മലയാളിയുടെ വെള്ളം കുടി മുട്ടും!!! കുഴൽ കിണർ കുഴിക്കാൻ പാടില്ല!! ചൂടിൽ വലഞ്ഞ് കേരളം
സംസ്ഥാനത്തെ ഭൂഗര്‍ഭ ജലവിതാനം അപകടകരമായി താഴുന്നു എന്നാണ് പഠനം. ചൂട് കൂടുന്നതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമാകും.
തിരുവനന്തപുരം: സംസ്ഥാനത്ത് കുഴല്‍ കിണര്‍ കുഴിയ്ക്കുന്നതിന് വിലക്ക്. സര്‍ക്കാരാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. കടുത്ത വരള്‍ച്ചയെ തുടര്‍ന്നാണ് ഈ തീരുമാനം.
സംസ്ഥാനത്തെ ഭൂഗര്‍ഭ ജലവിതാനം അപകടകരമായി താഴുന്നു എന്നാണ് പഠനം. ചൂട് കൂടുന്നതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമാകും. ഈ അവസ്ഥ മുന്നില്‍ കണ്ടാണ് കുഴല്‍കിണര്‍ കുഴിയ്ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്.
മെയ് അവസാനം വരെ സ്വകാര്യ വ്യക്തിള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കുഴല്‍ കിണർ കുഴിക്കാന്‍ അനുമതി ഇല്ല. ദുരന്ത നിവാരണ നിയമപ്രകാരം നടപടി ഉറപ്പ് വരുത്തണമെന്നാണ് ജില്ലാകലക്ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഓരോ ജില്ലയിലെയും പാറക്കുളങ്ങളിലെ വെള്ളം കുടിവെള്ളത്തിന് പര്യാപ്തമാണോ എന്ന് കണ്ടെത്തി ഏറ്റെടുക്കാനും നിര്‍ദ്ദേശം ഉണ്ട്. ഇത്തരം ജലസ്ത്രോതസ്സുകളില്‍ നിന്ന് സ്വകാര്യ വ്യക്തികള്‍ വെള്ളമൂറ്റുന്നത് തടയണം.
കുടിവെള്ള വിതരണം കാര്യകക്ഷമമാക്കാന് കിയോസ്ക്കുകള്‍ സ്ഥാപിക്കുന്നത് അടക്കമുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. കിയോസ്ക്കുകള്‍ പ്രായോഗികം അല്ലാത്ത ഇടങ്ങളില്‍ ടാങ്കറില്‍ വെള്ളമെത്തിക്കാനും ഉത്തരവുണ്ട്. ജിപിഎസ് സംവിധാനമുള്ള ലോറികളാണ് കുടിവെള്ള വിതരണം നടത്തുക.