പിണറായി സര്‍ക്കാരിന്റെ ഓരോ കളികള്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറെ സസ്‌പെന്റ് ചെയ്തിട്ടും കലിപ്പ്
എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നടപടികള്‍ ഔദ്യോഗിക പദവിക്ക് നിരക്കാത്തതാണെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം
തിരുവനന്തപുരം: ഒരറ്റത്ത് നിന്ന് എല്ലാം ശരിയാക്കി കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. നാട്ടില്‍ മദ്യമൊഴുക്കാനുള്ള ശ്രമങ്ങള്‍ തടയുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സസ്‌പെന്റ് ചെയ്തിരുന്നു. വളരെ ചെറിയ കാര്യത്തിനായിരുന്നു സസ്‌പെന്‍ഷന്‍. അനധികൃതമായി ബാറിനകത്ത് പ്രവര്‍ത്തികള്‍ നടത്തിയതിനായിരുന്നു നടപടി.
ഇപ്പഴാണ് എല്ലാം ശരിയായത്, ബാര്‍ ഉടമയ്ക്ക് കേസ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് എട്ടിന്റെ പണിയും
എന്നാല്‍ ശരിയാക്കലൊക്കെ പൊതുജനത്തിനോട് മതി മുതലാളിമാര്‍ക്ക് നേരെ വേണ്ട എന്ന താക്കീതും ഉദ്യോഗസ്ഥനും നല്‍കിയിരുന്നു. ഉദ്യോഗസ്ഥനെ സസ്‌പെന്‍ഷന്‍ ചെയ്തതും പോരാത്തതിന് ഇപ്പോള്‍ പൊതുമധ്യത്തില്‍ അദ്ദേഹത്തെ അപകീര്‍ത്തിക്കൊണ്ടിരിക്കുകയാണ് സിപിഎമ്മും സര്‍ക്കാരും. നടപടി വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് സ്വഭാവദൂഷ്യമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ഇപ്പോള്‍ സര്‍ക്കാരും എക്‌സൈസ് വകുപ്പും ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
ഔദ്യോഗിക പദവിക്ക് നിരക്കാത്തത്
എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നടപടികള്‍ ഔദ്യോഗിക പദവിക്ക് നിരക്കാത്തതാണെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ബാറിലെത്തിയ ഡെപ്യൂട്ടി കമ്മിഷണര്‍ മദ്യപര്‍ക്ക് ഭക്ഷണം വിളമ്പികൊടുത്തെന്നാണ് മറ്റൊരു ആരോപണം. ഇത് എക്‌സൈസ് വകുപ്പിനും മന്ത്രിസഭയ്ക്കും നാണക്കേടുണ്ടാക്കി. ഈ ആരോപണങ്ങളെല്ലാം ഉന്നയിച്ച് എക്‌സൈസ് കമ്മിഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
വ്യക്തി വിരോധം
ബാറുടമയ്‌ക്കെതിരെ വ്യക്തിവിരോധം കൊണ്ടുനടക്കുന്നയാളാണ് ഡെപ്യൂട്ടി കമ്മീഷണറെന്നാണ് മറ്റൊരു ആരോപണം. കൊല്ലത്ത് ചുമതലയേറ്റ ശേഷം ഇയാള്‍ പലതവണ ബാരില്‍ പരിശോധനയ്‌ക്കെത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. മദ്യപര്‍ കൂടുതലായുണ്ടാകുന്ന വൈകുന്നേരങ്ങളിലാണ് പരിശോധന അധികവും ഉണ്ടാവുക. ഇതില്‍ തന്നെ ഈ ബാറുടമയ്ക്ക് ശല്യമാകണമെന്ന് കരുതിയാണ് പരിശോധനകള്‍ നടത്തിയതെന്ന് പറയുന്നു.
സഹികെട്ട് പരാതി
തന്നെ നിരന്തരം ദ്രോഹിക്കുന്ന ഉദ്യോഗസ്ഥനെതിരെ സഹികെട്ടാണ് ബാറുടമ പരാതി നല്‍കിയതെന്ന് സര്‍ക്കാര്‍ പറയുന്നു. ബാറില്‍ അനാവശ്യമായി പരിശോധന നടത്തിയെന്നാണ് പരാതി. നിരന്തരമായ റെയ്ഡിലൂടെ തന്റെ സ്ഥാപനത്തിന് പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥയാണ്. സ്ഥിരമായി വരുന്ന ആളുകള്‍ പോലും ഇപ്പോള്‍ ബാറിലേക്ക് വരുന്നില്ല. ഇതെല്ലാം ഉദ്യോഗസ്ഥന്‍ കാരണമാണെന്നും പരാതിയിലുണ്ട്.
വിജിലന്‍സ് കേസ്
10 വര്‍ഷം മുന്‍പ് നടന്ന ഒരു കേസും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എന്‍എസ് സുരേഷിനെ നാണംകെടുത്താന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ട്. 1999 മുതല്‍ 2008 വരെയുള്ള കാലയളവില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച് എന്നാരോപിച്ച് വിജിലന്‍സ് അദ്ദേഹത്തിനെതിരെ കേസെടുത്തതാണ് ഇപ്പോള്‍ ബാറുടമയടക്കം ചൂണ്ടിക്കാണിക്കുന്നത്. ഇയാള്‍ അഴിമതിക്കാരനാണെന്ന് പൊതുമധ്യത്തില്‍ ബോധിപ്പിക്കാനും അതോടൊപ്പം വ്യക്തിഹത്യ നടത്താനുമാണ് ഇപ്പോഴത്തെ ശ്രമങ്ങള്‍.
രാഷ്ട്രീയ ഇടപെടല്‍
അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഉന്നത തലത്തില്‍ നിന്ന് സമ്മര്‍ദം ഉണ്ടായിട്ടുണ്ട്. എക്‌സൈസ് മന്ത്രിയുടെ അഡീഷണല്‍ പേഴ്‌സണല്‍ സ്റ്റാഫിന് ഉദ്യോഗസ്ഥനോടുള്ള അനിഷ്ടവും തീരുമാനത്തിന് പിന്നിലുണ്ട്. മന്ത്രിയുടെ പിഎസ് സുരേഷിനെ ഓഫീസിലേക്ക് വിളിപ്പിച്ചിട്ട് വരാതിരുന്നതോടെ ഉദ്യോഗസ്ഥന് ധാര്‍ഷ്ട്യമാണെന്ന് വരുത്തിതീര്‍ക്കാനും ശ്രമം നടന്നിരുന്നു. എക്‌സൈസ് മന്ത്രിയും ഇതിന് കൂട്ടുപിടിച്ചു എന്നാണ് മനസിലാവുന്നത്.