സർക്കാരിന്റെ വിശദീകരണത്തിൽ തൃപിതിയില്ല;ചെയ്തത് നിയമവിരുദ്ധം തന്നെ,സര്‍ക്കാരിനെതിരെ വീണ്ടും ഗവർണർ
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണെന്ന നിലപാടിൽ തന്നെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സർക്കാരിന്റെ ഒരു വിശദീകരണവും തൃപ്തിപ്പെടുത്തില്ലെന്നും ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും ഗവർണർ വീണ്ടും തുറന്നടിച്ചു.
നിയമം ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ല. താനും സര്‍ക്കാരും തമ്മിലുള്ള പ്രശ്നമെന്ന രീതിയില്‍ ഈ പ്രശ്നത്തെ ചിത്രീകരിക്കരുത്. നിയമങ്ങളും ചട്ടങ്ങളും ആരും മറികടക്കരുത്. നിയമസഭ തന്നെ പാസാക്കിയ ചട്ടം മറികടന്നാണ് പ്രമേയം പാസാക്കിയതെന്നും അത് തന്നെ നിയമവിരുദ്ധമാണെന്നും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും സർക്കാരിനെതിരെ തുറന്നടിച്ചു.
തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണെന്ന നിലപാടിലുറച്ച് നില്‍ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയെ ഗവര്‍ണര്‍ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തു. ഭരണഘടനാ ബാധ്യത നിറവേറ്റാന്‍ ആളില്ലാത്ത സാഹചര്യം വരുമെന്നും ആ സാഹചര്യമാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും ഗവര്‍ണര്‍ യെച്ചൂരിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി പറഞ്ഞു. ചീഫ് സെക്രട്ടറിയുമായി നടന്ന ചര്‍ച്ച എന്തെന്ന് മാധ്യമങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.