണ് സൂചനകള്‍.