വിവാദ തീരുമാനത്തിനില്ല... പബ്ബുകൾ തുടങ്ങില്ല, ഡ്രൈ ഡേയിൽ മാറ്റമില്ല, കരട് മദ്യനയത്തിന് അംഗീകാരം!
തിരുവനന്തപുരം: കേരളത്തിൽ പബ്ബുകൾ തുടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. കരട് മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. പുതുതായി ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തീരുമാനവും സർക്കാർ പിൻവലിച്ചു. തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ വിവാദ തീരുമാനം വേണ്ടെന്ന സിപിഎം സെക്രട്ടേറിയേറ്റ് നിലപാടിന്റെ അടിസ്ഥാനത്തിലാണ് പബ്ബും ബ്രൂവറികളും തത്കാലം വേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാരെത്തിയതെന്നാണ് റിപ്പോർട്ട്.
ഒന്നാം തീയതിയിലുള്ള ഡ്രൈഡേ മാറ്റേണ്ടെന്നാണ് തീരുമാനം. കള്ള് ഷാപ്പുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ലേലം ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലൈസൻസ് ഫീസ് 28 ലക്ഷമായിരുന്നത് 30 ലക്ഷമാക്കിയാണ് ഉയർത്തി. ബാര്‍ ലൈന്‍സുള്ള ക്ലബുകളുടെ വാര്‍ഷിക ലൈന്‍സ് ഫീ എടുത്ത് കളയാനും പുതിയ മദ്യനയത്തില്‍ വ്യവസ്ഥയുണ്ട്.
നേരത്തെ സംസ്ഥാന ടൂറിസം മേഖലയുടെ താത്പര്യം പരിഗണിച്ചായിരുന്നു പബ്ബുകളും മറ്റും തുടങ്ങാനുള്ള ആവശ്യം ഉയര്‍ന്നിരുന്നത്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടേറിറ്റില്‍ എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തില്‍ തത്കാലം പബ്ബുകള്‍ ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുകയായിരുന്നു. സംസ്ഥാനത്ത് പബ്ബുകൾ തുടങ്ങുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സിപിഎമ്മും ഉണ്ടായിരുന്നത്.
ഇത് വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി അടുത്ത് വരുന്ന സന്ദര്‍ഭത്തിൽ വിവാദ തീരുമാനത്തിലേക്ക് പോകേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ അഭിപ്രായം ഉയരുകയും ചെയ്തിരുന്നു. അതേസമയം ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന ശുപാര്‍ശകൾ പലതലങ്ങളിൽ നിന്ന് സര്‍ക്കാരിന് മുന്നിൽ എത്തിയിരുന്നു. എന്നാൽ ഡ്രൈഡേ ഒഴിവാക്കേണ്ടെന്ന നിലപാടാണ് കരട് മദ്യനയത്തിൽ ഉള്ളത്. കള്ളുഷാപ്പുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ലേലം ചെയ്യും.