അന്യസംസ്ഥാനക്കാർ ഇനി മണി മണി പോലെ മലയാളം പറയട്ടെ...വരുന്നൂ ഹമാരി മലയാളം...
കോഴിക്കോട്: പൊതുവേ ഉയര്‍ന്ന ജീവിത സാഹചര്യങ്ങളുള്ള കേരളം അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അടുത്തിടെയായി ഗള്‍ഫ് രാജ്യം പോലെയാണ്. ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിന്റെ മുക്കിലും മൂലയിലും പണിയെടുക്കുന്നത്. ഇവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സും സ്മാര്‍ട്ട് കാര്‍ഡും ഉള്‍പ്പെടെ ഉള്ള സൗകര്യങ്ങള്‍ നല്‍കുമെന്ന് തൊഴില്‍വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സംസ്ഥാനത്തെ 25 ലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മലയാളം പഠിക്കുന്നതിനായ ഹമാരി മലയാളം പാഠപുസ്തകവും സര്‍ക്കാര്‍ പുറത്തിറക്കുന്നു. അന്യസംസ്ഥാനക്കാര്‍ക്ക് അനുഗ്രഹമാകുന്ന പുസ്തകം പുറത്തിറക്കുന്നത് സംസ്ഥാന സാക്ഷരതാ മിഷന്‍ ആണ്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പുസ്തകം പ്രകാശനം ചെയ്യും.

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ദൈനംദിന ജീവിതത്തില്‍ സഹായകമാവുന്ന തരത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും സമൂഹത്തില്‍ നിന്നും ഇവര്‍ ബഹിഷ്‌കരണം നേരിടുന്നത് ഒഴിവാക്കാനാണ് പുതിയ നടപടി. 25 അധ്യായങ്ങളുള്ള പുസ്തകത്തില്‍ സംഭാഷണ രൂപത്തിലാണ് ഭാഷാപഠനം. അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കോളനികള്‍, സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് തൊഴിലാളികള്‍ക്കുള്ള ക്ലാസ്സുകള്‍ നടക്കുക. ആദ്യസംരഭം സംസ്ഥാനത്ത് ഏറ്റവും അധികം അന്യസംസ്ഥാന തൊഴിലാളികളുള്ള പെരുമ്പാവൂരിലാണ് ആരംഭിക്കുക. പിന്നീട് മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.












Click it and Unblock the Notifications