തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറരുത്, സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ
ദില്ലി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന് കൈമാറാനുളള നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും.
വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാം എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം തളളിക്കൊണ്ടാണ് സ്വകാര്യ കമ്പനിക്ക് അവസരം നല്‍കാനുളള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം. വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുളള നീക്കമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുന്നത്. തീരുമാനം പൊതുതാല്പര്യത്തിന് വിരുദ്ധമാണെന്നും വഞ്ചനാപരമാണെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനവും അടക്കമുളളവ കൈമാറിയിരിക്കുന്ന അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പില്‍ യാതൊരു മുന്‍പരിചയവും ഇല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുതാല്പര്യത്തിന് വിരുദ്ധമായ ഈ നീക്കം 1994ലെ എയര്‍പോര്‍ട്ട് അതോറിറ്റ് ഓഫ് ഇന്ത്യ നിയമത്തിന് വിരുദ്ധമാണെന്നും സര്‍ക്കാര്‍ പറയുന്നു. തിരുവനന്തപുരം വിമാനത്താവളം നിലനില്‍ക്കുന്നത് സര്‍ക്കാര്‍ ഭൂമിയില്‍ ആണെന്നും സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു.
ഡിസംബറില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്കിയ റിട്ട് ഹര്‍ജി തളളിപ്പോയിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റ് ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായതിനാല്‍ റിട്ട് ഹര്‍ജി നിലനില്‍ക്കില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അടുത്ത വ്യാഴാഴ്ചയാണ് ഹര്‍ജി പരിഗണിക്കുക. ജസ്റ്റിസ് സൂര്യകാന്ത്, ബിആര്‍ ഗവായി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.