സിംസ് പദ്ധതി; പോലീസിനും കെൽട്രോണിനും മുതൽ മുടക്കില്ലെന്ന് സർക്കാർ വിശദീകരണം!
തിരുവനന്തപുരം: കേരള പോലീസ് നടപ്പിലാക്കിയ വ്യവസായ സ്ഥാപനങ്ങൾക്കും വീടുകൾക്കുമുളള സുരക്ഷ സംവിധാനമായ സിംസ് പദ്ധതിയിൽ സ്വകാര്യ കമ്പനിയായ ഗാലക്സോണെ പങ്കാളിയാക്കിയെന്ന ആരോപണത്തിൽ വിശദീകരണവുമായി കേരള സർക്കാർ രംഗത്ത്. സിംസ് പദ്ധതിയിൽ സ്വകാര്യ കമ്പനിയായ ഗാലക്സോണെ പങ്കാളിയാക്കിയതിൽ ഉത്തരവാദിത്വമില്ലെന്നാണ് സർക്കാർ വാദം.
ഗാലക്സോണുമായി കെൽട്രോണാണ് കരാർ ഒപ്പിട്ടത്. പദ്ധതിയിൽ പോലീസിനും കെൽട്രോണിനും മുതൽ മുടക്കില്ല. ലാഭ വിഹിതത്തിന്റെ 77 ശതമാനം ഗാലക്സോണിനാണെന്ന് സര്‍ക്കാര്‍ വിശദീകരണത്തില്‍ പറയുന്നു. ഭരണപക്ഷത്തുളളവരുടെ ബിനാമി കമ്പനിയാണ് ഗാലക്സോണെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു. എന്നാൽ ഗാലക്സോണെ പങ്കാളിയാക്കിയതിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന വാദമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്.
77ശതമാനം ലാഭവിഹിതം ഗാലക്സോണും 13ശതമാനം കെൽട്രോണും 10 ശതമാനം പോലീസിനുമാണ് ലഭിക്കുന്നത്. പദ്ധതിയുടെ നിക്ഷേപമായ 18 കോടി രൂപയും മുടക്കിയത് ഗാലക്സോണ്‍ ആണെന്നും സർക്കാർ വ്യക്തമാക്കുന്നു. . നിലവില്‍ സിംസ് പദ്ധതിയില്‍ 11 സ്ഥാപനങ്ങള്‍ മാത്രമാണ് ചേർന്നത്. പദ്ധതിയിൽ അംഗമാവാൻ ആരെയും നിര്‍ബന്ധിച്ചിട്ടില്ല, യുഡിഎഫ് അധികാരത്തിലിരുന്ന 2014 ഒക്ടോബര്‍ 15നാണ് സിംസ് പദ്ധതി അംഗീകരിച്ചതെന്ന വാദവും സർക്കാർ മുന്നോട്ട് വെക്കുന്നു.