കേരളത്തിൽ 100 ദിവസം കൊണ്ട് അന്‍പതിനായിരം തൊഴിൽ, 4 മാസം കൊണ്ട് ഒരു ലക്ഷം, അഭിമാനകരമായ നേട്ടം
തിരുവനന്തപുരം: നൂറ് ദിവസങ്ങള്‍ കൊണ്ട് അന്‍പതിനായിരം തൊഴിലവസരങ്ങള്‍ എന്ന ലക്ഷ്യം സംസ്ഥാന സര്‍ക്കാര്‍ മറികടന്നിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് ആണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ അവസാനിക്കുന്നതിന് മുന്‍പായി മറ്റൊരു അന്‍പതിനായിരം തൊഴിലവസങ്ങള്‍ കൂടി സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അത്തരത്തില്‍ നാല് മാസം കൊണ്ട് ഒരു ലക്ഷം ആളുകള്‍ക്ക് തൊഴില്‍ എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെടുമ്പോൾ കേരളത്തിന്റെത് അഭിമാനകരമായ നേട്ടമാണെന്ന് ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.
നൂറു ദിവസം കൊണ്ട് അമ്പതിനായിരം തൊഴിൽ
ധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' നൂറു ദിവസം കൊണ്ട് അമ്പതിനായിരം തൊഴിലവസരങ്ങൾ എന്ന ലക്ഷ്യം മറികടന്ന വിവരം മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ചു. ഒപ്പം ഡിസംബർ അവസാനിക്കുന്നതിനു മുമ്പ് മറ്റൊരു അമ്പതിനായിരം തൊഴിലവസരം കൂടി സൃഷ്ടിക്കും എന്ന പുതിയൊരു ലക്ഷ്യവും കൂടി പ്രഖ്യാപിച്ചു. ഈ നേട്ടവും നാം കരസ്ഥമാക്കും. അങ്ങനെ നാലു മാസം കൊണ്ട് ഒരു ലക്ഷം പേർക്കെങ്കിലും തൊഴിൽ. ഇപ്പോൾ സൃഷ്ടിച്ചു കഴിഞ്ഞ തൊഴിലുകൾ സംബന്ധിച്ച കൃത്യമായ കണക്കുകൾ നൂറിന പരിപാടിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
വെബ്സെറ്റിൽ വിവരങ്ങൾ
രണ്ടു മാസം പിന്നിടുമ്പോൾ 61290 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. സർക്കാർ വകുപ്പുകൾ, മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ 19607 പേർക്ക് തൊഴിൽ നൽകിയിട്ടുണ്ട്. ഇതിൽ താൽക്കാലിക ജീവനക്കാരും ഉൾപ്പെടും. ഇതിനു പുറമെ സർക്കാരിൽ നിന്നോ ധനകാര്യസ്ഥാപനങ്ങളിൽ നിന്നോ എടുത്ത വായ്പയുടെ അടിസ്ഥാനത്തിൽ തുടങ്ങിയിട്ടുള്ള സംരംഭങ്ങളിൽ 41683 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. തൊഴിൽ ലഭിച്ച ഓരോരുത്തരുടെയും പേരും മേൽവിലാസവും വെബ്സെറ്റിൽ ലഭിക്കും. ആർക്കും അതു പരിശോധിച്ച് യാഥാർത്ഥ്യം ബോധ്യപ്പെടാം.
കുടുംബശ്രീയുടെ ക്വാട്ട 15000
സംരംഭകത്വ മേഖലയിൽ ഏറ്റവും വലിയ തൊഴിൽദാതാവ് കുടുംബശ്രീയാണ് - 18742. വിശദമായ കണക്കുകൾ കുടുംബശ്രീ വെബ്സൈറ്റിലും നൽകിയിട്ടുണ്ട്. കുടുംബശ്രീയുടെ ക്വാട്ട 15000 ആയിരുന്നു. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി 19135 പേർക്ക് കുടുംബശ്രീ തൊഴിൽ നൽകി. സംരംഭകത്വ മേഖലയിൽ 12325 തൊഴിലുകൾ വ്യവസായ ഡയറക്ടറേറ്റ് സൃഷ്ടിച്ചു. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴിയുള്ള വ്യവസായ യൂണിറ്റുകളും കേരള എംഎസ്എംഇ ഫെസിലിറ്റേഷൻ ആക്ടിനു കീഴിൽ ആരംഭിച്ച യൂണിറ്റുകളും ഉൾപ്പെടെയാണ് ഇത്രയും തൊഴിലുകൾ സൃഷ്ടിച്ചിട്ടുള്ളത്.
മുന്നിൽ നിൽക്കുന്നത് സപ്ലൈ കോ
കേരള ഫിനാൻഷ്യൽ കോർപറേഷൻ മുഖേനെ വായ്പയെടുത്ത 500 സംരംഭങ്ങളിൽ 1602 പേർക്ക് തൊഴിൽ ലഭിച്ചു. ഇതുപോലെ പിന്നാക്ക സമുദായ കോർപറേഷന്റെ സംരംഭക വായ്പയിൽ നിന്ന് 1490 ഉം സഹകരണ സംഘങ്ങൾ നൽകിയ വായ്പയിൽ നിന്ന് 4030ഉം മത്സ്യബന്ധന വകുപ്പിൽ നിന്നുള്ള വായ്പയുടെ അടിസ്ഥാനത്തിൽ 842ഉം പേർക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്. പട്ടിക ജാതി പട്ടികവർഗ വികസന കോർപറേഷനുകളിലും മറ്റുമായി 782 പേർക്ക് ജോലി ലഭിച്ചു. ഇതിനുപുറമേ, നേരിട്ട് ജോലി നൽകിയതിൽ മുന്നിൽ നിൽക്കുന്നത് സപ്ലൈ കോ ആണ്. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിൽ 7900ൽപ്പരം പേർക്ക് ഭക്ഷ്യകിറ്റുകൾ പായ്ക്കു ചെയ്യുന്നതിന് സെപ്തംബർ മുതൽ താൽക്കാലിക ജോലി നൽകിയിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളിൽ 453 പേർക്ക്
പൊതുവിദ്യാഭ്യാസ വകുപ്പിൽ 4962 പേർക്കാണ് ജോലി ലഭിച്ചത്. ഇതിൽ എയിഡഡ് സ്കൂളുകളിലെ 3139ഉം ഹയർ സെക്കൻഡറിയിലെ 92ഉം വിഎച്ച്എസ് സിയിലെ 23ഉം നിയമനങ്ങൾ ഉൾപ്പെടുന്നു. കെഎസ്എഫ്ഇയിൽ 774 പേർക്ക് പിഎസ് സി വഴി നിയമനം ലഭിച്ചു. ആരോഗ്യവകുപ്പിൽ 3069 പേർക്കാണ് ജോലി ലഭിച്ചത്. ഇതിൽ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റിലെ 2491 താൽക്കാലിക നിയമനങ്ങളും ഉൾപ്പെടും. പൊതുമേഖലാ സ്ഥാപനങ്ങളിൽ 453 പേർക്ക് ജോലി ലഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിൽ 180 പേർക്കും.
അഭിമാനകരമായ നേട്ടം
കാർഷികേതര മേഖലയിൽ ഓരോ തദ്ദേശ ഭരണസ്ഥാപനങ്ങളിലും 1000 പേർക്കുവീതം തൊഴിൽ നൽകുന്നതിന് ഒരു പരിപാടി ബജറ്റിൽ പ്രഖ്യാപിച്ചതാണ്. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ കോവിഡ് സംഭവവികാസങ്ങൾ ഈ പരിപാടിയ്ക്ക് വിലങ്ങുതടിയായി. ഈയൊരു സാഹചര്യത്തിലാണ് 100 ഇന പരിപാടിയുടെ ഭാഗമായി 50000 തൊഴിലവസരങ്ങൾ 100 ദിവസം കൊണ്ട് കാർഷികേതര മേഖലയിൽ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചത്. കോവിഡ് കാലത്ത് ലോകമെങ്ങും തൊഴിലവസരങ്ങൾ കുറയുമ്പോൾ നാം കേരളത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് മാതൃക കാട്ടുന്നത് അഭിമാനകരമായ നേട്ടമാണ്.