ആരാച്ചാരെ കിട്ടാനില്ല: കൂലികൂട്ടി, ഇനി രണ്ട് ലക്ഷം രൂപ
കണ്ണൂര്‍: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ തൂക്കിലേറ്റുക എത്രയായാലും ഒരു കൊലപാതകം തന്നെയാണ്. നിയമത്തെ സാക്ഷി നിര്‍ത്തി ഒരു ജീവനെടുക്കുന്ന ചടങ്ങ്. കടുത്ത മാനസിക പ്രശ്‌നമുണ്ടാക്കുന്ന ഈ ജോലി ചെയ്യാന്‍ കേരളത്തില്‍ ആളെകിട്ടാനില്ലാത്ത അവസ്ഥയില്‍ സര്‍ക്കാര്‍ ആരാച്ചാര്‍ക്ക് കൂലികൂട്ടി. നേരത്തെ 500 രൂപ കൊടുത്തിടത്ത് ഇനി രണ്ട് ലക്ഷം രൂപയാണ് നല്‍കുക.
1992 മാര്‍ച്ചില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയതാണ് ഒടുവില്‍ കേരളത്തില്‍ നടന്ന വധശിക്ഷ. എടക്കാട് സ്വദേശിയായ ഒരാള്‍ ഏറെ നിര്‍ബന്ധിച്ചതിന് ശേഷമാണ് ആരാച്ചാരായതെന്നാണ് പറയുന്നത്. ആരാച്ചാരാകുന്നവരുടെ പേരോ വിലാസമോ ഒന്നും വെളിപ്പെടുത്താന്‍ പാടില്ലെന്നാണ്. പുതിയ ജയില്‍ ചട്ടത്തിലും ഈ വ്യവസ്ഥയുണ്ട്. കേരളത്തിവലാകെ ഇപ്പോള്‍ 16 തടവുകാരാണ് വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്.
ജയില്‍ ജീവനക്കാര്‍ തന്നെ ആരാച്ചാരാകുകയാണെങ്കില്‍ രണ്ട് ലക്ഷം രൂപ നല്‍കും. അല്ലെങ്കില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവരാവുന്നതാണ്. ഒറ്റയ്‌ക്കോ സംഘമായോ ചെയ്യാം. കിട്ടുന്ന പണം പങ്കിട്ടെടുക്കാം. ഈ തുക ഓഡിറ്റിന് വിധേയമാക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. വധ ശിക്ഷ നടപ്പാക്കുമ്പോള്‍ പരാമവധി പന്ത്രണ്ട് പേരെ അനുവധിക്കാം. ജഡ്ജി, കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, മെഡിക്കല്‍ ഓഫീസര്‍, ജയില്‍ ജീനക്കാര്‍ എന്നിവര്‍ക്കാണ് പ്രവേശനം.
ആളുകളുടെ തൂക്കത്തിനനുസരിച്ച് പരുത്തിയില്‍ നിര്‍മിച്ച കയറുവേണമെന്നാണ് പുതിയ വ്യവസ്ത. മുമ്പ് ഒരു കയറാണ് ഉപയോഗിച്ചിരുന്നത്. തൂക്കിലേറ്റികഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ കയറില്‍ തന്നെ കിടക്കണമെന്നും പുതിയ വ്യവസ്തയില്‍ പറയുന്നുണ്ട്. ആദ്യമൊക്കെ ജീവന്‍ നഷ്ടമായെന്ന് മെഡിക്കല്‍ വിഭാഗം സാക്ഷ്യപ്പെടുത്തിയാല്‍ കയറില്‍ നിന്നും അഴിക്കാമെന്നായിരുന്നു. മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തില്ലെങ്കില്‍ ജയില്‍വളപ്പില്‍ സംസ്‌കരിക്കുകയും ചെയ്യാം.