ബലാത്സംഗവീരന്‍മാര്‍ക്കും കൊലക്കേസ് പ്രതികള്‍ക്കും വേണ്ടി പിണറായി സര്‍ക്കാര്‍..ആപ്പ് വെച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: കൊലപാതകക്കേസിലേയും ബലാത്സംഗ കേസിലേയും പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് തടയിട്ട് ഗവര്‍ണര്‍ പി സദാശിവം. 1850 തടവുകാര്‍ക്ക് ശിക്ഷ ഇളവ് ചെയ്ത് നല്‍കാനായിരുന്നു പിണറായി സര്‍ക്കാരിന്റെ ശുപാര്‍ശ.
നടിക്കു നേരെ നടന്ന ആക്രമണം നിർഭയ കേസിനേക്കാൾ ഭയാനകമെന്ന് പിടി തോമസ് എംഎൽഎ
സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ പി സദാശിവം തള്ളിക്കളഞ്ഞു. യുവനടി ജോലി കഴിഞ്ഞ് മടങ്ങവേ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുറ്റവാളികളെ വിട്ടയയ്ക്കാന്‍ ആവശ്യപ്പെട്ട പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
കൊലപാതകക്കേസിലേയും ബലാത്സംഗ കേസിലേയും പ്രതികളെ വിട്ടയയ്ക്കുന്നത് സംബന്ധിച്ച സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന സംശയമാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ ആവശ്യം നിരാകരിക്കാന്‍ കാരണം. സര്‍ക്കാരില്‍ നിന്നും കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ പട്ടിക മടക്കി അയച്ചത്.
2262 തടവുകാരെ വിട്ടയയ്ക്കാനായിരുന്നു ജയില്‍ ഡിജിപിയുടെ ആദ്യ ശുപാര്‍ശ. ഈ പട്ടിക ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ചു. തുടര്‍ന്നാണ് 1850 പേരുടെ പട്ടിക മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയച്ചത്. രാഷ്ട്രീയക്കൊലപാതക കേസുകളില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഉള്ളവരാണ് പട്ടികയിലുള്ളത്.
ഇത്രയേറെ തടവുകാരെ ഒരുമിച്ച് വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നത് ഇതാദ്യമായാണ്. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഒരോ കേസും പ്രത്യേകമായി പരിശോധിച്ച് മാത്രമേ തടവുകാരനെ വിട്ടയയ്ക്കാന്‍ പാടുള്ളൂ. ഈ ചട്ടമാണ് സര്‍ക്കാര്‍ ലംഘിച്ചിരിക്കുന്നത്.
കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് തടവുകാരെ വിട്ടയയ്ക്കുന്നതിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. മൂന്ന് മാസം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ അനുഭവിക്കുന്നവരെയാണ് ഇളവിനായി പരിഗണിച്ചത്. ബലാത്സംഗം, കൊലപാതകം എന്നിവ കൂടാതെ ലഹരിമരുന്ന് കേസുകള്‍ക്ക് അടക്കം ശിക്ഷിക്കപ്പെട്ടവരും പട്ടികയിലുണ്ട്.
തടവുകാര്‍ക്ക് ശിക്ഷാ ഇളവ് പരിഗണിക്കുമ്പോള്‍ ശിക്ഷാ കാലയളവിലെ നല്ല നടപ്പ്, മനപരിവര്‍ത്തനം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പരിഗണിക്കേണ്ടതായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണോ പട്ടിക തയ്യാറാക്കിയിട്ടുളളത് എന്നത് ഗവര്‍ണര്‍ സംശയമുന്നയിച്ചതാണ് ശുപാര്‍ശ തള്ളാന്‍ കാരണം.
പിണറായി സര്‍ക്കാര്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ താല്‍പര്യങ്ങളും പ്രതിഫലിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടതുണ്ടെന്ന് വിടി ബല്‍റാം എംഎല്‍എ ആരോപിച്ചു. പ്രശസ്തരായവര്‍ പോലും തെരുവില്‍ ക്രൂരമായി ആക്രമിക്കപ്പെടുന്ന ഈ കാലത്ത് സര്‍ക്കാര്‍ നടപടി ദുരൂഹമാണെന്ന് ബല്‍റാം ആരോപിച്ചു.