എത്ര സമ്മർദ്ദം ഉണ്ടായാലും ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവ്വേറ്റും, നേതാക്കൾക്ക് മറുപടിയുമായി ഗവർണർ!
തിരുവനന്തപുരം: പൗരത്വ നിയമ വിഷയത്തിൽ വിമർശനങ്ങൾക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ ഭരണ-പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി ഗവർണർ രംഗത്തെത്തിയിരിക്കുന്നത്.
ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് താന്‍ നിര്‍വ്വഹിക്കുന്നതെന്നാണ് ഗവർണർ വ്യക്തമാക്കിയത്. വീഴ്‍ച വരുത്തിയാല്‍ വിമര്‍ശിക്കാമെന്നും ഗവർണർ പ്രതികരിച്ചു. എത്ര സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായാലും ഉത്തരവാദിത്തം നിറവേറ്റും. തെരുവിലിറക്കില്ലെന്ന് ഭീഷണിയുണ്ടായ അന്ന് മുതൽ തുടർച്ചയായി യാത്ര ചെയ്യുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
നിയമസഭ പാസ്സാക്കിയ പ്രമേയം തള്ളിയ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം കടുത്ത വിമർശനമാണ് ഉന്നയിച്ചിരുന്നത്. ഗവർണ്ണറുടെ സംസ്ഥാന ബിജെപി അധ്യക്ഷൻ കളി കേരളത്തിൽ ചെലവാകില്ലെന്നായിരുന്നു സിപിഎമ്മിന്‍റെ വിമര്‍ശനം. പൗരത്വ നിയഭേദഗതിക്കെതിരായ പ്രമേയം തള്ളിക്കളഞ്ഞ ഗവർണ്ണറെ നേരിട്ട് കണ്ട് മുഖ്യമന്ത്രി പ്രതിഷേധം അറിയിക്കണമെന്ന് യുഡിഎഫും അറിയിച്ചിരുന്നു.