അതിഥി തൊഴിലാളികൾക്ക് 2500 മുതൽ രണ്ട് ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ: എന്താണ് കേരള സർക്കാരിന്റെ ആവാസ്?
തിരുവനന്തപുരം: അതിഥി തൊഴിലാളികൾക്ക് വേണ്ടി ഇൻഷുറൻസ് പദ്ധതിയുമായി സംസ്ഥാന സർക്കാർ. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 25 ലക്ഷത്തിലധികം അതിഥി തൊഴിലാളികളാണ് കേരളത്തിന്റെ വിവിധ മേഖലകളിൽ ജോലി നോക്കുന്നത്. അതിഥി തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്കായി മികച്ച പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്.
2017 നവംബറിൽ അതിഥി തൊഴിലാളികൾക്കായുള്ള പുതിയ ഇൻഷുറൻസ് പദ്ധതിയായ ആവാസ് നടപ്പാക്കിയതാണ് സുപ്രധാന നയം. സൗജന്യമായ ആവാസ് പദ്ധതിയിലൂടെ 25000 രൂപ വരെ ആരോഗ്യ ഇൻഷുറൻസും അപകടമരണം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപയുമാണ് ലഭിക്കുക. 5,00,113 അതിഥി തൊഴിലാളികളാണ് പദ്ധതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത്.
മെഡിക്കൽ കോളേജുകളും റീജിയണൽ ക്യാൻസർ സെന്ററും ഉൾപ്പെടെ 56 ആശുപത്രികളിലൂടെയാണ് അതിഥി തൊഴിലാളികൾക്ക് ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നത്. ആവാസ് പദ്ധതിയിലൂടെ സംസ്ഥാനത്തെ നിർമാണ സേവന മേഖലകളിൽ സജീവമായ അതിഥി തൊഴിലാളികളുടെ ആരോഗ്യസംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ സർക്കാരിന് സാധിച്ചു.
ആവാസ് പദ്ധതിക്ക് പുറമെ അതിഥിത്തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കിയ മറ്റൊരു സുപ്രധാന പദ്ധതിയാണ് അപ്‌നാഘർ. അതിഥി തൊഴിലാളികൾക്ക് മെച്ചപ്പെട്ട താമസ സാഹചര്യം ഒരുക്കാനും വൃത്തിയുള്ള ശുചിമുറികളും ശുദ്ധമായ കുടിവെള്ളവും ഉറപ്പാക്കുന്നതിനായാണ് അപ്‌നാഘർ പദ്ധതി നടപ്പിലാക്കിയത്. പാലക്കാട് ജില്ലയിൽ പരീക്ഷണാർത്ഥം നടപ്പിലാക്കിയ അപ്‌നഘർ പ്രോജക്ടിലൂടെ 620 പേർക്കുള്ള ഹോസ്റ്റൽ സൗകര്യമാണ് ഒരുക്കിയത്. തൊഴിൽ വകുപ്പിന് കീഴിലെ ഭവനം ഫൗണ്ടേഷനാണ് കെട്ടിടം നിർമിച്ചത്.
പദ്ധതി വിജയകരമായതോടെ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ നീക്കം. ഇതു കൂടാതെ പ്രാദേശിക തലത്തിൽ അതിഥി തൊഴിലാളികൾക്ക് കുറഞ്ഞ ചെലവിൽ താമസ സൗകര്യം ഒരുക്കാനാണ് ആലയ് പദ്ധതി ആരംഭിക്കുന്നത്. കോട്ടയത്ത് പായിപ്പാട്ടും എറണാകുളത്തെ ബംഗാൾ കോളനിയിലും പാലക്കാട്ടെ പട്ടാമ്പിയിലുമാണ് ആദ്യഘട്ടത്തിൽ ആലയ് പദ്ധതി തുടങ്ങുക.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയപ്പോൾ ഒറ്റപ്പെട്ടുപോയ അതിഥി തൊഴിലാളികൾക്ക് കമ്മ്യൂണിറ്റി കിച്ചനുകളിലൂടെ ഭക്ഷണം കേരളമെമ്പാടും വിതരണം ചെയ്തു. ജോലിയില്ലാതിരുന്ന സമയത്ത് പാചകം ചെയ്യാനാവശ്യമായ ഭക്ഷ്യ വസ്തുക്കൾ എത്തിച്ചുനൽകാനും സർക്കാരിനായി. ലോക്ക് ഡൗൺ സമയത്ത് അതിഥി തൊഴിലാളികൾക്കായി കേരളം സ്വീകരിച്ച നടപടികൾ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയായി.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയിലുൾപ്പെടെ നിർണ്ണായകപങ്ക് വഹിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളെ അതിഥികളായി പരിഗണിച്ച് ഏത് സാഹചര്യത്തിലും ആവർക്കാവശ്യമായ സംരക്ഷണവും സൗകര്യങ്ങളും ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.