ജിഷ്ണു പ്രണോയ് കേസ്; സിബിഐ അന്വേഷണം വേണമെന്ന് പിണറായി,ഡിജിപിക്ക് നിർദേശം നൽകി!
കോഴിക്കോട്: ജിഷ്ണു കേസ് സിബിഐയെകൊണ്ട് അന്വേഷിക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് വേണ്ട കാര്യങ്ങൾ നടപ്പാക്കാൻ ഡിജിപിക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. ജിഷ്ണു കേസ് സിബിഐകെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അച്ഛൻ ഡിജിപിക്ക് കത്ത് നൽകിയിരുന്നു.
ഇതിന് തൊട്ടു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയും വന്നിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചിട്ട് പോലും നീതി ലഭിക്കാത്ത സാഹചര്യ വന്നപ്പോഴാണ് ജിഷ്ണുവിന്റെ അച്ഛൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകിയത്. അന്വേഷണത്തില്‍ പാളിച്ച വരുത്തിയ ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഈ കേസിന്റെ സെപ്ഷ്യല്‍ പ്രോസിക്യൂട്ടറായ അഡ്വ. സിപി ഉദയഭാനുവും സിബിഐ അന്വേഷണം വേണമെന്ന നിര്‍ദ്ദേശവും ഞങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ആയതിനാല്‍ കേസ് സിബിഐക്ക് വിടാന്‍ ശുപാര്‍ശ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചായിരുന്നു കത്ത് നല്‍കിയത്. ജിഷ്ണുവിന്റെ കേസുമായി ബന്ധപ്പെട്ട് പത്ത് കാര്യങ്ങളും ജിഷ്ണുവിന്റെ അച്ചന് അശോകന് കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കേസ് അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക ഏജന്‍സി അന്വേഷിക്കണമെന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം.